07/02/2025
സമസ്ത തീരുമാനം വൈകിയാൽ ശക്തമായ സമര പോരാട്ടം നടത്തും: ഇ.ഒ.ഒ.എസ്.എഫ്
കോഴിക്കോട്: എളമരം യതീംഖാനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ സമസ്ത കേന്ദ്ര മുശാവറ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, മുസ്ഥഫൽ ഫൈസി, ഉമർ ഫൈസി മുക്കം എന്നിവരെ ഉപസമിതിയായി നിശ്ചയിക്കുകയും , അവരുടെ റിപ്പോർട്ട് ചർച്ച ചെയ്ത് തർക്കപരിഹാരമെന്ന നിലയിൽ കമ്മറ്റി രൂപീകരിക്കുന്നതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതനുസരിച്ച് പാണക്കാട് തങ്ങൾ കമ്മറ്റിയെ പ്രഖ്യാപിച്ചെങ്കിലും മന:പ്പൂർവ്വം സമസ്തയിലെ ചില പണ്ഡിതർ തീരുമാനത്തിന് തടസം നിൽക്കുന്നു. സമസ്ത കേന്ദ്ര മുശാവറ ഇക്കാര്യത്തിൽ തീരുമാനം പറയാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയുമാണ്. രണ്ട് വർഷത്തിലധികമായി സമസ്തക്ക് വിഷയത്തിൽ പരിഹാരമുണ്ടാക്കാനാകാത്തതിൽ സമൂഹത്തിൽ അമർഷം പുകയുകയാണ്. എളമരം യതീംഖാന പ്രശ്നം സോഷ്യൽ മീഡിയയിലേക്കും, പൊതു മദ്ധ്യത്തിലേക്കും വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിൽ ,സമസ്ത കേന്ദ്ര മുശാവറ ചർച്ച ചെയ്ത് തീരുമാനിച്ച വിഷയത്തിൽ പരിഹാരം ഉടൻ വേണമെന്നും, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് സമസ്ത തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് എളമരം ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ കേന്ദ്ര മുശാവറയിലെ മുഴുവൻ അംഗങ്ങൾക്കും നിവേദനം നൽകിയത്. തീരുമാനം നടപ്പിലാക്കാൻ വൈകിയാൽ ശക്തമായ ജനകീയ സമര പോരാട്ടങ്ങൾക്കും, നിയമ പോരാട്ടങ്ങൾക്കും ഫെഡറേഷൻ തയ്യാറാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് നടന്ന സമസ്ത മുശാവറ യോഗസ്ഥലത്ത് വെച്ച് പ്രസിഡൻറ് ടി.കെ. അബ്ദുൾ റഹ്മാൻ, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്. അംഗങ്ങളായ സി. അബ്ദു, പി.പി. ഉണ്ണിമോയിൻ, സി.കെ. അബ്ദുള്ള, ജാബിറലി, വി.കബീർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.