16/07/2024
പയ്യക്കി ഉസ്താദ് ഒന്നാമൻ: അറിവിന്റെ അണയാത്ത പണ്ഡിത തേജസ്
ഉത്തര മലബാറിലെ വൈജ്ഞാനിക രംഗത്ത് നിസ്തുലമായ സേവനങ്ങളർപ്പിച്ച മഹത് വ്യക്തിത്വമാണ് അബ്ദുറഹ്മാൻ മുസ്ലിയാർ(ന:മ) എന്ന പയ്യക്കി ഉസ്താദ് ഒന്നാമൻ. വിവിധ വിഷയങ്ങളിലെ തന്റെ വൈജ്ഞാനിക സമ്പത്ത് കൊണ്ടും വിനയം നിറഞ്ഞ പെരുമാറ്റ രീതികൾ കൊണ്ടും എവർക്കും മാതൃകായോഗ്യമായിരുന്നു അവിടുത്തെ ജീവിതം.
1902 കാസറഗോഡ് ജില്ലയിലെ ബാടൂർ എന്ന ഗ്രാമത്തിൽ വാഗ്മിയും സൂഫീവര്വനുമായ മർഹൂം മുഹമ്മദ് മുസ്‌ലിയാരുടേയും മഹതി ആയിശ എന്നീ ദമ്പതികളുടെ മകനായി ജനിച്ചു.
തന്റെ അഞ്ചാം വയസ്സിൽ പിതാവ് ഇഹലോകവാസം വെടിയുകയായിരുന്നു[1907].ബാല്യത്തിൽ തന്നെ പിതാവ് വിട പറഞ്ഞതിനാൽ മാതാവിന്റെ സംരക്ഷണത്തിലാണ് വളർന്നതും വിദ്യയഭ്യസിച്ചതും.
പ്രാഥമിക പഠനങ്ങൾക്ക് ശേഷം പിതാവിന്റെ സഹോദര പുതിയാപ്പിള കുമ്പള കാസിയായിരുന്ന മുഹമ്മദ് മുസ്‌ലിയാർ (മ 1953)അരികിലായി പാരമ്പര്യ ദർസീ പഠനത്തിന് പ്രാരാമ്പം കുറിച്ചു. ഓത്തു കാലത്തെ വിജ്ഞാന ദാഹം അകറ്റും മുമ്പേ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അരികിലേക് സ്വദേശ നാട്ടിൽ നിന്നും ഒരു സംഘം കടന്നു വരുന്നു ഉസ്താദേ "ഞങ്ങളുടെ നാട്ടിൽ ദർസ് തുടങ്ങുന്നുണ്ട് ഞങ്ങൾക്ക് ഒരു മുദരിസിനെ വേണം "
ഉസ്താദ് : എന്റെ അടുത്ത് അത്ര വലിയ ആരും ഇല്ല അബ്ദുറഹ്മാനുണ്ട് നിങ്ങൾ കൂട്ടി കൊണ്ട് പൊയ്ക്കോളൂ "
കൊല്ലം 1919 പൈവളികെ നാട്ടിൽ ദർസ് തുടങ്ങുന്നു. മുദരിസ് 19 വയസ്സുകാരനായ അബ്ദുറഹ്മാൻ മുസ്‌ലിയാർ.
ആക്കാലത്ത് ജില്ലയിലെ മൂന്നാമത്തെ ദർസ് പൈവളികെയിൽ!
ദാരിദ്രം അലട്ടുന്ന നാട്ടിലെ വീടുകൾ ഇരുപതിൽ ചുരുങ്ങുമ്പോഴും ജന ഹൃദയങ്ങളിൽ ഇരുന്നൂറിലേറെ മുത്തഅല്ലിമീങ്ങളെ ചുമക്കുന്ന ഈമാനിക സ്ഫുരികം . സ്വദേശ നാടുകളിൽ 1921 ൽ കേരളീയ മുസ്ലിം ഐക്യ സംഘമെന്ന പേരിൽ കേരളീയ പാരമ്പര്യത്തെയും അഹ്ലുസുന്നയുടെ ആദർശ വേരുകളെ നിലംപത്താൻ ശ്രമിക്കുമ്പോഴും പൈവളികെ നാട്ടിൽ അതൊരു വേലിയായി മാറിയിരുന്നു.
ലോക ചരിത്രത്തിൽ ഒട്ടനവധി മത പണ്ഡിതർ കടന്ന് പോയിട്ടുണ്ട്. അവരിൽ ചിലരുടെ കാലൊച്ചകൾ കാലപ്പഴക്കം കൊണ്ട് കാലാഹരണപ്പെടുകയും മറ്റു ചിലരുടെ ഓർമ്മകൾ കാലങ്ങളെ അതിജീവിക്കുകയും ആളുകൾക്കിടയിൽ ആദരവോടെ നാമം വാഴ്ത്തപ്പെടാറുമുണ്ട്. അത്തരമൊരു രൂപചിത്രമായി മുഖകണ്ണാടി പോലെ സൽഘുണ വ്യക്തിത്വമാണ് പയ്യക്കി ഉസ്താദിന്റേത്.
സുദീർഘകാലം മുദരിസായി സേവനമനുഷ്ഠിച്ചു. മഹാനവറുകളെ പറ്റിയുള്ള ഓർമകൾ അയവിറക്കാൻ സ്വദേശനാട്ടിലും പ്രദേശനാടുകളിലുമുള്ള പണ്ഡിതന്മാർക്കും, സാധാരണക്കാർക്കും,എന്നു മാത്രമല്ല ഇതര മത വിശ്വാസികൾക്ക് പോലും ഏറെ താൽപര്യമായിരുന്നു.
ധർമവും കർമ്മവും പരസ്പരം പൂരകങ്ങളാണെന്ന് തെളിയിക്കുന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരവകാശികൾ എന്ന അപ്തവാക്യം ആ ജീവിതത്തിൽ കൂടുതൽ അന്വർഥമായി കണ്ടു. സമുദായ സമുദ്ധരണത്തിന്റെ എല്ലാ തലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ക്രാന്ത ദർശിത്വം ഉസ്താദിനെ വേറിട്ടു നിർത്തി. ആർഭാടങ്ങളെ അകറ്റിനിർത്തുകയും അല്ലാഹുവിന്റെ സ്മരണകളെ ജ്വലിപ്പിച്ചു നിർത്തുകയും ചെയ്യുന്നതിലായിരുന്നു ആ ശ്രദ്ധ.യഥാർത്ഥ വിശ്വാസി ആരായിരിക്കണമെന്ന് ആ വാക്കിലും പ്രവർത്തിയിലും കാണാമായിരുന്നു.അറിവിന്റെ ഓളപ്പുരകളിൽ നിന്ന് പുറത്തെടുക്കുന്ന ജ്ഞാനമായിരുന്നില്ല ഉസ്താദിന്റേത്.അറിവും ആത്മീയതയും പരസ്പരബന്ധിതമാണെന്നും അത് ഒന്നിച്ചു കൊണ്ടു പോകേണ്ടതാണെന്നും ഉസ്താദ് മനസ്സിലാക്കി.ആളുകൾ എന്തു പറയുന്നു എന്ന് നോക്കിയില്ല.അല്ലാഹു എന്ത് പറയുന്നു എന്ന് നോക്കിയാണ് ഉസ്താദ് നിലപാടുകൾ എടുത്തിരുന്നത്. എന്നാൽപോലും ഒരാളുടെ ആത്മാഭിമാനത്തിനും ക്ഷത മേൽക്കുന്ന വാക്കോ പ്രവർത്തിയോ അവരിൽ നിന്നുണ്ടായിരുന്നില്ല. എല്ലാവരെയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മനസ്സിന് ഉടമയായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും പരസ്പരം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാനും നിത്യവും സാരോപദേശങ്ങൾ നൽകുക ഉസ്താതിന്റെ ശീലമായിരുന്നു. സർവ്വ സുഖസൗകര്യങ്ങളുടെയും ജീവിത പക്ഷാതലങ്ങളിലൂടെ കടന്നുപോയപ്പോഴും സമ്പത്തിനോടുള്ള ഭ്രമത്തിന് അടിമപ്പെടാതെ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു ഉസ്താദ്.താഴോട്ടു നോക്കിയുള്ള നടത്തത്തിനുപുറമേ മുഖത്തിന്റെ ഇരു ഭാഗങ്ങളും മറക്കുന്ന രീതിയിലുള്ള മേൽ തട്ടവും ധരിച്ചിരുന്നതിനാൽ ആ മുഖകമലം വഴിയാത്രക്കാർ കാണുക വിരളം തന്നെ.
നന്മ പറഞ്ഞും സൂക്ഷ്മത കാണിച്ചും വിനയം തീർത്തും ആ മഹാമനീഷി നമുക്കു മുമ്പിലൂടെ മാർഗദർശിയായി നിലകൊണ്ടു .
ഒരിക്കൽ സമീപ പ്രദേശത്തു നിന്നും ചിലര്‍ മസ്അല ആവശ്യാര്‍ത്ഥം അല്ലാമ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരെ സമീപിച്ചു. മൗലാനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''പയ്യക്കി ഉസ്താദ് അവിടെ ഉണ്ടായിരിക്കെ എന്തിന് എന്റെ അടുത്തേക്ക് വന്നു? അദ്ദേഹത്തെ സമീപിക്കുക !
സമീപിച്ച വിവരം അറിയിച്ചപ്പോഴേക്കും വരികൾക്കടിയിലായി "ഖുതുബി മുഹമ്മദ് ബ്നു അഹ്മദ് മുസ്‌ലിയാർ "എന്നൊരു അംഗീകരമായുള്ള ഒപ്പും, മറ്റൊരിക്കൽ പയ്യക്കി ഉസ്താദ് ഖുതുബി ഉസ്താദിനെ സമീപച്ചപ്പോഴും അവിടത്തെ ആഴം തിരിച്ചറിഞ്ഞ മൗലാനയുടെ ആശിർവാദവും ഉസ്താദിനെ സർവ്വരാൽ അംഗീകരം ഉളവാക്കി.
സൂഫീവര്യനായ അടിയാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജി, അബ്ദുള്ള മുസ്‌ലിയാര്‍ കമ്പാര്‍,പൈവളിക പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്ന മർഹൂം എ പി മുഹമ്മദ് മുസ്‌ലിയാര്‍, മൂത്ത മകൻ മർഹൂം മുഹമ്മദ് മുസ്‌ലിയാർ, മകൻ അബ്ദുൽ ഖാദിർ മുസ്‌ലിയാർ,വീരകമ്പം മുഹമ്മദ് മുസ്‌ലിയാര്‍, ഡോക്ടർ ശാഹ് മുസ്‌ലിയാർ പുത്തൂർ തുടങ്ങി പ്രഗത്ഭരായ നൂറുകണക്കിനു ശിഷ്യന്‍മാരെ വാർത്തെടുക്കുകയും ഉസ്താദിന്റെ ജീവിതകാലത്ത് ഇരുന്നൂറിൽ പരം ശിഷ്യഗുണങ്ങൾ മരിച്ചുവെന്ന വിവരവും അവിസ്മരണിയാണ് .
ഫത്ഹുൽ മുഈനും അൽഫിയയും മാത്രം ഉസ്താദുമാരിൽ നിന്ന് ഓതിയിട്ടുള്ള ഉസ്താദ് മറ്റുള്ള കിതാബുകളെല്ലാം അനായാസം ഓതിക്കൊടുക്കുവാനുള്ള അപാര കഴിവിന്റെ ചുഴിയാറിയാനായി ശിഷ്യർ ഒരിക്കൽ ഉസ്താദിനോട് ചോദിച്ചറിയുക തന്നെ ചെയ്തു: "ഉസ്താദുമാരുടെ അടുക്കൽ കാലങ്ങളോളം ഓതിപ്പഠിച്ചാൽ പോലും മനസ്സിലാവാത്ത ഈ വലിയ കിതാബുകൾ ഒക്കെ എങ്ങനെയാണ് ആരുടെ സഹായവുമില്ലാതെ ഉസ്താദ് ഓതിയെടുത്തത്?' ഉസ്താതിന്റെ മറുപടി ഇപ്രകരമായിരുന്നു: "കിതാബുകളുടെ മത്നുകളെ ഉസ്താദായും കിതാബുകളുടെ ശറഹുകളെ (കിതാബുകളുടെ വിശദീകരണങ്ങൾ ) മുതഅല്ലിമാക്കിയുമായിരുന്നു.
ഒന്നോ രണ്ടോ വസ്ത്രങ്ങൾ മാത്രമേ ഉസ്താദിനുണ്ടായിരുന്നുള്ളൂ. ഒറ്റ വസ്ത്രം തന്നെയായിരുന്നു അധിക സമയത്തും ഉണ്ടായിരുന്നത്. അലക്കിയിട്ട് ആ വസ്ത്രം ഉണങ്ങും വരെ കാത്തുനിൽക്കും. ചോദിച്ചാൽ പുതുപുത്തൻ വസ്ത്രങ്ങളുടെ കൂമ്പാരം കൊടുക്കാൻ തന്നെ ആളുകളുണ്ടായിരുന്ന ആ മഹാനുഭാവന് ദുനിയാവിലെ ജീവിതത്തിന് കൊതുകിന്റെ ചിറകിന്റെ വിലപോലുമില്ല എന്ന പ്രവാചകരുടെ വാക്കുകളുടെ തിരിച്ചറിവായിരുന്നു ഉണ്ടായിരുന്നത്. നശ്വരമായ ഭൂലോകത്തെ ജീവിതം ആസ്വദിച്ച് തീർക്കാൻ അദ്ദേഹം ഒരിക്കൽ പോലും ആഗ്രഹിച്ചില്ല. അലക്കിക്കഴിഞ്ഞ വെള്ളവസ്ത്രത്തിൽ കൂടുതൽ നിറം കിട്ടാൻ വേണ്ടി നീലം മുക്കുന്നത് പോലും ആഢംബരമായി കണ്ട ത്യാഗിയായിരുന്നു ഉസ്താദ് . ആരെങ്കിലുമൊക്കെ പുതിയ വസ്ത്രങ്ങൾ ഹദിയയായി നൽകിയാൽ നാട്ടിലെ പാവപ്പെട്ട ആളുകളെ കണ്ടെത്തി അത് അവർക്ക് നൽകുന്ന പ്രകൃതമായിരുന്നു ഉസ്താദിനുണ്ടായിരുന്നത്.
മഹാനായ വെളിയങ്കോട്
ഉമർ കാസിയുടെ കുടുംബ പരമ്പരയിൽപ്പെട്ട കുമ്പോല്‍ ചെറിയ പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്ന അഹ്മദ്കുട്ടി എന്ന മഹാന്റെ പരമ്പരയിലുള്ള സൈനബ് എന്നവരാണ് ഭാര്യ. മര്‍ഹൂം പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പയ്യക്കി ഉസ്താദ് രണ്ടാമൻ ), മർഹൂം മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല കുഞ്ഞി മുസ്ലിയാർ, മൊയ്തു ഫൈസി തുടങ്ങിയവരാണ് മക്കൾ .
ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ രോഗം ഉസ്താദിനെ വല്ലാതെ തളർത്തിയപ്പോഴും മസ്അലകൾ ചോദിച്ചും മറ്റും അദ്ദേഹത്തെ സന്ദർശിക്കാൻ നിരവധിയാളുകൾ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു പറ്റം ആളുകൾ മസ്അല ചോദിച്ചറിയാനായി കത്തെഴുതി അയക്കുകയുണ്ടായി,കത്തെടുത്തു വായിച്ചയുടനെ ഉസ്താദ് മറുപടിയായി ഇങ്ങനെ കുറിച്ചു 'ഞാൻ ഇപ്പോൾ രോഗിയാണ്,ആയതിനാൽ ദേഷ്യം പിടിപ്പെട്ട സമയത്ത് ഒരു ഖാളിക്ക് വിധി പ്രസ്താവിക്കൽ അനുവദനീയമല്ലാത്തത് പോലെ രോഗശയ്യയിൽ കിടക്കുമ്പോൾ ഒരു പണ്ഡി തനും ഫത്വ കൊടുക്കൽൽ അനുവദനീയമല്ല. ഇക്കാരണത്താൽ നിങ്ങളുടെ ചോദ്യത്തിന് മറുപടി അയക്കാൻ എനിക്ക് സാധിക്കില്ല.'
സൂക്ഷമതയുടെ ഒരു വലിയ കൊട്ടാരം തന്നെ ആ മറുപടിയിലൂടെ പണിയുകയായിരുന്നു ഉസ്താദ്.
ഏതൊരു സത്യവിശ്വാസിയും ആഗ്രഹിക്കുന്ന സന്തോഷകരമായ മരണമായിരുന്നു ഉസ്താദിന്റെത്.
അസർ നമസ്കാരത്തോട് അടുത്ത സമയത്താണ് ഉസ്താദിന്റെ രോഗം നിയന്ത്രണാതീതമായി ഗുരുതരമാവുന്നത്. നമസ് കാരത്തിന്റെ സമയമായപ്പോൾ അടുത്തിരിക്കുന്നവരെ വിളിച്ച് വുളൂഅ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ പറയുകയും . എണീറ്റ് നിൽക്കാൻ പോലും ശക്തിയില്ലാതെ ക്ഷീണിച്ചിരുന്ന ഉസ്താദിനോട് കുറച്ച് കഴിഞ്ഞ് നമസ്കരിക്കാമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും വുളൂഅ് എടുക്കാൻ നിർബന്ധിപ്പിച്ചു. വുളൂഅ് എടുത്ത് ക്ഷീണിച്ചിരിക്കുന്ന സാഹചര്യത്തിലും ഉസ്താദ് നിന്നുതന്നെ നമസ്കരിക്കാൻ തുടങ്ങി. ആദ്യത്തെ റക്അത്ത് കഴിഞ്ഞ് എണീക്കാൻ കഴിയാത്ത മഹാനാവർകൾ ബാക്കി റക്അത്തുകളെല്ലാം ഇരുന്ന് പൂർത്തിയാക്കി. നമസ്കാരത്തിനുശേഷം അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. ചുറ്റും കൂടിനിന്ന തന്റെ പ്രിയപ്പെട്ടവരെ നോക്കി വിരിപ്പിൽ ചാരിക്കിടന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു.
1980 ഡിസംബര്‍ 30/
( 1401 മുഹറം 10)നായിരുന്നു
മഹാന്റെ വഫാത്ത്.
ഇതു പോലെയുള്ളവരുടെ ജീവിതം നമ്മെ പോലെയുള്ളവർക്ക് തീരാ നഷ്ടമാണ് അള്ളാഹു (സു)അവരോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടട്ടെ!
മുഹറം പത്താം ദിവസം പൈവളികെ ജുമാ മസ്ജിദിൽ വെച്ച് ബഹുമാനപ്പെട്ടവരുടെ കുടുംബക്കാരും ശിഷ്യഗണങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഖത്മുൽ ഖുർആനും, മൗലിദ് പാരായണവും, അനുസ്മരണ പരിപാടിയിലേക് എല്ലാ ദീനീ സ്നേഹികളേയും ക്ഷണിക്കുന്നു
നാഥൻ തുണക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ.
*അബ്ദുൽ മജീദ് ദാരിമി പൈവെളികെ*
*ചെയർമാൻ*
_പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാഡമി_