07/12/2020
'ഉണ്ണിക്കുട്ടന്റെ ലോക'ത്തിന് ഒരു ആമുഖം
******************************************
- മായ കൃഷ്ണൻ
1926ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു ജനിച്ച പി സി ഗോപാലനാണ്, നന്തനാർ എന്ന തൂലികാനാമത്തിൽ മലയാളസാഹിത്യത്തിനു നിരവധി അമൂല്യരത്നങ്ങളെ സമ്മാനിച്ചത്. ജീവിതക്ളേശം മൂലം സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാനാവാതിരുന്ന ഗോപാലൻ, 1942മുതൽ 22വര്ഷം പട്ടാളത്തിൽ ജോലിനോക്കി. മൈസൂർ NCC യിൽ ഇൻസ്ട്രക്ടർ ആയും ഫാക്ടിൽ പബ്ലിസിറ്റി വിഭാഗം ഓഫീസറായും സേവനമനുഷ്ഠിച്ച അദ്ദേഹം 1974ൽ ജീവിതത്തെ സ്വയം തള്ളിപ്പറഞ്ഞു.
ഉണ്ണിക്കുട്ടന്റെ ലോകത്തെ ബാലസാഹിത്യവിഭാഗത്തിലാണ് പൊതുവെ ഉൾപ്പെടുത്തിക്കാണുന്നത്. ഈ വർഗീകരണം യുക്തമെങ്കിൽ, ബാലമനഃശാസ്ത്രജ്ഞന്മാർ നന്തനാരെന്ന എഴുത്തുകാരനിൽനിന്ന് ഒട്ടേറെ വസ്തുതകൾ പഠിക്കേണ്ടതായുണ്ട്. ബാലരൂപമാർന്ന നിഷ്കപടതയാണ് ഉണ്ണിക്കുട്ടനായി പ്രത്യക്ഷപ്പെടുന്നത്. കൃതിയുടെ മുഖവുരയിൽ നന്തനാർ ഇങ്ങനെ പറയുന്നു :"കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതികളും ചാപല്യങ്ങളും നമ്മിൽ കവിതാത്മകവും വർണ്ണശബളവും ദൈവികവുമായ അനുഭൂതികൾ നിറയ്ക്കുന്നു. ഈശ്വരസാന്നിധ്യം കുട്ടികളിലൂടെ അനുഭവപ്പെടുന്നു "
18അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ", 4അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടൻ സ്‌കൂളിൽ ", 15അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടൻ വളരുന്നു "എന്നീ നീണ്ടകഥകളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം. വള്ളുവനാടൻ ജീവിതപരിസ്ഥിതിയുടെ നേർപതിപ്പാണീ കൃതി. ഉണ്ണിക്കുട്ടനെന്ന അഞ്ചുവയസ്സ് നടപ്പുകാരനിലൂടെ അറുപതുകളിലെ വള്ളുവനാടൻ നായർചരിത്രവും എഴുത്തുകാരൻ രേഖപ്പെടുത്തുന്നതിനാൽ, ഇതൊരു ചരിത്രരേഖയായും മാറുന്നു.
കുട്ടികൾക്കുമാത്രം പ്രവേശാനുമതിയുള്ള ഒരു മേളയും മൈതാനവും ഉണ്ണിക്കുട്ടൻ സ്വപ്നം കാണുന്നിടത്താണ് കൃതിയുടെ തുടക്കം. അവിടെ രക്ഷിതാക്കൾക്ക് പ്രവേശമില്ലെന്നുവേണം കരുതാൻ. ഓരോ കുഞ്ഞിന്റെയും സ്വപ്നത്തിൽ, തന്റേതുമാത്രമായൊരിടമുണ്ടെന്നു നന്തനാർ കരുതുന്നു. മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, കുട്ട്യേട്ടൻ, അമ്മിണി എന്നിവർക്കുപുറമെ കാര്യസ്ഥൻ കുട്ടൻ നായർ അടുക്കളപ്പണിക്കാരി കാളിയമ്മ, മുറ്റമടിക്കാരിയും തവളയെ തിന്നുന്നവളുമായ മുണ്ടി എന്നിവർ ഉണ്ണിക്കുട്ടന്റെ ലോകത്തിലെ നിത്യസഹചാരികളാണ്. ഇടയ്ക്കിടെ വന്നുപോക്കുകാരായ അപ്പുണ്ണിയും ആശാരിവേലുവും പാറുവമ്മയും പുള്ളുവനും പുള്ളുവത്തിയും പാണനും പാട്ടിയും കുറവനുമെല്ലാം ഏറെ മിഴിവുറ്റ കഥാപാത്രങ്ങളാണ്. രക്ഷിതാക്കളിൽനിന്നറിയുന്നതിനേക്കാൾ വസ്തുതകൾ ആ കാലഘട്ടത്തിലെ കുട്ടികൾ മനസ്സിലാക്കിയിരുന്നത് നിരന്തരസമ്പർക്കത്തിലേർപ്പെട്ടിരുന്ന മറ്റുള്ളവരിൽനിന്നാണ്.
പ്രകൃതിയിൽനിന്നുതുടങ്ങി പ്രകൃതിയിൽ ഒടുങ്ങുന്നതാണ് മനുഷ്യജീവിതം എന്ന ഉൾക്കാഴ്ച, ബാല്യത്തിലേ ഉണ്ണിക്ക് ലഭിക്കുന്നത് അവൻ നിരന്തരനിരീക്ഷണത്തിന് വിധേയരാക്കുന്ന പക്ഷിമൃഗാദികളിൽനിന്നാണ്. അടുക്കളമുറ്റത്ത് ഇടയ്ക്കിടെ അന്വേഷകയുടെ ഭാവത്തിൽ വന്നെത്തിനോക്കിപ്പോവുന്ന ചൊക്ലിപ്പട്ടി, വേലിയരുകിൽ വന്നിരുന്നു തുറിച്ചുനോക്കുന്ന ഓന്ത്, അട്ടത്ത് കൂടുകൂട്ടിയ അണ്ണാൻ, ചോത്രപ്പയ്യും കിടാവും, തള്ളയാടും കുഞ്ഞാട്ടിൻകുട്ടിയും മാളങ്ങളിലുറങ്ങുന്ന പാമ്പുകളും അവയെ ഉന്നംവെക്കുന്ന കീരികളും തട്ടിൻപുറത്ത് പരക്കംപായുന്ന എലികളും വാരിയായിപ്പോകുന്ന അനുസരണക്കാരായ ഉറുമ്പുകളുമെല്ലാം ഉണ്ണിക്കുട്ടന് ഏറെ പ്രിയങ്കരരാണ്. ഇത്തിരിയെങ്കിലും അനിഷ്ടമുണ്ടെങ്കിൽ അത് തന്റെ കൈയിലെ എണ്ണയോടം കൊത്തിപ്പറന്ന കാക്കയോടാണ്. അതീവരസകരങ്ങളായ ചില നിരീക്ഷണഫലങ്ങളുമുണ്ട് ഉണ്ണിക്കുട്ടന്റെ മനസ്സിൽ. ഒരു ആട്ടിൻകുട്ടി തുള്ളിക്കളിക്കാത്ത മുറ്റത്തിന് ഒരു ഭംഗിയുമില്ല, പഴുത്ത മത്തൻ മുറിക്കുമ്പോൾ വക്കിൽ പൊടിയുന്ന നനവ്, വൈകുന്നേരം ചായ കുടിക്കുമ്പോൾ മുത്തശ്ശന്റെ നെറ്റിയിൽക്കാണുന്ന വിയർപ്പുപോലാണ്, അണ്ണാൻറെ വാല്കൊണ്ട് തലയണയുണ്ടാക്കിയാൽ എത്ര നന്നാവും, തെങ്ങിൻതടത്തിൽചെന്നു കാലുപൊക്കി മൂത്രമൊഴിച്ചു തിരിച്ചുപോകുന്ന പട്ടിയുടെ മുഖത്ത് "തൽക്കാലം ഇത്രമതി "എന്ന ഭാവമുണ്ട് എന്നിവയൊക്കെ അവന്റെ നിരീക്ഷണങ്ങളിൽ ചിലതുമാത്രം. അത്യധികം ഊഷ്മളമായ ചില ശബ്ദനിരീക്ഷണങ്ങളുമുണ്ട് ഉണ്ണിക്കുട്ടന്റേതായിട്ട്. "ബ്രൂംബും, ഭ്രൂമ്പും "എന്ന് പുള്ളുവക്കുടം, "ന്യേന്യേ ന്യേ ന്യേ "എന്ന് പുള്ളൂവവീണ, "ഫ്ശ്ശി, ഫ്ശ്ശി ഫ്ശ്ശി "എന്ന മൊട്ടച്ചി അമ്മ്യാര് തുണിതിരുമ്പുമ്പോൾ ണ്ടാക്കുന്ന ശബ്ദം, "ഡുംഡുംഡും "എന്ന് കുറവന്റെ ഉടുക്ക്, "ട്രൂർ.......... ട്രൂ.... ർർർ......... എന്നോടുന്ന ഉണ്ണിക്കുട്ടന്റെ വായവണ്ടി, "ബ്ശ്, ബ്ശ്, ബ്ശ് "എന്ന കുട്ടൻ നായരുടെ കൂർക്കംവലി "ആ........ ഹാ..... ഹ്.... ർ.... ച്യേ.... യ്..... "എന്ന കുട്ടൻ നായരുടെ തുമ്മൽ എന്നിവയൊക്കെ ഉണ്ണിക്കുട്ടന് ഈ ലോകത്തിലെ പശ്ചാത്തലസംഗീതങ്ങളാണ്. മുത്തശ്ശിയുടെ നാടൻപാട്ടുകളും കാളിയമ്മ പറയുന്ന കഥകളും ഉണ്ണിക്കുട്ടന്റെ ബുദ്ധിയെ സര്ഗാത്മകമാക്കുന്നു. ഇല്ലംനിറ, ചേട്ടയെ പുറത്താക്കൽ, ശീപോതി വെക്കൽ, ചെറുമക്കളി, പൂവിടൽ, പൂവിളി, തൃക്കാരപ്പനെ വെക്കൽ തുടങ്ങി ഒരു കാലഘട്ടത്തിന്റേതായിരുന്ന സമസ്ത ആചാരാനുഷ്ഠാനങ്ങളും ഉണ്ണിക്കുട്ടൻ നമുക്ക് കാഴ്ചവെക്കുന്നു.
ഉണ്ണിക്കുട്ടന്റെ സ്‌കൂളറിവുകൾ വെറും നാലധ്യായങ്ങളിൽ ഒതുങ്ങിപ്പോവുന്നത് ഒരുപക്ഷെ, എഴുത്തുകാരന്റെ സ്‌കൂൾജീവിതവും ഹ്രസ്വമായതിനാലാകാം. എങ്കിൽക്കൂടി സ്‌കൂളിൽനിന്ന് ഉണ്ണിക്കുട്ടൻ നേടുന്ന സുശീലങ്ങളും ലാല്ബഹദൂർശാസ്ത്രികഥകളും രാധടീച്ചറുടെ സ്നേഹോഷ്മളമായ ഉപദേശങ്ങളും ഏത് കാലഘട്ടത്തിലെ കുട്ടികളിലും ഉൾക്കരുത്ത് നിറയ്ക്കും. വര്ഷം, വസന്തം, ഗ്രീഷ്മം, ശരത്ത് എന്നിങ്ങനെ ഋതുക്കൾ ഉണ്ണിക്കുട്ടന്റെ ജീവിതത്തിൽ മാറിമാറിവരുന്നത് ഉണ്ണിക്കുട്ടൻ ഉടലുകൊണ്ടും ഉയിര്ക്കൊണ്ടും ആസ്വദിച്ചുവളരുന്നു. കാലത്തോടൊപ്പം ഉണ്ണിക്കുട്ടനും അവന്റെ ലോകവും വളരുന്നു
നവകാലത്തിലെ ഒരു കുട്ടിക്ക്, അനുഭവിക്കാനിടകിട്ടാത്തൊരുബാല്യം ഈ കൃതിയിൽ കിടപ്പുണ്ട്. കഞ്ഞിയും ചക്കകൊണ്ടാട്ടവും മൊളൂഷ്യവും കായത്തൊലിത്തോരനും നിരക്കുന്ന അടുക്കളക്കെട്ട്, വെണ്ടയും വഴുതനയും കയ്പയും നിറഞ്ഞതൊടി, കുമ്പളവും മത്തനും മദിച്ചുപടർന്ന തൊഴുത്തിൻപുറം, കണ്ണാന്തളിയും ഒടിച്ചുകുത്തിയും അലരിയും കൃഷ്ണകിരീടവും ആർത്തുവിളിക്കുന്ന പറമ്പ്,..... എല്ലാമെല്ലാം ഐതിഹ്യങ്ങളാണ് നമ്മുടെ കുട്ടികൾക്കിന്ന്.. അതിനാൽത്തന്നെ ഉണ്ണിക്കുട്ടനെന്ന നിറമലയാളിബാലൻ ഇക്കാലത്തിന്റെ അത്യാവശ്യവായനയാണ്...