19/06/2020
ജൂണ് 19 വായനാദിനo. മലയാളിയെ വായനയുടെ ലോകത്തിലേക്ക് കടന്നുവരാൻ ഏറെ പ്രേരിപ്പിച്ച സാക്ഷരതാ പ്രവർത്തനത്തിനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും അടിത്തറപാകിയ പി. എൻ. പണിക്കരുടെ ചരമദിനം. അദ്ദേഹത്തോടുള്ള ആദരസൂചകമായി ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.
പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് സിസറോ അഭിപ്രായപ്പെട്ടത് ശരി തന്നെ. എഴുത്ത്, വായന, ആസ്വാദനം എന്നിവയുടെ ലോകം താഴ്വാരങ്ങളും, പർവ്വതങ്ങളും, ജലാശയങ്ങളും ആകാശവും ഒക്കെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഭൂവിഭാഗം പോലെ. പുസ്തകങ്ങൾ സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും അലകൾ സൃഷ്ടിക്കുന്നു ദുഖങ്ങ ളെ ഘനീഭവിപ്പിക്കുന്നു. ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും ഒന്നിച്ചു വരച്ചു കാട്ടുന്നു. ഒപ്പം മാനസിക ഉന്മേഷം, സമ്മർദ്ദം കുറയൽ, അറിവ്, പദസമ്പത്ത്, ഓർമ്മശക്തിയുടെ വികാസം, ശക്തമായ വിശകലനശേഷി, ശ്രദ്ധയും ഏകാഗ്രത എഴുതാൻഉള്ള കഴിവ്, ഇവയെല്ലാം പ്രധാനം ചെയ്യുന്നു. അതിനാൽ കുറച്ചു സമയം പുസ്തകമൊന്നു തുറക്കാം അതിലൂടെ ആത്മാവിനെ തുറക്കാം വായന നമ്മിൽ മരിക്കാതിരിക്കാൻ ശ്രമിക്കാം. വായനയെ സുഹൃത്തായി കൂടെ കൂട്ടാം.
പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരാവണം. അവരെ അറിയാനും അവർക്കറിയാനുമുള്ള വേദിയാണ് വായന. വായന മനുഷ്യനെ ഒരു സാമൂഹിക ജീവിയായി മാറ്റുന്നു.
കുട്ടികളുടെ പ്രായത്തിനനുസരിച്ചാവണം അവർക്ക് പുസ്തകങ്ങൾ കൊടുക്കേണ്ടത്.
അക്ഷരങ്ങളും അക്കങ്ങളും അവരുടെ കൂട്ടുകാരാകണം.
നിർബന്ധിച്ചു വായിപ്പിക്കാതെ താല്പര്യത്തോടുകൂടി വായന ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു കയറ്റണം. അവർക്ക് മികച്ചത് എന്ന് തോന്നുന്ന പുസ്തകങ്ങളാവണം അവർക്കായി സമ്മാനിക്കേണ്ടത്. കളിപ്പാട്ടങ്ങളും ഛായങ്ങളും കൂടെ ഒരു പുസ്തകവും അവർക്കായി വാങ്ങിക്കണം. പിറന്നാളിനും വിശേഷ ദിവസങ്ങളിലും പുസ്തകങ്ങളാവണം അവർക്ക് സമ്മാനിക്കേണ്ടത്. ‘ചുട്ടയിലേ ശീലം ചുടലവരെ’, എന്ന് പറയുമ്പോലെ കുഞ്ഞുനാളിൽ അവരിൽ വായന വളർത്തി തുടങ്ങിയാൽ വലുതാകുമ്പോൾ അതൊരു ശീലമായി അവർക്കൊപ്പം വളരും.