26/03/2023
ടി വി തോമസ് ജീവചരിത്രം - ടി വി കെ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അമരക്കാരിൽ പ്രമുഖനും പ്രഗത്ഭനായ മന്ത്രിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരാധ്യ നേതാവും പുന്നപ്ര വയലാർവുൾപ്പെടെ ഉള്ള തീപാറുന്ന സമരങ്ങളുടെ മുന്നണി പ്പോരാളിയുമായിരുന്ന ടി വി തോമസ്സിന്റെ ജീവ ചരിത്രം ഒരു വ്യക്തിയുടെ ജീവചരിത്രത്തെക്കാൾ ഉപരി ഒരു ദേശത്തിന്റെ ചരിത്രമാണിതിലൂടെ അനാവൃതമാകുന്നത്.സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും ആധുനിക കേരള നിർമ്മിതിയുമെല്ലാം ടിവിയുടെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു സംഭവ ബഹുലമായ ഈ ജീവ ചരിത്രം യുവതല മുറയിലെ വായനക്കാർക്ക് പുതിയൊരനുഭവമായിരിക്കും
പ്രഭാത് ബുക്ക് ഹൌസ്
23/03/2023
ഭഗത് സിങ്ങും സമര സഖാക്കളും - സഖാവ് അജോയ് കുമാർ ഘോഷ് (സഖാവ് ഭഗത് സിങിനൊപ്പം രണ്ടാം ലാഹോർ ഗൂഢാലോചന കേസിൽ തടവിലാക്കപ്പെട്ട സഖാവ് അജോയ് ഘോഷ് 1951 മുതൽ 62 വരെ സി പി ഐ യുടെ ജനറൽ സെക്രട്ടറി ആയിരുന്നു)
ധീരതയുടെ പര്യായമാണ് ഭഗത് സിംഗ് തടവിലാക്കപ്പെട്ടപ്പോഴും തൂക്കിലേറ്റിയപ്പോഴും ആ ധീരതയുടെ ഉൾകനം നാം കണ്ടതാണ് ഇന്ത്യയിൽ ക്രുഹുട്ട ഒരു ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ അഹോരാത്രം യത്‌നിച്ച സഖാവ് അജോയ്‌ഘോഷും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദാഹിച്ച ഭഗത് സിങ്ങുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെ പറ്റിയും സ്വാതന്ത്ര്യ സമരത്തിലെ തുടർന്നുള്ള ഉദ്വോഗജനകമായ സംഭവ പരമ്പരകളെ പ്പറ്റിയുമുള്ള ഓർമ്മ കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം
സഖാവ് ഭഗത് സിങിനൊപ്പം രണ്ടാം ലാഹോർ ഗൂഢാലോചന കേസിൽ തടവിലാക്കപ്പെട്ട സഖാവ് അജോയ് ഘോഷ് 1951 മുതൽ 62 വരെ സി പി ഐ യുടെ ജനറൽ സെക്രട്ടറി ആയിരുന്നു
പ്രഭാത് ബുക്ക് ഹൗസ്
21/02/2023
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗൽസ് -
(1848 ഫെബ്രുവരി 21)
തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ് അതിന്റെ പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും,എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ൽ ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം എന്ന വാക്യത്തിൽ തുടങ്ങി, സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വർഗ്ഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും മുതലാളിത്തക്കുഴപ്പങ്ങളേയും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളേയും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
04/02/2023
റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25) ജോസ് ചന്ദനപ്പള്ളി
മലയാളഭാഷയെയും സംസ്കാരത്തെയും പ്രണയിച്ച ജർമ്മൻ മിഷണറി ഡോ. ഹെർമ്മൻ ഗുണ്ടർട്ടിന്റെ ജന്മദിനമാണിന്ന്. കേരളത്തിൽ വൈദേശിക ക്രിസ്ത്യൻ മിഷനറിമാരുടെ സാഹിത്യ പ്രവർത്തനങ്ങൾ ആധുനിക മലയാളഭാഷയുടെയും സാഹിത്യത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്. 1577-ൽ പോർട്ടുഗീസുകാർ ഇവിടെ അവതരിപ്പിച്ച ഒരു മൗലിക പരിഷ്കാരമായിരുന്ന അച്ചടി മലയാളത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ക്രിസ്തീയ മത തത്വം, ക്രിസ്തീയ വണക്കം തുടങ്ങിയ വേദശാസ്ത്ര ഗ്രന്ഥങ്ങൾ കൊച്ചിയിലും വൈപ്പിൻ കോട്ടയിലുമുള്ള അവരുടെ അച്ചടിശാലകളിൽ അച്ചടിക്കപ്പെട്ടു. 1699-ൽ കേരളത്തിൽ വന്ന ജസ്യൂട്ട് (ഈശോസഭ) വിഭാഗത്തിൽപ്പെടുന്ന ഒരു ജർമ്മൻ മിഷനറിയായ അർണോസ് പാതിരിയെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. തുടർന്ന് ആഞ്ചലോ ഫ്രാൻസിസ്, ക്ലമന്റ് പാതിരി, പാറേമ്മാക്കിൽ തോമാ കത്തനാർ (1740-1799) ആസ്ട്രിയക്കാരനായ ബാർത്തലോമിയ എന്ന പുരോഹിതൻ എന്നിവർ മലയാളഭാഷയുടെ വളർച്ചയിൽ നിസ്തുലമായ സംഭാവനകൾ നൽകിയവരാണ്.
18-ാം ശതകത്തിന്റെ അവസാന വർഷങ്ങളിലും 19-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിൽ വന്ന പ്രോട്ടസ്റ്റന്റ് മിഷനറിമാർ വിലയേറിയ ഗ്രന്ഥങ്ങൾ കൊണ്ട് മലയാളഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതിൽ തങ്ങളുടെ കത്തോലിക്കാ സഹോദരർക്ക് ഒട്ടും പിന്നിലായിരുന്നില്ല. റോബർട്ട് ഡ്രമ്മണ്ട് 1799-ൽ മലയാളഭാഷാ വ്യാകരണം 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധപ്പെടുത്തി. എഫ്.സ്പ്രിങ് തന്റെ സ്വന്തം കൃതിയായ മലയാളവ്യാകരണം പുറത്തിറക്കിയപ്പോൾ 1846-ൽ ചർച്ച് മിഷൻ സൊസൈറ്റിയിലെ ബഞ്ചമിൻ ബെയലി ഒരു മലയാളം ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധപ്പെടുത്തി. ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാ.ളഭാഷാ വ്യാകരണം പുറത്തുവന്നത് 1851-ലാണ്. വിജ്ഞാന സേവനത്തിന്റെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും പേരിൽ പഴയ മലബാർ, വിശിഷ്യാ തലശ്ശേരി ഓർക്കുന്ന വിദേശ മിഷനറിമാർ മൂന്നുപേരാണ്. ഹെർമൻ ഗുണ്ടർട്ടും എഡ്‌വേർഡ് ബ്രണ്ണനും ലോഗനും. തലശ്ശേരിയുടെ വികസനത്തിൽ ബ്രണ്ണനും ലോഗനും വിലപ്പെട്ട സംഭാവനകൾ നൽകിയപ്പോൾ മലയാളത്തിന് ഈടുറ്റ വിജ്ഞാനം പകർന്ന് ഹെർമൻ ഗുണ്ടർട്ട് ശ്രദ്ധേയനായി.
ജർമ്മൻ, ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, ഫ്രഞ്ച്, സംസ്കൃതം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നീളുന്നു അദ്ദേഹം വിഹരിച്ച ഭാഷയുടെ മേച്ചിൽപ്പുറങ്ങൾ. ഇവയിൽ മലയാളഭാഷയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പരിശ്രമങ്ങളുടെ കഥ 1838-ൽ ആരംഭിക്കുന്നു. അന്നാണ് ഗുണ്ടർട്ട് ആദ്യമായി കേരളത്തിലെത്തിയത്. മലയാളവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം തന്റെ അവസാന ശ്വാസം വരെ തുടരുകയും ചെയ്തു. മലയാളഭാഷയിൽ ആദ്യത്തെ ശാസ്ത്രീയ ശബ്ദകോശമുണ്ടാക്കിയ മഹാൻ, മലയാളത്തിലെ കടിഞ്ഞൂൽ പത്രം രാജ്യസമാചാരത്തിന് തുടക്കമിട്ടയാൾ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പാഠപുസ്തകങ്ങളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാതിരുന്ന ഒരു കാലത്ത് മലയാളിക്കുട്ടികളെ ഗണിതവും ശാസ്ത്രവും പഠിപ്പിക്കാനായി പാഠപുസ്തകങ്ങൾ എഴുതി അച്ചടിച്ചിറക്കിയതും ഡോ. ഗുണ്ടർട്ടു തന്നെ.
ജർമ്മനിയിൽ നിന്ന് 1839 ഏപ്രിൽ 12 ന് തലശ്ശേരിയിലെ ഇല്ലിക്കുന്നിലെത്തിയ ഗുണ്ടർട്ട് രണ്ട് ദശാബ്ദക്കാലം തലശ്ശേരി കർമ്മ മണ്ഡലമാക്കി മലയാളഭാഷയെ സമ്പമ്പമാക്കാൻ പ്രവർത്തിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത് ഗുണ്ടർട്ടാണ്. ഇതിനായി തലശ്ശേരിയിലെ നെട്ടൂരിൽ ആദ്യത്തെ ബാസൽ മിഷൻ സ്കൂൾ തുടങ്ങിയത് 1839 ലാണ്. ഗവൺമെന്റ് സ്കൂളിൽ പോലും സവർണ്ണർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന അക്കാലത്ത് എല്ലാ ജാതിക്കാർക്കുമായി അദ്ദേഹം തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാതിൽ തുറന്നിട്ടു. 12 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ആ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു.
ഓരോ വീട്ടിലും ചെന്ന് രക്ഷിതാക്കളെ കണ്ട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നേരിട്ട് ബോധ്യപ്പെടുത്തി. അതിനായാണ് അദ്ദേഹം മലയാളം പഠിച്ചുതുടങ്ങിയത്. നാട്ടുകാരുമായി സംസാരിക്കുമ്പോൾ കിട്ടുന്ന ഓരോ പദത്തിന്റെയും അർത്ഥം വിപരീതം, പ്രാദേശിക സാമുദായിക വ്യത്യാസങ്ങൾ, പ്രായോഗിക രീതികൾ എന്നിവയെല്ലാം അദ്ദേഹം കുറിച്ചെടുത്തു പഠിച്ചു. ഗുണ്ടർട്ടിന്റെ ഏറെ പ്രശസ്തമായ മലയാള വ്യാകരണ ഗ്രന്ഥം, മലയാളം – ഇംഗ്ലീഷ് നിഘണ്ടു എന്നിവയുടെ പിറവിക്കു കാരണമായത് ഈ കുറിപ്പുകളാണ്. മലയാളഭാഷാ പഠനം ഗുണ്ടർട്ട് ഒരു തപസ്യയായി ഏറ്റെടുക്കുന്നത് ഇല്ലിക്കുന്നിലെത്തിയശേഷമാണ്. മിഷനറിയാകണോ അദ്ധ്യാപകനാകണോ എന്ന ആശയക്കുഴപ്പത്തിന് മിഷനറി ആയാൽ മതി എന്നുത്തരം കണ്ടെത്തുന്നതും അവിടെ വച്ചുതന്നെ.
മലയാളത്തിലെ കടിഞ്ഞൂൽ പത്രം
ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി കോട്ടയത്ത് കഴിഞ്ഞുകൂടിയിരുന്ന ബഞ്ചമിൻ ബെയ്‌ലിയാണ് ഗുണ്ടർട്ടിനെ അച്ചടി വിദ്യ പഠിപ്പിച്ചത്. അച്ചുകൾ നിരത്തിയുള്ള പ്രിന്റിംഗ് രീതിയായിരുന്നു അത്. കൈകൊണ്ടാഴുതി കല്ലച്ചിൽ മഷി പുരട്ടി അടിച്ചെടുക്കുന്ന വിദ്യ. 1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ കടിഞ്ഞൂൽ പത്രമായ രാജ്യസമാചാരം ഗുട്ടർട്ട് പുറത്തിറക്കുന്നത്. ഇല്ലിക്കുന്നിലെ പള്ളി വരാന്തയിൽ സ്ഥാപിച്ച കല്ലച്ചിൽ ഡമ്മി എട്ടിലൊന്ന് വലുപ്പത്തിൽ എട്ടു പുറങ്ങളിലായി രാജ്യസമാചാരത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങി. മതപ്രചാരണത്തിനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിലാൺപത്രമാധ്യമത്തെ ഗുണ്ടർട്ട് വീക്ഷിച്ചത്. ഒരു പത്രത്തിന്റെ വില രണ്ടു പൈസയായിരുന്നു. ആദ്യലക്കത്തിൽ തന്നെ പത്രധർമ്മമെന്തെന്ന് ഗുണ്ടർട്ട് എഡിറ്റോറിയലിൽ വിവരിക്കുന്നുണ്ട്. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവുകൂടിയായ ഗുണ്ടർട്ട് രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം മുടങ്ങിയ ശേഷം പശ്ചിമോദയം എന്നപേരിൽ മറ്റൊരു പത്രം പുറത്തിറക്കി. സമകാലിക സംഭവങ്ങളും ശാസ്ത്ര വാർത്തകളും മലയാളത്തിൽ ആദ്യമായി അച്ചടിച്ചതും പശ്ചിമോദയത്തിൽ തന്നെ. മലയാളത്തിലെ ഒന്നാമത്തെ കേരള ചരിത്രം എന്നു പറയുന്ന കേരളപ്പഴമ, ആദ്യത്തെ ഭൂമിശാസ്ത്രമായ മലയാളരാജ്യം അഥവാ ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചതും പശ്ചിമോദയത്തിലാണ്. സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് സാധാരണക്കാരുടെയിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കി തൽസ്ഥാനത്ത് ശാസ്ത്രീയ സത്യങ്ങൾ പ്രതിഷ്ഠിക്കുന്നതിൽ ഈ പത്രം മുഖ്യ പങ്ക് വഹിച്ചു.
ഗുണ്ടർട്ടും മലയാളവും
ഇല്ലിക്കുന്നിൽ എത്തിയതുമുതൽ ആരംഭിക്കുന്നു ഗുട്ടർട്ടിന്റെ മലയാള സപര്യ. ഗുട്ടർട്ടിന്റെ ഗ്രന്ഥശേഖരത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് മലയാളം കൃതികളുടെ വിഷയ വൈവിധ്യം അമ്പരപ്പിക്കുന്നതാണെന്നാണ് വിശ്വ പ്രസിദ്ധ സാഹിത്യകാരനും ഹെർമ്മൻ ഗുണ്ടർട്ടിന്റെ കൊച്ചുമകനുമായ ഹെർമ്മൻ ഹെസ്സേ, (നൊബേൽ പുരസ്കാര ജേതാവ്) അനുസ്മരിക്കുന്നത്. രാമചരിതം മുതൽ ബൈബിൾ തർജ്ജമ വരെ നീളുന്ന ആ കൃതികളിൽ നിന്നാണ് ഗുണ്ടർട്ട് മലയാള ഭാഷാവബോധത്തിന്റെ അടിത്തറ ബലപ്പെടുത്തിയത്. മലയാള വ്യാകരണം, ചോദ്യോത്തരം, പഴഞ്ചൊൽമാല, കേരളപ്പഴമ, മലയാളരാജ്യം, കേരളോത്പത്തി, ക്രിസ്തീയ വിശ്വാസം, ക്രിസ്തുസഭാ ചരിത്രം, സത്യവേദ ഇതിഹാസം, പാഠമാലാ പാഠാരംഭം, ക്രിസ്തീയ ഗീതങ്ങൾ, പഞ്ചതന്ത്രം, ലോകചരിത്രശാസ്ത്രം, പുതിയ നിയമം തർജ്ജുമ എന്നിങ്ങനെ 40 ലേറെ ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് രചിച്ചു. 1868-ൽ മംഗലാപുരത്തുനിന്നും പ്രസിദ്ധപ്പെടുത്തിയ മലയാളഭാഷാ വ്യാകരണവും 1872-ൽ പ്രസിദ്ധപ്പെടുത്തിയ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും മാത്രം മതി മലയാളത്തിനുവേണ്ടി ഗുണ്ടർട്ട് ചെയ്ത സേവനങ്ങളുടെ ഗരിമയും, പെരുമയും വെളിപ്പെടുത്താൻ.
വേണം ഒരു നിത്യസ്മാരകം
ഋഷിതുല്യൻ, അറിവിന്റെ അത്ഭുതം, ബഹുഭാഷാ പണ്ഡിതൻ, യാത്രികൻ, മഹാജ്ഞാനി ഇതിനൊക്കെ ഉപരിയായി മലയാളഭാഷയെ പ്രണയിച്ച, മലയാളിയെ പഠിക്കാൻ പഠിപ്പിച്ച ഒരു മഹാമുനിക്ക് തലശ്ശേരിയിൽ ഇന്നും ഒരു സ്മാരകം പോലുമില്ല എന്നതാണ് ദുഃഖസത്യം. നേരത്തെ പൈതൃക പദ്ധതിയിൽപ്പെടുത്തി ഇല്ലിക്കുന്ന് ബംഗ്ലാവിനെ സംരക്ഷിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. തലശ്ശേരി നഗരത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരെയുള്ള പ്രകൃതിരമണീയമായ ഗുണ്ടർട്ട് ബംഗ്ലാവും അനുബന്ധ സ്ഥാപനങ്ങളും അന്യാധീനപ്പെടാതെ സംരക്ഷിക്കേണ്ടതുണ്ട്. ഗുണ്ടർട്ട് സ്ഥാപിച്ച വൈദിക സെമിനാരിയും ഭോജനശാലയും ബംഗ്ലാവ് വളപ്പിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 1958 മുതൽ ഇവിടെ സി.എസ്.ഐ. സഭയുടെ കീഴിൽ സി.എസ്.ഐ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. നാം കേരളീയർ മറന്നാലും ഗുണ്ടർട്ടിന്റെ സ്മരണ പുതുക്കുന്നതിനായി ഇന്നും അദ്ദേഹത്തിന്റെ പരമ്പരയിൽപ്പെട്ട ഡോ. ആൽബർട്ട് ഫ്രാൻസിലെപ്പോലുള്ളവർ ജർമ്മനിയിൽ നിന്നും ഇപ്പോഴും തലശ്ശേരിയിൽ എത്തുന്നു എന്നത് ഏറെ ആശ്വാസകരമാണ്.
janayugomonline
22/01/2023
പ്രഭാത് ബുക്ക് ഹൗസ് 70-ാം വാർഷികം
തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ 70-ാം വാർഷികാഘോഷങ്ങൾ 23നും 24നും അയ്യങ്കാളി ഹാളിൽ നടക്കുമെന്ന് പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും കേരളീയ വനം വന്യജീവി,പരിസ്ഥിതി വിജ്ഞാനകോശത്തിന്റെ പ്രകാശനവും 23ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എ.കെ.ശശീന്ദ്രൻ, പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ എന്നിവർ പങ്കെടുക്കും. 24ന് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ജെ.ചിഞ്ചുറാണി, പി.പ്രസാദ്, നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6ന് കെ.പി.എ.സിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അവതരിപ്പിക്കും.
18/01/2023
"വിപ്ലവത്തിന്റെ തീതലപ്പുകൊണ്ട് ചരിത്രം രചിച്ച ശൂരനാടിനെ ആവേശത്തോടെ വീണ്ടെടുക്കുകയാണ് ഗ്രന്ഥകാരൻ. ശിരഛേദം ചെയ്യപ്പെട്ടവരുടെ നിലയ്ക്കാത്ത നിലവിളിയാണ് ചരിത്രം."
കാലത്തിന്റെ തേരിലേറിയ പുസ്തകം - ജയൻ മഠത്തിൽ
ചില ചില പുസ്തകങ്ങൾ അങ്ങനെയാണ്. നമ്മൾ ആവേശത്തോടെ ഏറ്റെടുക്കും. വലിയ ആരവങ്ങളില്ലാതെ ഹൃദയത്തോട് ചേർത്ത് പിടിക്കും. കാലത്തിന്റെ ചിറകിലേറി ഭാവിയിലേക്ക് കുതിക്കും. ചരിത്രം തേരിലേറി വന്ന അനുഭവമാണ് പി എസ് സുരേഷിന്റെ ‘ശൂരനാട് ചുവന്നപ്പോൾ’ എന്ന പുസ്തകം. വിപ്ലവത്തിന്റെ തീതലപ്പുകൊണ്ട് ചരിത്രം രചിച്ച ശൂരനാടിനെ ആവേശത്തോടെ വീണ്ടെടുക്കുകയാണ് ഗ്രന്ഥകാരൻ. ശിരഛേദം ചെയ്യപ്പെട്ടവരുടെ നിലയ്ക്കാത്ത നിലവിളിയാണ് ചരിത്രം. യഥാർത്ഥ ചരിത്രത്തെ പലപ്പോഴും ചരിത്രകാരന്മാർ വിട്ടുപോകാറുണ്ട്. പൂർവികർ അവശേഷിപ്പിച്ച മൗനങ്ങളെ പൂരിപ്പിക്കുകയാണ് പി എസ് സുരേഷ്.
ചരിത്രത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കിറങ്ങിച്ചെന്ന് ശൂരനാട് വിപ്ലവത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും അന്വേഷിക്കുകയാണ് പി എസ്.ജന്മിമാരായ തെന്നല പിള്ളമാരും മങ്ങാട്ട് പിള്ളമാരുമായിരുന്നു ശൂരനാടിനെ നിയന്ത്രിച്ചിരുന്നത്. ഇവരുടെ അനുമതിയില്ലാതെ ഒരു ഈച്ചപോലും ശൂരനാടിനു മുകളിലൂടെ പറക്കാത്ത കാലം. പാവപ്പെട്ട ഗ്രാമീണജനതയെ അടിമകളെപ്പോലെ വരുതിയിലാക്കി പണിയെടുപ്പിക്കുന്ന ജന്മിത്തത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു ശൂരനാട്ടിലേത്. ഇത് കേരളത്തിന്റെ ഇതരപ്രദേശങ്ങളിലെ ജന്മിത്തത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. പാട്ടസമ്പ്രദായം ശൂരനാട്ട് ഉണ്ടായിരുന്നില്ല. രാവേറെ പണിയെടുക്കുന്ന അടിമകൾക്ക് പണികഴിഞ്ഞെത്തുമ്പോൾ ജന്മിയുടെ മുറ്റത്ത് കുഴി കുഴിച്ച് ഇലയിട്ട് അതിൽ രണ്ടുതവി കഞ്ഞി. ഇല കുഴിക്ക് മുകളിലിട്ട് മാറി നിൽക്കണം. മുട്ടുകുത്തി കമഴ്‌ന്നുകിടന്ന് കഞ്ഞി കുടിക്കണം. മഴക്കാലത്ത്പോലും ഇതായിരുന്നു അവസ്ഥ. ഒരൽപം ഉപ്പുവേണം എന്നു പറഞ്ഞാൽ ചാണകം കോരിയിട്ട് കുടിപ്പിക്കുന്ന കാടത്തം നിറഞ്ഞ ജന്മിത്തത്തിന്റെ നേർചിത്രം ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്. ഒരു ഹരിജൻ പെണ്ണ് ഋതുമതിയായാൽ നാട്ടുപ്രമാണി തന്റെ പുരയിടത്തിൽ കൂരകെട്ടും. തുടർന്ന് കൂരകെട്ടിയ വിവരം വീട്ടുകാരെ അറിയിക്കും. അന്നവൾ ജന്മിയോടൊപ്പം അന്തിയുറങ്ങണം. അതിനു തയാറായില്ലെങ്കിൽ ജന്മിയുടെ ഗുണ്ടകൾ അവളുടെ വീട് കത്തിക്കും. ഈ അടിയാളരിൽ ദളിത് വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നില്ല, ഈഴവരും നായരുമുണ്ടായിരുന്നു എന്നതാണ് ശൂരനാട്ടെ ജന്മിത്തത്തെ കേരളത്തിലെ മറ്റിടങ്ങളിൽ നിന്നും വേറിട്ടു നിർത്തിയത്. ഒരിക്കൽ തെന്നല പിള്ളയുടെ അടിമപ്പണിക്കാരനായ നടേവടക്കതിൽ പരമുനായർ, തമ്പുരാൻ പുതുതായി വാങ്ങിയ കാളകളെകൊണ്ട് നിലം ഉഴുതപ്പോൾ അനുസരണക്കേടുകാട്ടിയ കാളകളിലൊന്നിനെ ചാട്ടകൊണ്ട് അടിച്ചു. അതിന് തമ്പുരാൻ വിധിച്ച ശിക്ഷ അന്നു മുഴുവൻ പരമുനായർ നുകം വച്ചുകെട്ടി നിലം ഉഴണമെന്നായിരുന്നു. മനുഷ്യന് കാളയുടെ വിലപോലുമില്ലാത്ത കാലം. ശൂരനാട്ടെ അടിയാളരുടെ ഉള്ളിൽ കിടന്നുപുകഞ്ഞ ഈ കനലാണ് ശൂരനാട് വിപ്ലവത്തിന്റെ അടിസ്ഥാനഘടകം.ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെയും സാമ്പത്തിക വിദഗ്ദ്ധന്റെയും കൃത്യതയാർന്ന സൂക്ഷ്മബുദ്ധിയോടെയാണ് ഗ്രന്ഥകാരൻ ചരിത്രത്തിന്റെ ഇടവഴികളിലൂടെ സഞ്ചരിക്കുന്നത്. പുസ്തകത്തിന്റെ അവതാരികയിൽ പി കെ വാസുദേവൻനായർ നിരീക്ഷിക്കുന്നപോലെ ‘ശൂരനാട്ടും പരിസരപ്രദേശങ്ങളിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക സ്ഥിതിഗതികളുടെ വിശദമായ ചരിത്രം’ പി എസ് സുരേഷ് തന്റെ ഗ്രന്ഥത്തിൽ കോറിയിടുന്നു.
1949 ഡിസംബർ 31ന്, പുതുവർഷത്തലേന്ന് നടന്ന ശൂരനാട് സംഭവത്തിൻശേഷം പൊലീസിന്റെ ഭീകരമായ തേരോട്ടമായിരുന്നു. പൊലീസ് ലോക്കപ്പുകൾ കൊലയറകളായി. കിട്ടിയവരെയൊക്കെ പൊലീസ് ഭീകരമായി മർദ്ദിച്ചു. പത്തു സഖാക്കൾ രക്തസാക്ഷികളായി. പതിനാറ് പേർ സംഭവത്തിൽ പ്രതികളായി. ശൂരനാട് സംഭവത്തിന് ശേഷമുള്ള ചരിത്രത്തെ തീഷ്ണമായ നിറങ്ങളിലാണ് ഗ്രന്ഥകാരൻ വിവരിക്കുന്നത്. സംഭവത്തിൽ ജീവിക്കുന്ന രക്തസാക്ഷികളെ നേരിൽക്കണ്ട്, അവരുടെ ജീവിതകഥകളെ തീവ്രമായ ഭാഷയിൽ വിവരിച്ച് വായനക്കാരന്റെ സ്വാസ്ഥ്യം നഷ്ടപ്പെടാൻ വിധിച്ചുകൊണ്ട് ഒരു കാണിയെപോലെ ഗ്രന്ഥകാരൻ സംഭവങ്ങളെ മാറി നിന്ന് വീക്ഷിക്കുന്നു.
വായനക്കാരന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടാണ് ഒരു ചരിത്രസംഭവത്തെ പി എസ് സുരേഷ് അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് ചരിത്രം ചരിത്രമായിരിക്കുമ്പോൾതന്നെ അത് ഫിക്ഷന്റെ തലത്തിലേക്ക് പലപ്പോഴും തെന്നിമാറുന്നതായി വായനക്കാരന് തോന്നുന്നത്. നാഗർകോവിലെ ക്ഷയരോഗാശുപത്രിയിൽ പുതുപ്പള്ളി രാഘവൻ ചികിത്സയിൽ കഴിയുമ്പോൾ ് ഒരുച്ചസമയത്ത് ഒരു പൊലീസ് വാഹനം ഇരമ്പിനിന്നു. വാനിൽ നിന്ന് താങ്ങിപ്പിടിച്ച് ഒരു മനുഷ്യനെ പുതുപ്പള്ളി കിടന്ന മുറിയിലൂടെ ലോക്കപ്പിന്റെ ഇരുമ്പഴിക്കുള്ളിലേക്ക് വലിച്ചിട്ടു. പുതുപ്പള്ളിയെ കണ്ട അയാൾ ശബ്ദം വളരെ താഴ്ത്തിപ്പറഞ്ഞു. “ഞാൻ ഭാസി’. ശൂരനാട് കേസിലെ പ്രതി മഠത്തിൽ ഭാസ്ക്കരൻനായരായിരുന്നു അത്. ക്ഷയരോഗ ആശുപത്രിയിലെ ആ മുറിയിൽ കിടന്നാണ് ഭാസ്ക്കരൻനായർ മരിച്ചത്. അവസാന ആഗ്രഹമായി ഭാസ്ക്കരൻനായർ പുതുപ്പള്ളിയോട് പറഞ്ഞത്, മാർക്ക്സിംഗോർക്കിയുടെ അമ്മ വായിക്കണം എന്നായിരുന്നു. പുതുപ്പള്ളി എവിടെ നിന്നോ പുസ്തകം സംഘടിപ്പിച്ചു. ഓരോദിവസവും ഉറക്കെ വായിച്ചുകേൾപ്പിച്ചു. ദിവസം കഴിയുംതോറും വേഗത്തിൽ വായിച്ചുതീർക്കാൻ ഭാസ്ക്കരൻനായർ ആവശ്യപ്പെട്ടു. തന്റെ അവസാനദിനങ്ങൾ അടുത്തുഎന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ലുദ്മിലയെ, പാവെലിനെ, നടാഷയെ, നിലോവനയെ, ആന്ദ്രയെ, അമ്മയെക്കുറിച്ചൊക്ക ആവേശത്തോടെ സംസാരിച്ചു. വായന ഒടുവിലത്തെ പേജിലെത്തിയപ്പോൾ പുസ്തകം പുതുപ്പള്ളിയിൽ നിന്ന് പിടിച്ചുവാങ്ങി ആവേശത്തോടെ ഭാസി വായിച്ചു.
“സഖാക്കളെ, ഇനിമേൽ ഒട്ടും വഴങ്ങരുത്. നിങ്ങൾ, നിങ്ങളാണ് ജീവിതത്തിന്റെ നായകന്മാർ. പണിയെടുക്കുന്നവരെ ഉണർന്ന് കണ്ണ് തുറന്ന് നോക്കുവിൻ. സകലരും നിങ്ങളെ കൊള്ളയടിക്കുന്നു. നിങ്ങളുടെ ആത്മാവിനെ അവർ നശിപ്പിക്കുന്നു. നിങ്ങളെ കവർച്ച ചെയ്യുന്നു… ഒരേ ജീവനും ഒരേഹൃദയവുമായി തൊഴിലാളികളെ, മർദ്ദിതരെ നിങ്ങളൊന്നുചേരുക. സംഘടിക്കുക”. മരണക്കിടക്കയിൽ അവസാനശ്വാസം വലിക്കുമ്പോഴും മഠത്തിൽ ഭാസ്ക്കരൻനായർ എന്ന ധീരനായ പോരാളി ഗോർക്കിയുടെ അമ്മ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. ഇത്തരത്തിലുള്ള നാടകീയ മുഹൂർത്തങ്ങൾ ഒട്ടേറെയുണ്ട് ‘ശൂരനാട് ചുവന്നപ്പോൾ’ എന്ന പുസ്തകത്തിൽ. ഇതുതന്നെയാണ് ഇതര ചരിത്രപുസ്തകങ്ങളിൽ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നത്. സ്വാതന്ത്ര്യസമരം നയിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രൂപപ്പെടുത്തുന്നതിനും പ്രധാനപങ്ക് വഹിച്ച പുതുപ്പള്ളി രാഘവനെ ദീർഘമായി അവതരിപ്പിക്കുന്ന ഒരു ലേഖനവും ഈ ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്.
ചരിത്രവസ്തുതകളെ വളരെ കൃത്യതയോടെയാണ് ഗ്രന്ഥകാരൻ തന്റെ എഴുത്ത് ഉപകരണമാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രത്തിൽ ശൂരനാട് സംഭവത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിലൂടെ സമർത്ഥിക്കുന്നു. ചരിത്രത്തെ എത്ര ഹൃദ്യമായ വായനാനുഭവമാക്കാം എന്നതിനുദാഹരണമാണ് പി എസ് സുരേഷിന്റെ ‘ശൂരനാട് ചുവന്നപ്പോൾ’. അതുകൊണ്ടാണ് മൂന്നാംപതിപ്പിലെത്തിയ ഈ പുസ്തകം ഇപ്പോഴും വായനക്കാർ നെഞ്ചേറ്റുന്നത്.
janayugomonline
13/01/2023
ഇന്ന് സഖാവ് അജോയ്ഘോഷ് ദിനം (1909 ഫെബ്രുവരി 20 - 1962 ജനുവരി 13) ഷഹീദ് ഭഗത് സിംഗിന്റെ സഹപ്രവർത്തകൻ 1951 മുതൽ 62 വരെ സിപിഐയുടെ ജനറല്‍സെക്രട്ടറിയുമായിരുന്നു
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശരിയായ ഒരു നയത്തിലേക്കു തിരിച്ചുവിടുന്നതിൽ ഒന്നിലധികം പ്രതിസന്ധിഘട്ടങ്ങളിൽ അജയന്റെ ദീർഘവീക്ഷണവും യാഥാർഥ്യബോധവും സഹായിച്ചിട്ടുണ്ട്. കൽക്കട്ടാ കോൺഗ്രസിന്റെ വിനാശകാരിയായ സെക്ട്ടേറിയൻ നയത്തിനെതിരായ പ്രതിഷേധസ്വരം ഉയർന്നത് ആദ്യമായി അജയനിൽ നിന്നായിരുന്നു. ട്രേഡുയൂണിയൻ രംഗത്തിലെ അടവുകളെപ്പറ്റി അദ്ദേഹത്തിന്റെതായി പാർട്ടിയിൽ അന്നു വിതരണം ചെയ്യപ്പെട്ട രേഖയിൽ അതിന്റെ നേരിയ പ്രതിദ്ധ്വനി കാണാമായിരുന്നു. പിന്നീട് ഡാങ്കെയും ഘാട്ടെയും ഒന്നിച്ച് അദ്ദേഹം തയ്യാറാക്കിയതും ‘മൂന്നു പി കളുടെ രേഖ’എന്നറിയപ്പെടുന്നതുമായ രേഖ പല സഖാക്കളും ഓർക്കുന്നുണ്ടായിരിക്കും. ഇന്നു നമുക്കു സിദ്ധിച്ചിട്ടുള്ള അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ പ്രസ്തുത രേഖയിൽ അനവധി കുറിപ്പുകളും തെറ്റുകൾതന്നെയും ഉണ്ടായിരിക്കാം. എന്നിരുന്നാലും അന്നത്തെ നിലയ്ക്കു ശരിയിലേയ്ക്കുള്ള ഒരു മികച്ച കാൽവെപ്പായിരുന്നു അത്.
08/12/2022
ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
നാടകങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയങ്ങളായ മുപ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് തോപ്പില്‍ ഭാസി. വ്യാപരിച്ച രംഗങ്ങളിലെല്ലാം ഭാസിയുടെ സ്ഥാനം പൊതുവേ മുന്‍നിരയില്‍ തന്നെയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ തോപ്പില്‍ ഭാസി ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് നിഷ്‌ക്രമിച്ചതിനു ശേഷമുള്ള ആദ്യത്തെ പതിപ്പാണിത്. തോപ്പില്‍ഭാസിയുടെ ഒളിവുകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരേസമയം ഒരു വ്യക്തിയുടേയും പ്രസ്ഥാനത്തിന്റേയും സവിശേഷഘട്ടത്തിലെ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അനുഭവങ്ങള്‍ക്കുടമയായ കഥാനായകന്‍, അനുഗ്രഹീതനായ എഴുത്തുകാരന്‍ കൂടിയായതിനാല്‍ ഒളിവിലെ ഓര്‍മ്മകളുടെ പാരായണം ഹൃദ്യവും അവിസ്‌മരണീയവുമാവുന്നു. ബഹുലക്ഷങ്ങള്‍ ഇതിനകം വായിച്ചു കഴിഞ്ഞ, ഇനിയും വായിക്കാനിരിക്കുന്ന ഒളിവിലെ ഓര്‍മ്മകള്‍ വീണ്ടും പ്രഭാതതിലൂടെ
06/12/2022
ഡോ. അംബേദ്‌കർ - (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956).ടി എച്ച് പി ചെന്താരശ്ശേരി
ഇന്ത്യൻ ഭരണ ഘടനയുടെ ശില്പ്പി എന്ന് പൊതുവെ പ്രശംസിക്കപ്പെടുന്ന ഡോ ഭീമ റാവുരാംജി അംബേദ്‌കർ ഒരിക്കലും ഒരു വർഗ്ഗീയ വാദിയോ കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ആയിരുന്നില്ല ബ്രാഹ്മണ്യത്തിൽ അധിഷ്ടിതമായ ഹൈന്ദവ സാമൂഹിക വ്യവസ്ഥക്കെതിരെ പോരാടിയ വിപ്ലവകാരിയും യുക്തിവാദിയും കൂടിയായിരുന്നു അദ്ദേഹം
സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിവ പരി പൂർണ്ണമായി പ്രതിഫലിക്കാത്ത സാമൂഹിക വ്യവ സ്ഥ ഒരിക്കലും ജനാധിപത്യ വ്യവസ്തയെന്ന വിശേഷണത്തിന് അർഹമാകുന്നില്ല എന്നാണു അദ്ദേഹത്തിന്റെ വാദം നിലവിലുള്ള സംമോഹികം സാമ്പത്തികം രാഷ്ട്രീയം സാംസ്കാരികം മതം മുതലായ എല്ലാ അംഗങ്ങളിലും സമൂലമായ മാറ്റമാണ് അദ്ദേഹം ആവശ്യപ്പെട്ടത് ഡോ അംബേദ്കറുടെ ചിന്തകളും പ്രവര്ത്തനങ്ങളും അഗാധ മായ പഠനത്തിനു വിധേയ മാക്കിയത്തിനു ശേഷമ്മാണ് ഗ്രന്ഥകാരനായ ശ്രീ ടി എച്ച് പി ചെന്താരശ്ശേരി ഈ ഗ്രന്ഥത്തിന് രൂപം നല്കിയിരിക്കുന്നത്
ഒരു ആാധികാരിക രേഖയായ ഈ കൃതി ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്
പ്രഭാത് ബുക്ക് ഹൌസ്
06/12/2022
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി -
തോപ്പിൽ ഭാസി
കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.
തകർന്ന ഇന്നലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇന്നലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.
പ്രഭാത് ബുക്ക് ഹൗസ് വില 110 രൂപ
06/12/2022
നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി @ 70 (1952 - 2022). ഡോ വള്ളിക്കാവ് മോഹൻദാസിന്റെ പഠനഗ്രന്ഥം ഉടൻ വരുന്നു...
29/11/2022
ഹിന്ദുമതം ഹിന്ദുത്വം - ഇ - ചന്ദ്രശേഖരൻ നായർ
വേദങ്ങളെയും സ്മൃതികളെയും അടിസ്ഥാനമാക്കുന്ന പൗരോഹിത്യമതമാണോ യഥാർത്ഥ ഹിന്ദു മതം? ചാതുർവർണ്ണത്തെ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യ മതമാണ് ഹിന്ദു മതമെന്ന് തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യമെന്താണ്?ഹിന്ദു മത വിശ്വാസികൾ അംഗീകരിക്കുന്ന വേദാന്തം എന്നറിയപ്പെടുന്ന ഉപനിഷത്തുകൾ ലളിതമായി വിശദീകരിച്ചുകൊണ്ട് ഈ ചോദ്യങ്ങൾക്ക് യുക്തിഭദ്രമായ ഉത്തരങ്ങൾ നൽകുകയാണ് ഹിന്ദുമതം ഹിന്ദുത്വം എന്ന ഗ്രന്ഥത്തിൽ
Prabhath book house