20/06/2026
എൽ ഡി എഫ് സർക്കാർ ഒപ്പിട്ട പിഎം ശ്രീ MoU അസാധുവാണ്. അതിന് നിയപരമായ സാധുതയില്ല.
വേണ്ടത് രാഷ്ട്രീയ തീരുമാനം. പിഎം ശ്രീ യിൽ കീഴടങ്ങില്ലായെന്ന് വി ഡി സതീശൻ സർക്കാർ സന്ദേഹങ്ങളില്ലാതെ പ്രഖ്യാപിക്കണം.
എന്തുകൊണ്ടെന്നാൽ, സംസ്ഥാന ക്യാബിനറ്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ്, രണ്ടുതവണ മടക്കി അയച്ച ഫയലിൽ ഒപ്പു വയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഒരു പദ്ധതിയിൽ ഉദ്യോഗസ്ഥർ ഒപ്പ് വെച്ചത്. അത് അസാധുവാണ്.
നിയമസഭയുടെ റൂൾസ് ഒഫ് ബിസിനസ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്
പിഎം ശ്രീ പദ്ധതിയുടെ കാലാവധി 31.3. 2027 ന് അവസാനിക്കും. അതിനാൽ, പദ്ധതി ഇനി തുടരുമെന്ന് പറയുന്നതിൽ അർത്ഥമില്ല.അതിന് ശേഷം സംസ്ഥാനങ്ങൾ ഫണ്ട് നൽകി പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടുപോകണമെന്നാണ് വ്യവസ്‌ഥ.
സമഗ്ര ശിക്ഷാപദ്ധതിയുടെ സംസ്ഥാന വിഹിതം തടയാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല. തമിഴ്നാടിന്റെ കേസിൽ സുപ്രീം കോടതി നൽകിയ റൂളിംഗ് കേരളത്തിനും ബാധകമാണ്.
കുടിശികയിൽ, ഒടുവിൽ 348 കേന്ദ്ര സർക്കാർ കോടി രൂപ കൂടി നൽകുന്നതോടെ ഇനി ചെറിയ വിഹിതം മാത്രമേ അവശേഷിക്കുന്നുള്ളൂ.
2024 ഒക്ടോബർ മാസം നടന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണ്ട എന്നു തീരുമാനിച്ചിരുന്നു. വീണ്ടും, 2025 ഏപ്രിൽ മാസത്തെ കക്യാബിനറ്റിലും പിഎം ശ്രീ യ്ക്ക് അംഗീകാരം നൽകിയില്ല. അതിനാൽ, ഒക്ടോബർ 16 ന് ഒപ്പുവച്ചത് നിയമത്തിന് നിരക്കുന്ന വിധത്തിൽ അല്ല.
MOU പ്രകാരം പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണ തോതിൽ സംസ്ഥാനത്തു നടപ്പാക്കണമെന്ന സ്ഥിതി വന്നു ചേരും.
സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് പിഎം ശ്രീ സ്കൂൾ പ്രൊജക്റ്റ് പ്രധാനമന്ത്രിയുടെ പേരിൽ കൊണ്ടു വരുന്നത്.
കേരളത്തെ ഇരുട്ടിൽ നിർത്തിയ MOU.
2025 ഒക്ടോബർ 23 ന് കേരളവും കേന്ദ്രവും ചേർന്ന്പിഎം ശ്രീ ധാരണാ പത്രം ഒപ്പു വെച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു.ഒക്ടോബർ 18 ന് ആണ് പിഎം ശ്രീ പദ്ധതി യിൽ ഒപ്പു വെയ്ക്കുന്നത് സംബന്ധിച്ച ആലോചന വീണ്ടും മാധ്യമവാർത്തയാകുന്നതും ഘടകകക്ഷിയായ സിപിഐ ധാരണ പത്രം ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെടുന്നതും.22 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ അജണ്ട ഉണ്ടായിരുന്നില്ല.എങ്കിലും ആ പ്രശ്നം ഉന്നയിച്ച സിപിഐ മന്ത്രി കെ രാജന്റെ ചോദ്യത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുറ്റകരമായ മൗനത്തോടെ നേരിടുകയായിരുന്നു.എന്നാൽ, എല്ലാ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് ഒക്ടോബർ 16 ആം തീയതി തന്നെ ധാരണപത്രം എക്സിക്യൂട്ട് ചെയ്തിരുന്നു. 23 ന് ഡൽഹിയിൽ പോയി വിദ്യാഭ്യാസ സെക്രട്ടറി MOU കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അത് കൈമാറി എന്ന് മാത്രം. അപ്പോൾ,സംസ്ഥാന മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ,നിയമസഭയയിൽ അവതരിപ്പിക്കാതെ ആരോരും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങുന്ന ഒരു ഗൂഢസംഘം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു കരാറിൽ രഹസ്യമായി ഒപ്പുവെക്കുകയായിരുന്നു.
ഒക്ടോബർ 10ന് ആണ് സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയെയും പ്രധാനമന്ത്രിയെയും ഡൽഹിയിൽ നേരിൽ കാണുന്നത്. തിരികെയെത്തി ഉടനെ ഒൿടോബർ 16ന് ധാരണാ പത്രം എക്സിക്യൂട്ട് ചെയ്യുന്നു. സംസ്ഥാനത്തെ മന്ത്രിസഭയെ പോലും ഇരുട്ടിൽ നിർത്തി അത്തരം ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയും പ്രേരിപ്പിച്ച കാര്യമെന്തായിരുന്നു എന്ന് തീർച്ചയായും കേരള സമൂഹമറിയേണ്ടതുണ്ട്.
2024 ഒക്ടോബർ മാസത്തിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, പദ്ധതിയിൽ ഒപ്പു വയ്ക്കേണ്ടതില്ല എന്നതായിരുന്നു മന്ത്രിസഭാ യോഗ തീരുമാനം. വീണ്ടും 2025 ഏപ്രിൽ മാസത്തെ മന്ത്രിസഭാ യോഗത്തിലും പി എം ശ്രീ അജണ്ടയായി. അപ്പോഴും നയപരമായ പ്രശ്നം എന്ന നിലയിൽ മുന്നണിയിൽ ആലോചിക്കണം എന്നതിനാൽ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നെങ്ങനെയാണ് ഈ പദ്ധതിയിൽ ഒപ്പു വയ്ക്കപ്പെട്ടതെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേരളത്തോട് ഏറ്റു പറയുക തന്നെ വേണം.
പ്രത്യാഘാതങ്ങൾ.
രഹസ്യമായി ഒപ്പുവെച്ച ധാരണാ പത്രപ്രകാരം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി(Dosel) ആണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ അഭിയാൻ വഴിയായിരിക്കും സംസ്ഥാനങ്ങളിൽ സ്കീം നടപ്പാക്കുന്നത്. എസ് സി ഇ ആർ ടി,ഡയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ ഏജൻസികൾക്ക് നടത്തിപ്പിന്റെ ഭാഗമാകാം എന്ന് മാത്രം. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വരുത്താൻ ദേശീയ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഇടപെടാൻ ആവില്ല.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി സംസ്ഥാനത്ത് നടപ്പാക്കണം. മുഖ്യ ലക്ഷ്യം പുതിയ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയിലൂടെ നടപ്പാക്കി പ്രദർശിപ്പിക്കുക എന്നതാണ്.
MOU പ്രകാരം സംസ്ഥാന സർക്കാർ/ വിദ്യാഭ്യാസ വകുപ്പ് ഈ പ്രോജക്ട് നടപ്പാക്കുന്ന ഏജൻസി മാത്രമാണ്.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സമയാസമയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേണം സ്കീം കേരളം നടപ്പാക്കാൻ.
പദ്ധതി കാലയളവ് 5 വർഷത്തേക്കാണ്.എം ഒ യു പ്രകാരം 31.3. 2027 - പദ്ധതി അവസാനിക്കും. അതിനുശേഷം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ പിഎം ശ്രീ വ്യവസ്ഥകൾ പാലിച്ച് സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പൊതുവിദ്യാലയങ്ങൾ കേന്ദ്രസർക്കാരിന്റെ കാൽക്കീഴിലേക്ക് വരുന്നു എന്നർത്ഥം.നമ്മുടെ പൊതു വിദ്യാലയങ്ങളെ പിണറായി സർക്കാർ പണയപ്പെടുത്തുന്നുവെന്നർത്ഥം.
എന്താണ് പി എം ശ്രീ സ്കൂൾ?
ഒരു ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ട് സ്കൂളുകളെ വീതം 14,500 സ്കൂളുകളെ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന പദ്ധതിയാണ് പിഎം ശ്രീ.കേരളത്തിൽ നിന്നും 336 സ്കൂളുകളെ ഈ പദ്ധതിയിൽ കൊണ്ടു വരാനാണ് ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് എണ്ണം 265 ആയി നിജപ്പെടുത്തി.ഏറ്റെടുക്കുന്ന സ്കൂളുകളുടെ നടത്തിപ്പും പഠഭാഗങ്ങൾ നിർണയിക്കുന്നതും പുതിയ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ആയിരിക്കും. നമ്മുടേതു പോലെ ഒരു രാജ്യത്ത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിലവിലുള്ള വ്യത്യസ്ത വിദ്യാഭ്യാസ വകുപ്പുകൾ വഴി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം പൂർണരൂപത്തിൽ നടപ്പാക്കാൻ ആവില്ല എന്നതിനാലാണ് കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിനു വേണ്ടി പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന പ്രോജക്ട് തയ്യാറാക്കുന്നതും.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താനും അതു വഴി തങ്ങളുടെ ഫാസിസ്റ്റ് പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുമെന്ന വ്യക്തമായ കണക്കു കൂട്ടലോടെയാണ് അവർ നീങ്ങുന്നത്.
അതിനായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ പരിവർത്തനത്തിനായിയുള്ള ഫ്രെയിം വർക്ക് രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയിട്ടുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണ രൂപത്തിൽ നടപ്പാക്കാനും പ്രദർശിപ്പിക്കാനുമുള്ള മാതൃകാ കേന്ദ്രങ്ങളായാണ് പി എം ശ്രീ സ്കൂളുകൾ ആരംഭിക്കുന്നത് എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ തനത് പാഠ്യ പദ്ധതിയോ സിലബസസ്സോ ബോധന സമ്പ്രദായമോ പി എം ശ്രീ സ്കൂളുകളിൽ നടപ്പാക്കാനാവില്ല.
പാഠ്യപദ്ധതി,പഠനരീതി,മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആയിരിക്കും തീരുമാനിക്കുക.
രാജ്യത്തിന്റെ വൈജ്ഞാനിക വളർച്ചയെ തടയുന്ന പിന്തിരിപ്പൻ നയമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം.അത് ആധുനിക ശാസ്ത്ര ജനാധിപത്യ മതേതര വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം തൊഴിൽ ശേഷി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും ആധുനികമായ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വളർന്നുവന്നത് എന്നാൽ കേവലം സാക്ഷരത മാത്രം സംഭാവന ചെയ്യുന്ന അക്ഷരജ്ഞാനം പോലും നേരായി പഠിപ്പിക്കണമെന്ന് നിർദ്ദേശിക്കാത്ത ഡിപി ഇ പി മാതൃകയിലുള്ള ബോധന സമ്പ്രദായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്- നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് വായിച്ചാൽ നമുക്ക് അത് ബോധ്യപ്പെടും. ഒപ്പം ഭാരതീയ ജ്ഞാന വ്യവസ്ഥ എന്ന പേരിൽ അതിപുരാതനകാലത്തെ അന്ധവിശ്വാസ ജഡിലമായ കാര്യങ്ങൾ പാഠ്യപദ്ധതിയിലേക്ക് തിരികി കയറ്റാനും ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നു.സംസ്കൃത പഠനം സമൂഹത്തെ തിരിച്ചു പോകാൻ ഉതകുമെന്ന്അവർ കരുതുന്നു
രാഷ്ട്രീയമായും അല്ലാതെയും ഒരുപാട് പ്രത്യാഘാങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയിൽ കൈ വെച്ചാൽ അത് കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കും.
അതിനാൽ, ഈ ഗവണ്മെന്റ് പിഎം ശ്രീ പ്രോജെക്ടിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.
എം.ഷാജർഖാൻ
9387758318