25/11/2025
ഭൂമി ഉരുണ്ടതാണ് എന്ന് പണ്ട് മുച്ചിലോട്ട് സ്കൂളിൽ പഠിപ്പിച്ചത് ഇങ്ങനെ.
"കടലിൽ നിന്ന് കരയിലേക്ക് വരുന്ന ഒരു കപ്പൽ ശ്രദ്ധിക്കുക. ആദ്യം പുക, പിന്നെ പുകക്കുഴൽ പിന്നെ മേൽത്തട്ട്, എന്നിവയ്ക്ക് ശേഷമാണ് പൂർണ്ണമായ കപ്പൽ കാണാനാവുക. ഭൂമിയുടെ ഉപരിതലവക്രത കൊണ്ടാണിത്.
അതുകൊണ്ട് ഭൂമി ഉരുണ്ടിട്ടാണ് ".
ഇതിൻറെ ലോജിക്ക് മിക്കവർക്കും പിടികിട്ടില്ല.
പക്ഷെ പുതിയ കാലത്ത് സ്കൂളുകളിലെ പാഠം ഇങ്ങനെയല്ല.
ബഹിരാകാശത്തുനിന്നെടുത്ത ഭൂമിയുടെ ചിത്രങ്ങൾ കാണിക്കുന്നത് ഭൂമി ഗോളാകൃതിയിലാണ് എന്നാണ് അതിൽ പറയുക.
അപ്പോളോ പേടകത്തിൽ നിന്നെടുത്ത ഉദിച്ചുവരുന്ന ഭൂമിയുടെ മനോഹരമായ ചിത്രം അടിക്കുറിപ്പായി കൊടുക്കുകയും ചെയ്യും.
" ശാസ്ത്രം പോലെ ആശ്ചര്യകരമായി മറ്റെന്തുണ്ട് മനുഷ്യ ചരിത്രത്തിൽ" എന്ന തലവാചകത്തോടെ ഇറങ്ങിയ "ബഹിരാകാശ ജീവിതം" എന്ന നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ആയ വി പി ബാലഗംഗാധരേട്ടന്റെ പുതിയ പുസ്തകം വായിച്ചു. അദ്ദേഹത്തിൻറെ പതിനാലാമത്തെ പുസ്തകമാണിത്. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ .
ഭൂമിയിൽ നിന്നും 400 കിലോമീറ്റർ മുകളിൽ ദിവസത്തിൽ 16 പ്രാവശ്യം ഭൂമിയെ വലം വച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള
ഭൂമിയുടെ കാഴ്ച പുസ്തകത്തിൽ ഇങ്ങനെ വർണിക്കുന്നു. ഏഴ് വലിയ ജനാലകൾ ഉള്ള കപ്പോള മോഡ്യൂളിൽ നിന്നും നോക്കുമ്പോൾ നമ്മുടെ ഭൂമി തിളങ്ങുന്ന നീലയും പച്ചയും കലർന്ന ഒരു ഗോളമായി കാണപ്പെടുന്നു. മഹാസമുദ്രങ്ങളുടെ ആഴമേറിയ നീല, മരുഭൂമികളുടെ മങ്ങിയ തവിട്ടു നിറം, വനങ്ങളുടെ പച്ചപ്പ്, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ വെളുപ്പ് മുതലായ വർണ്ണങ്ങളുടെ ലോകം കണ്ണിന് ഒരു വിരുന്നാണ്. അവിടെനിന്ന് ഭൂമിയെ നോക്കുമ്പോൾ രാജ്യങ്ങളുടെ അതിരുകൾ മാഞ്ഞുപോകുന്നു ഭൂമി ഒരൊറ്റ, ഐക്യമുള്ള ഗ്രഹമായി യാത്രികർക്ക് അനുഭവപ്പെടുന്നു.
ഭൂമിയുടെ അതിരുകൾക്കപ്പുറത്തെ ജീവിതത്തെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചുമുള്ള കൗതുകകരമായ വിവരങ്ങളാണ് ഈ പുസ്തകത്തിൽ.
അത്യുഷ്ണം, അതിശൈത്യം, സൗരവാതം പോലുള്ള കഠിനമായ പ്രതിഭാസങ്ങൾ തരണം ചെയ്ത്, അവസാനിക്കാത്ത ജിജ്ഞാസ കൊണ്ട് മാത്രം ബഹിരാകാശത്ത് ജീവിക്കുന്ന മനുഷ്യരെ കുറിച്ചാണ് ഈ പുസ്തകം.
ഭാരമില്ലായ്മയിൽ ബഹിരാകാശ സഞ്ചാരികൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്നും, ഉറങ്ങുന്നതെന്നും, വ്യായാമം ചെയ്യുന്നതെന്നും തുടങ്ങി, അവരുടെ സങ്കീർണ്ണവും കൗതുകകരവുമായ
ദിനചര്യകൾ
ലളിതമായി അവതരിപ്പിക്കുന്നു.
ഭൂമിയിൽ വളരെ ലളിതമായി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും അവിടെ ഉപയോഗിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് വരച്ചുകാട്ടുന്നു.
ആധുനിക ലോകത്ത് നമ്മൾ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക ഉപകരണങ്ങൾ പലതും ബഹിരാകാശ ഗവേഷണത്തിന്റെ സത്ഫലങ്ങളാണ്.
നിരവധി മേഖലകളിൽ പ്രതീക്ഷ നൽകുന്ന പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഓരോ ബഹിരാകാശയാത്രയും എങ്ങനെയാണ് വേദിയാകുന്നതെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടു.
ശാസ്ത്ര വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള അറിവ്
സാങ്കേതികമായ വിഷയങ്ങൾ പോലും സാധാരണ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതവും ആകർഷകവുമായി അവതരിപ്പിക്കാൻ
സഹായകമാകുന്നു.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകമാണിത്. കുട്ടികളിൽ ശാസ്ത്ര കൗതുകവും ബഹിരാകാശത്തോടും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയോടും അഭിനിവേശവും ഉണ്ടാക്കാൻ ഉപകരിക്കുന്ന ഈ പുസ്തകം നിർബന്ധമായും എല്ലാവരുംവായിക്കണം.
കൂടാതെ
അന്യഗ്രഹ വാസം, ബഹിരാകാശ ടൂറിസം എന്നിവ സാധ്യമാകുന്ന പുതിയൊരു ലോകത്തെക്കുറിച്ചുള്ള വലിയൊരു സ്വപ്നം ഈ പുസ്തകം കാഴ്ചവെക്കുന്നുണ്ട്.