10/02/2015
അസ്സലാമു അലൈക്കും
മലയാളത്തിൽ ആദ്യമായി സിഹാഹുസ്സിത്തയുടെ സമ്പൂർണ്ണ പരിഭാഷ എന്ന ഒരു മഹാസംരംഭത്തിന് തുടക്കം കുറിച്ച ഇൻസാഫ് പബ്ലിഷേഴ്സിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് ഞാൻ. സിഹാഹുസ്സിത്തയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഫെയ്സ് ബുക്കിലൂടെയും, വാട്സ്അപ്പിലൂടെയും കത്തി പടരുന്നതായി എന്റെ സുഹൃത്ത് പറയുമ്പോഴാണ് ഞാനറിയുന്നത്. സിഹാഹുസിത്ത മലയാള പരിഭാഷയുടെ തുടക്കം മുതൽ പ്രവർത്തിച്ച വ്യക്തി എന്ന നിലക്ക് ആദ്യം മുതൽ തന്നെ വിശദീകരിക്കാം. വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു ആശയവുമായി ഞാൻ ആദ്യം സമീപിച്ചത് കെ.എൻ.എമ്മിനെയാണ്. അന്ന് മടവൂർ വിഭാഗം വേർപ്പെട്ടിട്ടില്ല. ചില പ്രശ്നങ്ങളൊക്കെ നടക്കുന്നുണ്ട് എന്നുമാത്രം. അന്ന് ബഹുമാന്യനായ കുഞ്ഞിമുഹമ്മദ് പറപ്പൂർ എന്നോട് പറഞ്ഞു: സ്വഹീഹുൽ ബുഖാരിക്ക് ഒരു പരിഭാഷ ഇറക്കാൻ ആരോ ഒരാൾ സകല ചെലവുകളും കെ.എൻ.എമ്മിന് നൽകാമെന്ന് ഏറ്റിരുന്നു. പണ്ഡിതൻമാരെ വിളിച്ചുകൂട്ടി അവ്വിഷയത്തിൽ രണ്ടോ മൂന്നോ സിറ്റിംഗും നടന്നിരുന്നു. പക്ഷേ അത് പിന്നീട് ഒന്നുമായില്ല. അതിന്റെ പിന്നാലെ നടക്കാൻ അന്ന് ആരുമുണ്ടായില്ല. ബുഖാരിയുടെ തന്നെ കഥ അതാകുമ്പോൾ മറ്റുള്ള ഗ്രന്ഥങ്ങളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പിന്നീട് ഞാൻ യുവതയുടെ അന്നത്തെ ആളുകളുമായും, കോഴിക്കോടുള്ള മറ്റു ചില പ്രസാധകരുമായും ബന്ധപ്പെട്ടു. അവരൊക്കെയും പറഞ്ഞത് ആളുകൾക്ക് അതിലൊന്നും വലിയ താത്പര്യമില്ലെന്നാണ്. പുസ്തകം വാങ്ങാൻ ആളുണ്ടാകില്ല. വലിയ ഗ്രന്ഥങ്ങളാകുമ്പോൾ കെട്ടിക്കിടന്നാൽ വലിയ നഷ്ടം സംഭവിക്കും എന്നൊക്കെ പരിചയ സമ്പന്നരായ പ്രസാധകർ പറഞ്ഞപ്പോൾ സിഹാഹുസ്സിത്ത അടുത്തൊന്നും മലയാളത്തിൽ ഇറങ്ങാൻ പോകുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അതിന് പിറകെ ഒാടാൻ ഒരാൾ റെഡിയാണെങ്കിൽ അത് നടക്കുമെന്ന്പറപ്പൂർ മൗലവി പറഞ്ഞപ്പോൾ എന്തുകൊണ്ട് എനിക്കതിന് ശ്രമിച്ചുകൂടാ എന്നു തോന്നി. പുസ്തക പ്രസാധനത്തിന്റെ എബിസിഡി പോലുമറിയാത്ത ഞാൻ അങ്ങനെ ഒരു മഹാസംരംഭവുമായി അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ചു. ആദ്യയോഗം അരീക്കോട് സുല്ലമുസ്സലാം ലൈബ്രറിയിൽ വെച്ച് ചേർന്നു. മൗലവി കുഞ്ഞിമുഹമ്മദ് പറപ്പൂർ, കെ.കെ. സകരിയ സ്വലാഹി, എ.പി. അബ്ദുൽ ഖാദിർ മൗലവിയുടെ മകൻ പ്രൊഫ. ആരിഫ് സെയിൻ ഉൾപ്പെടെ അന്ന് എനിക്ക് ബന്ധമുണ്ടായിരുന്ന ചിലരെല്ലാം ആ യോഗത്തിൽ പങ്കെടുത്തു. അങ്ങിനെ സിഹാഹുസ്സിത്ത മലയാളത്തിലേക്ക് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനമായി. മാസങ്ങൾ കഴിഞ്ഞപ്പോൾ കമാൽപാഷ (ഖുർആൻ ചരിത്രഭൂമി) സിഹാഹുസ്സിത്ത മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതായി സകരിയ സ്വലാഹി എന്നെ വിളിച്ചു പറഞ്ഞു. സിഹാഹുസ്സിത്തയിലെ ദുർബലമായ ഹദീസുകൾ വേർതിരിക്കാതെ പ്രസിദ്ധീകരിക്കരുതെന്നും മറ്റും സൂചിപ്പിച്ചുകൊണ്ട് സ്വലാഹി അദ്ദേഹത്തിന് കത്ത് എഴുതിയിട്ടുണ്ടെന്നും അതിന് ഇതുവരെ മറുപടിയും കിട്ടിയിട്ടില്ലെന്നും പറഞ്ഞു. കമാൽപാഷയെപ്പോലെ അറിയപ്പെടുന്ന ഒരു വ്യക്തി ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചു. ള്വഈഫായ (ദുർബലമായ) ഹദീസുകൾ വേർതിരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, ഹദീസുകൾ അങ്ങനെത്തന്നെ കൊടുക്കുകയാണെന്നും, വിഷയാടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് വലിയ അപകടമാണെന്നും, നിങ്ങളെ വിശ്വസിച്ചുകൊണ്ട് മുജാഹിദുകളും ജമാഅത്തുകാരുമൊക്കെ അത് വാങ്ങുമെന്നും ആളുകൾക്കിടയിൽ ആശയകുഴപ്പമുണ്ടാകുമെന്നുമൊക്കെ ഞാൻ പറഞ്ഞു. പക്ഷേ അതൊക്കെ ചിരിച്ചുകൊണ്ട് തള്ളിയ അദ്ദേഹത്തോട് ഞാൻ പറഞ്ഞു അങ്ങനെയാണെങ്കിൽ സ്വഹീഹും ള്വഈഫും വേർതിരിച്ച സിഹാഹുസ്സിത്ത ഞങ്ങൾക്ക് വേറെ ഇറക്കേണ്ടി വരുമെന്ന്. അങ്ങനെ വീണ്ടും നമ്മുടെ പദ്ധതിക്ക് സ്പീഡ് കൂട്ടുകയും, കമാൽപാഷയുടെ പരിഭാഷയിൽ ആളുകൾ വീഴരുതെന്ന് കരുതി മുൻകൂട്ടി പരസ്യം ചെയ്യുകയും ചെയ്തു. (ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ആ മുൻകൂട്ടിയുള്ള പരസ്യമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഒരു കാരണം എന്ന് മനസ്സിലായി. മാത്രമല്ല കമാൽപാഷയുടെ സിഹാഹുസ്സിത്ത എത്രമാത്രം അപകടമാണെന്നത് ആ പരിഭാഷയിൽ മുസ്ലിംകൾ തമ്മിൽ അഭിപ്രായ വിത്യാസമുള്ള വിഷയങ്ങളിലുള്ള ഹദീസുകൾ നോക്കിയാൽ മതി.)
മടവൂർ വിഭാഗം വേർപിരിഞ്ഞതോടെ എഡിറ്റോറിയൽ ബോർഡ് വീണ്ടും പുനസംഘടിപ്പിച്ചു. വർക്ക് തുടങ്ങി. സ്വഹീഹ് മുസ്ലിം ആദ്യവാല്യം പ്രസിദ്ധീകരിച്ചു. അതിന്റെ കെട്ടും മട്ടും ഒക്കെ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടു. പലരും വിളിച്ചും കത്തെഴുതിയും നേരിട്ടുമൊക്കെ അഭിനന്ദനങ്ങളറിയിച്ചു -അൽഹംദുലില്ലാഹ്. പിന്നീട് ഒരു വർഷം കഴിഞ്ഞ് വാല്യം രണ്ട് ഇറങ്ങി. ഒന്നര വർഷത്തിന് ശേഷം അവസാന വാല്യവും പ്രസിദ്ധീകരിച്ചു. അതിനിടക്ക് വീണ്ടും സംഘടനയിൽ ചില പൊട്ടലും ചീറ്റലുമൊക്കെ തുടങ്ങിയിരുന്നു. സംഘടനയുമായി ഈ സംരംഭത്തിന് പ്രത്യക്ഷ ബന്ധമില്ലെങ്കിലും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന പണ്ഡിതൻമാർക്ക് ഇരു വിഭാഗവുമായി ബന്ധമുണ്ടല്ലോ. സംഘടനാ പ്രശ്നം ഇങ്ങനെപ്പോയാൽ സിഹാഹുസ്സിത്ത പൂർത്തിയാക്കാൻ പത്തിരുപത് വർഷമെടുക്കുമെന്ന് എനിക്ക് തോന്നി. സാമ്പത്തികമായ പ്രതിസന്ധിയുമുണ്ട്. അങ്ങനെയാണ് വീണ്ടും സിഹാഹുസ്സിത്തക്ക് പ്രീ-പബ്ലിക്കേഷൻ തുടങ്ങാനും, ചേരിതിരിവുകൾ ഹദീസ് പരിഭാഷയെ ബാധിക്കാതിരിക്കാനുമുള്ള ചില കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യാനും തിരുമാനിച്ചത്. അതിനിടക്ക് വീണ്ടും സ്വലാഹി വിവാദം കടന്നുവന്നു. ഇനിയൊരു പ്രതിസന്ധി സിഹാഹുസ്സിത്തയെ ബാധിക്കാതിരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട് എന്നുതന്നെയാണ് എന്റെ ധാരണ -ഇൻശാഅല്ലാഹ്.
സ്വഹീഹുൽ ബുഖാരി മൂന്ന് വാല്യങ്ങളായിരുന്ന നേരത്തെ തീരുമാനിച്ചിരുന്നത്. മൂന്ന് വാല്യങ്ങളിൽ ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ട് ഒരു വാല്യം കൂടി വർദ്ദിപ്പിച്ചു. നേരത്തെ പണം അടച്ചവരോട് വർദ്ധിക്കുന്ന വില ഈടാക്കരുതെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്തായാലും ഇനി മൂന്നുഘട്ടങ്ങളിലായി സിഹാഹുസ്സിത്ത മുഴുവൻ വാല്യങ്ങളും പ്രസിദ്ധീകരിക്കും. 2015 ജൂണിന് മുമ്പായി സ്വഹീഹുൽ ബുഖാരി നാല് വാല്യങ്ങൾ ഒന്നിച്ചും, സ്വഹീഹ് മുസ്ലിമിന്റെ പരിഷ്കരിച്ച പതിപ്പും പ്രസിദ്ധീകരിക്കും. ഈ വർഷം തന്നെ ഡിസംബറോട് കൂടി തിർമുദിയും അബൂദാവൂദും പ്രസിദ്ധീകരിക്കും. അടുത്ത വർഷം മേയ് മാസത്തോടെ അവശേഷിക്കുന്ന സുനനുന്നസാഇയും, ഇബ്നുമാജയും കൂടി പ്രസിദ്ധീകരിക്കും -ഇൻശാ അല്ലാഹ്. അല്ലാഹു സഹായിക്കട്ടെ.
നേരത്തെ പണം അടച്ചവർക്ക് പുസ്തകം വൈകുന്നതിൽ പ്രയാസമുണ്ടാകുമെന്നറിയാം. അവരെ മുമ്പൊക്കെ കത്തിലൂടെ വിവരം അറിയിക്കാറുണ്ടെങ്കിലും ഈ മൂന്നു വർഷമായി -ഒരാഴ്ച മുമ്പ് വരെ- പ്രത്യേകമായി ആർക്കും വിവരം അറിയിച്ചിട്ടില്ല. അതിന് പ്രധാന കാരണം പ്രസാധകർക്ക് തന്നെ ഇവ്വിഷയത്തിലുള്ള അവ്യക്തതയായിരുന്നു. എന്നാൽ ഫോൺ വിളിക്കുന്നവരോട് എല്ലാ വിവരവും പറഞ്ഞിട്ടുണ്ട്. ഫോൺ എടുക്കാറില്ലായെന്ന ആരോപണം ശരിയല്ല. ഗൾഫിലുള്ള പലരും വിളിക്കുന്നത് നമസ്കാര സമയത്തും, രാത്രി വളരെ വൈകിയുമൊക്കെയാകും. അതുപോലെ മറ്റു പല കാരണങ്ങളുമുണ്ടാകും. ഫോൺ വിളിക്കുന്നത് സിഹാഹുസ്സിത്ത ബുക്ക് ചെയ്ത ആളാണോ എന്ന് നോക്കി ഫോൺ എടുക്കാതിരുന്നിട്ടില്ല എന്ന് സത്യം ചെയ്ത് പറയാനാകും. ഇപ്പോൾ നേരത്തെ ബുക്ക് ചെയ്ത എല്ലാവർക്കും വിശദവിവരങ്ങൾ അറിയിച്ചുകൊണ്ട് കത്തു് അയച്ചുകൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നേരത്തെ പണമടച്ച എല്ലാവർക്കും കത്ത് ലഭിക്കും -ഇൻശാഅല്ലാഹ്.
വളരെ തിരക്ക് പിടിച്ചവരും, മറ്റനേകം ഉത്തരവാദിത്വവുമുള്ള പണ്ഡിതൻമാരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന പലരും. പ്രത്യേകിച്ചും പരിശോധകർ. ഒരു ഹദീസ് മൂന്ന് പണ്ഡിതൻമാരുടെ കയ്യിലൂടെയാണ് നിങ്ങളുടെ മുമ്പിലെത്തുന്നത്. മലയാളത്തിൽ ഇന്നൊരു പ്രസാധകരും ഇത്തരം ശ്രദ്ധ കാണിക്കുന്നില്ലെന്നത് എല്ലാവരുമായും അടുത്ത് ബന്ധമുള്ള എനിക്കറിയാം. അൽപ്പം വൈകിയാലും കുറ്റമറ്റ ഹദീസ് ഭാഷ്യമാണ് ഇൻസാഫ് ലക്ഷ്യമാക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനയിൽ നമ്മുടെ ഈ സിഹാഹുസ്സിത്ത കൂടി ഉൾപ്പെടുത്തണമെന്ന് ഉണർത്തുന്നു. അല്ലാഹുവിന്റെ സഹായത്തോട് കൂടി മലയാളം അറിയുന്ന ആളുകൾക്ക് ലോകാവസാനം വരെ ഉപകരിക്കുന്ന ഒരു മഹാസംരംഭമായി ഇതു മാറട്ടെ... ഒപ്പം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്ക് നിലനിൽക്കുന്ന സ്വാലിഹായ. കർമ്മമായും ഇതും മാറട്ടെ (ആമീൻ)
-പ്രാർത്ഥനയോടെ,
കെ.ടി. ഷമീൽ (ഫോൺ: 9446 45 3011)