21/08/2022
എൻ. എസ്.എസ് ചരിത്ര വിഭാഗം ഒരു പുതിയ സംരംഭം തുടങ്ങുകയാണ്.
"LIFE HISTORY ARCHIVE " (ജീവിത ചരിത്ര പുരാരേഖാലയം)
ഒന്നാമത്തെ പ്രോഗ്രാം: "മുത്തശ്ശിയുടെ / മുത്തച്ഛന്റെ ജീവിതയാത്രയുടെ ഇന്നലെകൾ -പേരക്കിടാങ്ങളിലൂടെ " ( Life History of Grandparents through Grandchildren)
കോളേജിലെ മുഴുവൻ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജീവിത ചരിത്രരചനാ സംരംഭം.
ഏറ്റവും നല്ല ജീവിത ചരിത്ര രചനകൾക്ക് സമ്മാനവും, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്നവർക്ക് വിവരശേഖരണം നടത്തേണ്ടുന്ന രീതികളെക്കുറിച്ച് നിർദ്ദേശങ്ങളും മാർഗ്ഗ നിർദ്ദേശരേഖയും നൽകും.
ഇനിയൊരു കഥ പറയാം🥰
"തണ്ടോറ മീത്തൽ കല്യാണിയമ്മ, 98 -മത്തെ വയസിൽ ഞങ്ങളെ വിട്ടുപോയ എന്റെ മുത്തശ്ശി. വല്യമ്മ എന്നാണ് ഞങ്ങൾ വിളിക്കാറ്. മരണം വരെയും മാറു മറയ്ക്കാതെ ഒറ്റമുണ്ടും മേൽമുണ്ടും ധരിച്ച്, ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പാടത്തും, പറമ്പിലും, മലയിലും കൃഷിപ്പണിയെടുത്ത് ജീവിച്ച കർഷക സ്ത്രീ. എഴുത്തും വായനയും അറിയാത്ത കല്യാണിയമ്മ ആരെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടാൻ തക്കവിധമുള്ള പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായിരുന്നു. കഥകൾ പറയാനിഷ്ടമുള്ള വല്യമ്മയ്ക്ക് മുന്നിൽ 2006-മുതലാണ് ഞാനിരിക്കാൻ തുടങ്ങിയത്. പിന്നിട ജീവിതകാലത്തിലെ പൊള്ളുന്ന ഓർമ്മകൾ വല്യമ്മ എന്നോട് പങ്കുവെച്ചുകൊണ്ടേയിരുന്നു. കേട്ടവയൊക്കെ വല്യമ്മയുടെ വായ്ത്താരിയിൽ തന്നെ കുറിച്ചിട്ടു. പറ്റുന്നത്ര റെക്കോഡ് ചെയ്തു. ഞാനെന്ന ചരിത്ര വിദ്യാർത്ഥിയുടെ മുന്നിൽ വല്യമ്മയുടെ ജീവിത പരിസരം അനാവരണം ചെയ്യപ്പെടുകയായിരുന്നു. ചിലത് ഞാനെഴുതി പ്രസിദ്ധപ്പെടുത്തി . ജീവിച്ചിരിക്കത്തന്നെ കല്യാണിയമ്മയെ മലയാളികളറിഞ്ഞു. ബന്ധുക്കളും, നാട്ടുകാരും വല്യമ്മയെക്കാണാനും കഥകൾ കേൾക്കാനുമായി തണ്ടോറമീത്തലെ കൊച്ചു ഓടിട്ട വീട്ടിലേക്ക് വന്നു തുടങ്ങി. മുത്തശ്ശിയുടെ ചിരിക്കുന്ന ചിത്രങ്ങൾ അച്ചടിച്ചുവന്ന ആഴ്ചപ്പതിപ്പ് കുടുംബ വീടുകളിലും, പരിചയക്കാരുടെ വീടുകളിലും ഇടം പിടിച്ചു. ഒൻപതാം തരത്തിലെ പാഠപുസ്തകത്തിനകത്ത് "ഒരു മുത്തശ്ശിയുടെ ഓർമ്മകളിലെ വിത്തിനങ്ങൾ " എന്ന ശീർഷകത്തിൽ ഒരു ബോക്സിൽ കുട്ടികൾക്ക് അറിവ് പകരാനായി ചേർക്കപ്പെട്ടു. ഒരിക്കൽ വല്ല്യമ്മ എന്നോട് പറഞ്ഞു "ഞ് ആണ് എനിക്കിത്തറ നെലേം വെലേം ഉണ്ടാക്ക്യേത് " ( നീയാണ് എനിക്കിത്രയും സ്ഥാനവും വിലയുമുണ്ടാക്കിത്തന്നത് ). എന്റെ കണ്ണു നിറഞ്ഞത് കാണാനുള്ള കാഴ്ചാശേഷി വല്യമ്മയിൽ നിന്നും എന്നോ മാഞ്ഞു പോയിരുന്നു.
2018- ഒക്ടോബർ 5-ന് രാവിലെ ഏട്ടന്റെ ഫോൺ വന്നു. വല്യമ്മ പോയി എന്നു മാത്രം പറഞ്ഞു. ഏട്ടന്റെ തൊണ്ടയിടറിയിരുന്നു. നീണ്ട കാലം രോഗശയ്യയിലായിരുന്ന വല്യമ്മക്കു കിട്ടിയ വലിയൊരാശ്വാസമായിരിക്കാം ആ യാത്ര. മഞ്ചേരിയിൽ നിന്നും പേരാമ്പ്രയിലേക്കുള്ള 2.30 മണിക്കൂർ യാത്രക്കിടയിൽ ഒരു നൂറ്റാണ്ടിനപ്പുറത്തുള്ള വല്യമ്മയുടെ ഓർമ്മകൾ എന്റെ കണ്ണുനീർച്ചാലുകൾക്കിടയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. സാമ്പ്രാണിത്തിരിയുടേയും രാമച്ചത്തിന്റേയും മണം തളം കെട്ടി നിൽക്കുന്ന തണ്ടോറമീത്തലേക്ക് ഓടിക്കയറുന്ന എന്റെ ഓരോചലനങ്ങളും ബന്ധുക്കളും നാട്ടുകാരും സങ്കടത്തോടെ നോക്കിയിരുന്നത് ഇന്നും തേങ്ങുന്ന ഓർമ്മകളാണ്. വല്യമ്മയെ ചരിത്രത്തിലടയാളപ്പെടുത്തിയ പേരക്കുട്ടിയായാണ് ഇന്നും എന്നെ അവർ കാണുന്നത്. "
തൽക്കാലം കഥ നിർത്താം. ഇനി അല്പം കാര്യം. കല്യാണിയമ്മയെപ്പോലെ എത്രയെത്ര അമ്മൂമമാരും അപ്പൂപ്പൻമാരും നമ്മളെ വിട്ടുപോയി. ഈ ലോകത്ത് അവരെയൊക്കെ ആരെങ്കിലും അടയാളപ്പെടുത്തിയോ, കുടുംബാംഗങ്ങൾക്കിടയിലെ സ്വകാര്യ ദു:ഖങ്ങൾക്കപ്പുറം അവരെ ആര് സ്മരിക്കുന്നു.
പ്രിയപ്പെട്ട മക്കളെ,
നമ്മുടെ അമ്മൂമ / അപ്പൂപ്പന്മാർക്ക് എന്തിഷ്ടമാണെന്നോ നിങ്ങളെ . അവർക്ക് കുറെ കഥകൾ പറയാനുണ്ട്. ഒന്നടുത്തിരുന്ന് അവയൊക്കെയൊന്ന് കേട്ടുനോക്കൂ. അവരിലെ പ്രായവും പ്രായാധിക്യവും അകന്ന് പ്രസരിക്കുന്നത് കാണാം. നിങ്ങൾക്ക് അവരോടുള്ള ഇഷ്ടം ഇപ്പോഴുള്ളതിലേറെയാകുന്നത് അനുഭവിക്കാം.
അവരുടെ ജീവിതാനുഭവങ്ങൾ ഒന്നു പകർത്തിയാലോ. അവയുടെ തീവ്രത ഒട്ടും ചോർന്നു പോകാതെ നിങ്ങളുടെ സർഗ്ഗാത്മകത തുളുമ്പുന്ന എഴുത്തുകളിലൂടെ അടയാളപ്പെടുത്തിയാലോ. അവർക്ക് നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഒരിടം വേണ്ടേ. അവർക്കൊപ്പം നിങ്ങളും അടയാളപ്പെടുത്തപ്പെടില്ലേ.
ജീവിതത്തിൽ നമ്മളെന്തിനൊക്കെ സമയം വെറുതെ കളയുന്നു. ഒരിത്തിരി നേരം നമുക്ക് അമ്മൂമ / അപ്പൂപ്പന്മാർക്കൊപ്പം അവരുടെ കാലത്തിലേക്ക് നടന്നാലോ.
പ്രിയ കൂട്ടുകാരെ ഇഷ്ടത്തോടെ, അർപ്പണ മനോഭാവത്തോടെ ഈ സംരംഭത്തിൽ പങ്കുചേരൂ. താഴെക്കാണുന്ന ഗ്രൂപ്പിൽ അംഗമായി ഇതിനായി സന്നദ്ധരാകൂ.
നിങ്ങൾ വരുമെന്ന പ്രതീക്ഷയോടെ,
ചരിത്ര വിഭാഗത്തിനു വേണ്ടി,
ഡോ.കെ.പി. രാജേഷ്
"ലൈഫ് ഹിസ്റ്ററി കോഡിനേറ്റർ"
എൻ.എസ്.എസ് കോളജ് മഞ്ചേരി.
https://chat.whatsapp.com/Eq6mqa2TLYXCUtuEpFEruB