03/08/2024
#
അതിജീവനത്തിൻ്റെ തുരുത്തിനെതിരെ തെറിവിളിക്കുന്ന നാസ്തികദുരന്തങ്ങൾ
കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം 300 ഓളം മനുഷ്യരുടെ മരണത്തിനും 200 ഓളം പേരുടെ തിരോധാനത്തിനും കാരണമായിമാറിയിരിക്കുകയാണ് വയനാട്ടിൽ ഉരുൾപൊട്ടി വന്ന ദുരന്തം. കൂടാതെ അനേകം മനുഷ്യർ ജീവിതത്തിനും മരണത്തിനുമിടയിലെ മാരക പ്രതിസന്ധിയുടെ കയത്തിലുമാണ്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യരെല്ലാവരും പ്രാർത്ഥനയിലും രക്ഷാ ദൗത്യത്തിലുമാണ്. അതിനിടെയിൽ വല്ലാതെ അൽഭുതം ഉളവാക്കുന്ന ഒരു കാര്യവും നടക്കുന്നുണ്ട്. നാസ്തികരുടേത് ആണ് കാര്യം. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യരെ പരിഹസിക്കുന്ന തിരക്കിലാണ് അവർ. നാസ്തിക പ്രബോധകർ നടത്തുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അറപ്പുളവാക്കുന്നുണ്ട്, കൂടാതെ അൽഭുതവും. മനുഷ്യത്വമുള്ളവർ സഹജീവികളുടെ ദുരിതനിവാരണത്തിനു വേണ്ടി മനസ്സും ശരീരവും സമ്പത്തും ചെലവഴിച് അത്യധ്വാനം നിർവഹിക്കുമ്പോൾ ദൈവത്തെയും ദൈവവിശ്വാസികളെയും പരിഹസിക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുകയാണ് നാസ്തികർ . ഈ നിമിഷത്തിൽ ഏതെങ്കിലും നാസ്ഥിക സംഘടനകൾ ജീവൻ രക്ഷാ ദൗത്യത്തിൽ ഒരു കല്ല് എടുത്ത് നീക്കിയെങ്കിലും സഹകരിച്ചതായി അറിവില്ല.(ഉണ്ടെങ്കിൽ അത് അംഗീകരിച്ചു നൽകാൻ വൈമനസ്യം ഒട്ടുമേ ഇല്ല)വിശ്വാസികൾ ഏതായാലും സംഘഡിതമായും അല്ലാതെയും അതിൽ സജീവമാണ്താനും.
ദുരന്തസമയത്ത് ഭിന്നാശയ ഭേദമന്യേ എല്ലാവരിലും
മനുഷ്യത്വത്തിൻ്റെ വെളിച്ചം പ്രസരിച്ചപ്പോൾ പാവം മനുഷ്യർക്കെതിരെ മതത്തിൻ്റെ പേരിൽ അശ്ലീല പരിഹാസം ഉയർത്താൻ മാത്രം നാസ്തികരെ പൊതിഞ്ഞിരിക്കുന്ന ദുർമേദസ്സ് എന്താണ്?
അസഹിഷ്ണുതയുണ്ടാക്കിയ അന്ധതകൊണ്ടുള്ള അന്ധകാരം അല്ലാതെ മറ്റൊന്നുമല്ല.
പ്രകൃതിദുരന്തം മനുഷ്യനിൽ ഉണ്ടാക്കുന്നത് ഒരുതരം അനിശ്ചിതാവസ്ഥയും അരക്ഷിത ബോധവുമാണ്. വാക്കുകളിൽ വരച്ചിടാൻ കഴിയാത്ത അത്ര ദൈന്യതയുള്ള അനിശ്ചിതാവസ്ഥ. മനുഷ്യസാധ്യമാകുന്ന എല്ലാ പരിഹാര ശ്രമങ്ങൾ നടത്തിയാലും ബാക്കിയാവുന്ന ദുഃഖങ്ങൾ ഏറെ, പരിവേദനകൾ ,പരിഭവങ്ങൾ അനേകം .ശാസ്ത്രവും സാങ്കേതികവിദ്യയും ഭൗതിക സന്നാഹങ്ങളും ഒക്കെ ഒരു പരിധിവരെ ദുരന്തത്തിന്റെ വ്യാപ്തിയും വ്യാപനവും കുറച്ചു കൊണ്ടുവരാൻ മനുഷ്യനെ സഹായിച്ചു എന്ന് പറയാം .സാധ്യമായ ദുരിത നിവാരണ യജ്ഞങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞു എന്ന ആത്മനിർവൃതി മനുഷ്യരിൽ തെല്ലൊരു ആശ്വാസം ഉണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. എങ്കിലും ഇനിയും ബാക്കിയാവുന്ന വേദനകൾക്കും നോമ്പരങ്ങൾക്കും എങ്ങനെ പരിഹാരം കാണാൻ കഴിയും .
മതവിശ്വാസികൾക്കും നാസ്തികർക്കും ഒരുപോലെ ആശ്വാസം കണ്ടെത്താൻ കഴിയുന്ന കാര്യങ്ങളാണ് ദുരന്തഭൂമിയിൽ ചെയ്തുകൊണ്ടിരിക്കുന്ന/ ചെയ്യാവുന്ന മനുഷ്യസാധ്യമായ കാര്യങ്ങൾ .
നസ്ഥികർ ചെയ്യുന്നുണ്ടോ എന്നറിയില്ല. വിശ്വാസികളായ മനുഷ്യർ സാധ്യമായത് പരമാവധി ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യരിവിടെ പ്രയോജനപ്പെടുത്തുന്നുണ്ട് .മതവിശ്വാസിക്കും നാസ്തികനും ഒരുപോലെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണിതൊക്കെ.ചെയ്യാവുന്ന ശ്രമങ്ങൾ ഒക്കെ നിർവഹിക്കാൻ മതം മനുഷ്യനോട് നിർദേശിക്കുന്നുമുണ്ട്. ചെയ്യുന്ന കാര്യങ്ങള് ഒക്കെ വിശ്വാസിയുടെ ആത്മീയ സാക്ഷാൽക്കാരം കൂടിയാണ് എന്നർഥം.
സാധ്യമായതെല്ലാം ചെയ്താലും ബാക്കിയാവുന്ന മനുഷ്യ നൊമ്പരങ്ങൾക്ക് മുമ്പിൽ നാസ്തികതക്ക് തുടർന്ന് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. മരിച്ചു മണ്ണോട് ചേർന്ന മനുഷ്യരുടെ നഷ്ടങ്ങൾക്കോ ഉറ്റവർ നഷ്ടപ്പെട്ട് വേദന തിന്ന് കഴിയുന്നവരുടെ വിലാപങ്ങൾക്കോ മുമ്പിൽ നിർവൃതിയുടെ ഒരു ദർശനവും നാസ്തികതക്ക് മുന്നോട്ടുവക്കാൻ ആകില്ല എന്നതാണ് സത്യം. ഈ ഭൂമിയിൽ തീരുന്നതാണ് അവരെ സംബന്ധിച്ച് ജീവിതം. ഈ ഭൂമിയിൽ വേദനിച്ചവന് ,അവൻറെ വിലാപങ്ങൾക്കും വിതുമ്പലുകൾക്കും വീഴ്ചയില്ലാത്ത പരിഹാരം ലഭിക്കുന്ന മറ്റൊരു ലോകം അവരെ സംബന്ധിച്ചിടത്തോളം ഇല്ല. നാസ്തിക വീക്ഷണം അനുസരിച്ച് ദുരിതം പേറി ജീവനും ജീവിതവും തുലഞ്ഞ മനുഷ്യൻറെ മുമ്പിൽ സമ്പൂർണ്ണ നൈരാശ്യം അല്ലാതെ യാതൊരു പ്രതീക്ഷയുടെ മിന്നലാട്ടവുമില്ല. നഷ്ടപ്പെട്ട പറക്കമുറ്റാത്ത പിഞ്ചുമക്കൾ നാസ്തികലോക വീക്ഷണ പ്രകാരം നഷ്ടം മാത്രമാണ്. പ്രതീക്ഷയുടെ ഒരു തുടിപ്പ് പോലും ആ നഷ്ടങ്ങൾക്കില്ല തന്നെ.
എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു ലോക വീക്ഷണമാണ് മതത്തി്ന്ള്ളത്. മതത്തിൻറെ കാഴ്ചയിൽ ജീവിതം ഇവിടത്തോടെ അവസാനിക്കുന്നില്ല. ഭൂമി മനുഷ്യനെയും അവന്റെ സ്വപ്നങ്ങളെയും വിഴുങ്ങിയാലും പ്രതീക്ഷയുടെ നാളയെ കുറിച്ചാണ് മതം സംസാരിക്കുന്നത്. ഈ ഭൂമിലോകത്ത് ഒതുങ്ങുന്ന പ്രതീക്ഷയെക്കുറിച്ചു മാത്രമല്ല, ഈ ജീവിതത്തിനു ശേഷവും നീണ്ടു നിൽക്കുന്ന പ്രതീക്ഷയെ കുറിച്ചാണ് മതം വാചാലമാകുന്നത്. ദുരന്തം പെയ്തിറങ്ങിയ മണ്ണിൽ പ്രതീക്ഷയുടെ നാമ്പുകൾ കൊണ്ട് ജീവിതത്തെ കരുപ്പിടിപ്പിക്കാൻ കഴിയുക എന്നത് എത്രമാത്രം അർത്ഥവത്തായ കാര്യമാണ്. അങ്ങനെയൊരു പ്രതീക്ഷയുടെ പരലോകം കൊണ്ട് ഈ ജീവിതത്തിന് തളിരിടാൻ കഴിയുമെങ്കിൽ അതിനോട് നിഷേധാത്മക സമീപനം പുലർത്തുന്നവർ മനുഷ്യനോട് കാണിക്കുന്ന ക്രൂരത എത്ര വലുതാണ് .മനുഷ്യൻ്റെ മുൻപിലുള്ള പ്രത്യാശയുടെ തുരുത്തും തല്ലി തകർക്കുകയാണ് നാസ്തികത.എന്തൊരു pessimistic ആണ് അവരുടെ ദർശനം.
ദുരന്തഭൂമിയിൽ വിശ്വാസികൾ സാധ്യമാവും വിധം ജീവൻ രക്ഷാതൗത്യത്തിൽ നിരതരാണ്. അതുപോലെ അവർ പ്രാർത്ഥനയിലും മുഴുകുന്നുണ്ട്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് മതം വാഗ്ദാനം ചെയ്യുന്ന മോക്ഷപ്രതീക്ഷ , ആ പ്രതീക്ഷയിൽ അവർ നടത്തുന്ന പ്രാർഥന ഇതൊക്കെ ജീവിച്ചിരിക്കുന്ന ഉറ്റവർക്ക് നൽകുന്ന ജീവൻ ചെറുതല്ല. വേണ്ടതും വേണ്ടപ്പെട്ടവരും ഒരൊറ്റ പൊട്ടലിൽ പൊലിഞ്ഞു പോയതിൽ വേദനിക്കുമ്പോഴും ആ നഷ്ട വേദനയിൽ ചാലിച്ച് ചേർക്കുന്ന സഹനത്തിന്പകരം സ്വർഗം സ്വപ്നം കാണുന്ന വിശ്വാസിക്ക് മതം നൽകുന്ന ജീവൻതുടിക്കുന്ന പ്രത്യാശ ചെറുതല്ല. ദയവായി നാസ്തികർ ഈ മനുഷ്യരുടെ അതിജീവനത്തിൻ്റെ തുരുത്തിനെ പരിഹസിക്കാതിരിക്കുക.
റിയാസ് ഗസ്സാലി അസ്ഹരി