01/08/2026
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, തൻ്റെ അമ്മയെ അധിക്ഷേപിച്ച് സംസാരിച്ച ഒരു 15 വയസ്സുള്ള പെൺകുട്ടിയെക്കുറിച്ച് ഒരു റീൽ പങ്കുവച്ചു. ഒരു ചെറിയ കുട്ടി ഇത്രയും മോശം ഭാഷ ഉപയോഗിച്ചത് തനിക്ക് "കൾച്ചറൽ ഷോക്ക്" ആയിരുന്നുവെന്നും, എന്നിരുന്നാലും ആ കുട്ടിയോട് താൻ ക്ഷമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആ പ്രതികരണം കണ്ടപ്പോൾ ഞാൻ ചിന്തിച്ചത്,
ഒരു സാധാരണ പൗരൻ തൻറെ അമ്മയെ അധിക്ഷേപിച്ചപ്പോൾ മണിക്കൂറുകൾക്കകം പ്രതികരിച്ച നമ്മുടെ പ്രധാനമന്ത്രി, രാജ്യത്തിന്റെ മനസാക്ഷിയെ നടുക്കിയ അനേകം സംഭവങ്ങളിൽ ഇതേ വേഗത്തിലും, ഇതേ വ്യക്തതയിലും, ഇതേ വികാരത്തോടെയും പ്രതികരിച്ചിരുന്നോ എന്നാണ്.
പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് എനിക്ക് 'കൾച്ചറൽ ഷോക്കായി' അനുഭവപ്പെട്ട ചില സംഭവങ്ങൾ ചുവടെ ചേർക്കുന്നു.
2015 സെപ്റ്റംബർ 28.
ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു.
2017 ഏപ്രിൽ 1.
രാജസ്ഥാനിൽ പെഹ്‌ലു ഖാൻ goraksha karide ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2018 ജൂലൈ 20.
രാജസ്ഥാനിലെ അൽവാറിൽ റക്ബർ ഖാൻ ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2019 ജൂൺ 18.
ജാർഖണ്ഡിൽ തബ്‌റേസ് അൻസാരിയെ മണിക്കൂറുകളോളം മർദിച്ച് കൊല്ലുകയും, മതമുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
2020 സെപ്റ്റംബർ 14.
ഹാത്രസിൽ ഒരു ദളിത് യുവതി ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. രാത്രിയിൽ കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചു.
2021 ഒക്ടോബർ 3.
ലഖിംപൂർ ഖേരിയിൽ സമരം ചെയ്തിരുന്ന കർഷകരുടെ മേൽ വാഹനവ്യൂഹം കയറ്റിയ സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു.
2023.
മണിപ്പൂർ മാസങ്ങളോളം കത്തി. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആയിരങ്ങൾ ഭവനരഹിതരായി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ ലോകത്തെ നടുക്കി. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര വിമർശനങ്ങൾക്കും ശേഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതു പ്രതികരണം വന്നത്.
ഇതിനിടെ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീം സമൂഹത്തെയും ക്രൈസ്തവ സമൂഹത്തെയും ലക്ഷ്യമിട്ട് പള്ളികൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ നടന്നു. ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും ആവർത്തിച്ചു. അത്തരം ഓരോ സംഭവത്തിലും രാജ്യം പ്രധാനമന്ത്രിയുടെ ശബ്ദം പ്രതീക്ഷിച്ചു.
NEET ചോദ്യപേപ്പർ വിവാദം രാജ്യമെമ്പാടും പ്രതിഷേധങ്ങൾക്ക് വഴിവെച്ചപ്പോൾ, പരീക്ഷാ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ തെരുവിലിറങ്ങിയപ്പോൾ, വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തപ്പോൾ, രാജ്യത്തെ യുവജനങ്ങൾ നീതി ആവശ്യപ്പെട്ട് നിലവിളിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ജനങ്ങൾ പ്രതീക്ഷിച്ചു.
മുകളിൽ പറഞ്ഞ സംഭവങ്ങളൊന്നും തന്നെ അടിയന്തരമായി പ്രതികരിക്കേണ്ട "കൾച്ചറൽ ഷോക്ക്" ആയി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ലേ?
ഒരു 15 വയസ്സുള്ള കുട്ടിയുടെ അവഹേളനത്തോടു മണിക്കൂറുകൾക്കകം പ്രതികരിച്ച നമ്മുടെ പ്രധാനമന്ത്രി, മതത്തിന്റെ പേരിൽ ഒരാൾ കൊല്ലപ്പെടുമ്പോഴും, ഒരു സ്ത്രീയുടെ അന്തസ് ചവിട്ടിമെതിക്കപ്പെടുമ്പോഴും, കർഷകരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും, വിദ്യാർത്ഥികളുടെ ഭാവി തകർന്നുപോകുമ്പോഴും, ന്യൂനപക്ഷങ്ങൾ ഭയത്തോടെ ജീവിക്കുമ്പോഴും, അതേ വേഗത്തിലും വ്യക്തതയിലും പ്രതികരിക്കേണ്ടിയിരുന്നില്ലേ ?
ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ മഹത്വം, അധിക്ഷേപം ക്ഷമിക്കുന്നതിൽ മാത്രമാകരുത്. ആ രാജ്യത്തെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ജീവനും ആത്മാഭിമാനവും തൻ്റേതുപോലെ തന്നെ വിലപ്പെട്ടതാണെന്ന് ഓരോ നിർണായക നിമിഷത്തിലും രാജ്യത്തിന് ബോധ്യപ്പെടുത്തുന്നതിലുമാകണം എന്നാണ് ഞാൻ കരുതുന്നത്.