16/05/2022
തലമുറകളെ അറിവിന്റെ വിരുന്നൂട്ടിയ പ്രിയപ്പെട്ട ടീച്ചർ ,സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിച്ച പ്രിയപ്പെട്ട ടീച്ചർ ,നിറഞ്ഞ പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന പ്രിയപ്പെട്ട ടീച്ചർ , നീറാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചറമ്മ ,വിശേഷണങ്ങൾക്കപ്പുറം എന്തൊക്കെയോ ആയിരുന്നു ടീച്ചർ . എന്നും എല്ലാവരുടെയും നന്മ മാത്രം കാംഷിച്ചിരുന്ന അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വം . സ്കൂളിനെയും കുട്ടികളെയും ജീവനു തുല്യം സ്നേഹിച്ച പ്രിയ ടീച്ചറുടെ അകാല വിയോഗം അക്ഷരാർത്ഥത്തിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി യിരിക്കയാണ് .ഊണിലും ഉറക്കിലും സ്കൂളിനെ മാത്രം സ്വപ്നം കണ്ടിരുന്ന ടീച്ചർ ,ഒരു ദിവസം സ്കൂളിലെ ഒരധ്യാപകനെയെങ്കിലും വിളിക്കാൻ ടീച്ചർ സമയം കണ്ടെത്തുമായിരുന്നു .ഔദ്യോഗിക ജീവിതത്തിന് ശേഷവും സ്കൂളിനെകുറിച്ചും സ്കൂളിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ടീച്ചർക്കെന്നും ആവലാതികളും വേവലാതികളുമായിരുന്നു . എല്ലാം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു ടീച്ചറുടെ സ്കൂളിലേക്കുള്ള അവസാന വരവ് .മക്കൾക്കും സഹപ്രവർത്തകർക്കും മധുരവുമായി ആ പടികൾ കയറി വരുന്നത് ഇപ്പോഴും കണ്ണിൽ തെളിഞ്ഞു വരുന്നു .ഏറെകുറെ എല്ലാ ക്ലാസ്സിലും കയറി മക്കളോട് സൗഹൃദം പങ്കിട്ട് പ്രിയപ്പെട്ട സഹപ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അത് തന്റെ അവസാന വരവായിരുന്നു വെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല . ജീവിതത്തിന്റെ മുക്കാൽ പങ്കും ചിലവിട്ട വിദ്യാലയം അക്ഷരാർത്ഥത്തിൽ ടീച്ചർക്ക് പ്രാണവായുവായിരുന്നു . പുതിയൊരു അധ്യയന വർഷം ആരംഭിക്കാനിരിക്കുമ്പോൾ വിളിച്ചാൽ വിളി കേൾക്കാത്ത ലോകത്തേക്ക് ഞങ്ങളെയെല്ലാം നൊമ്പരപ്പെടുത്തി ഞങ്ങളുടെ പ്രിയ ടീച്ചർ പോയകന്നെങ്കിലും ഹൃദയത്തിന്റെ കോണിൽ കെടാ വിളക്കായി പ്രിയപ്പെട്ട ടീച്ചർ എന്നും ഉണ്ടാകും. അങ്ങയുടെ നാമം ,അങ്ങയുടെ പെരുമാറ്റം ,അങ്ങയുടെ ലാളിത്യം ,അങ്ങയുടെ നിഷ്കളങ്കത ,അങ്ങയുടെ സ്നേഹ ബന്ധം ,അങ്ങയുടെ ആത്മാർത്ഥത ,അങ്ങ് നൽകിയ പാഠങ്ങൾ എല്ലാം ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും . പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു 🤲🤲