28/08/2018
തീയതി: 26.08.2018
ഒത്തൊരുമയിലൂടെ കേരളത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കാം
പ്രിയപ്പെട്ട കൂട്ടുകാരെ,
കഠിനമായ മഴയെത്തുടര്‍ന്ന് നേരത്തേ ഓണാവധി തുടങ്ങിയിരുന്നല്ലോ. ഓണം കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് സവിശേഷ സാഹചര്യത്തിലാണ്. നാം ഒരിക്കലും പ്രതീക്ഷിക്കാത്തതരത്തില്‍ പ്രളയം കേരളത്തെയാകെ ഉലച്ചു കളഞ്ഞതിനുശേഷമാണ് നാം സ്കൂളിലെത്തുന്നത്. നമ്മെ കീഴടക്കാനെത്തിയ പ്രളയത്തെ നാം ഒറ്റക്കെട്ടായി നേരിട്ടു. ജാതിയോ, മതമോ, പദവിയോ നോക്കാതെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചു. ധനികനെന്നോ, ദരിദ്രനെന്നോ ഭേദമില്ലാതെ വീടുവിട്ട് ഇറങ്ങേണ്ടിവന്ന എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞത്. എന്തൊരു സഹകരണമാണ് എല്ലായിടത്തും കണ്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും നല്ലതുപോലെ പങ്കാളികളായിട്ടുണ്ട്. അവർ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ്. നമ്മുടെ അഭിമാനമാണ്.
ഒത്തൊരുമയുടെ ഓണമായിരുന്നു ഇത്തവണത്തേത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നാടൊന്നിച്ച് ഓണമുണ്ടു. പ്രളയം വരാത്തിടങ്ങളില്‍ ആഘോഷങ്ങളൊ ന്നുമില്ലാതെ വിഷമമനുവഭിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു ഓണത്തെ വരവേറ്റത്.
ദുരിതമനുഭവിക്കുന്നവരെ സ്വന്തം കുടുംബാംഗങ്ങളായാണ് കേരള ജനത കണ്ടത്. നന്മയുടെ പ്രതീകങ്ങളായി നാടാകെ മാറി. ആവശ്യമായ സഹായങ്ങള്‍ സ്വയമേവ നല്‍കുകയാണ് എല്ലാവരും. എന്തൊരു സ്നേഹവായ്പാണ് പ്രകടമാകുന്നത്.
ഇത് വലിയപാഠമാണ്.
മാനവികതയുടെ പാഠം.
മനുഷ്യരൊന്നാണെന്ന പാഠം.
ഓര്‍ക്കേണ്ട ഏറ്റവും പ്രധാന കാര്യം നമുക്ക് ജീവിതം തിരിച്ചുകിട്ടി എന്നതാണ്. മറ്റെല്ലാം ഉണ്ടാക്കാനാകും. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ സര്‍ക്കാര്‍ വേഗം എത്തിക്കും. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്ക് അതും തരും. പഠനോപകരണങ്ങള്‍ നല്‍കുന്നതിന് സമൂഹം മുന്നോട്ട് വരുന്നുണ്ട്. വീടും സ്കൂളും പഴയപടിയാക്കാന്‍ നാട്ടാരും, പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും, സര്‍ക്കാരും ഒപ്പമുണ്ട്.
മനുഷ്യരുടെ ഏറ്റവും വലിയ കരുത്ത് പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരുഘട്ടം നാം തരണം ചെയ്തു. നിരാശപ്പെട്ട് പിന്‍വാങ്ങാന്‍ കേരള ജനത തയ്യാറല്ല. നിങ്ങളും അപ്രകാരം ചിന്തിക്കുന്നവരാണല്ലോ.
പ്രളയം വന്ന ഇടങ്ങളില്‍ അല്പം ശ്രദ്ധവേണം. ഇഴജീവികള്‍ ഒഴുകിവന്ന് ജീവരക്ഷയ്ക്കായി പറ്റിയ ഇടങ്ങളില്‍ ഇരിപ്പുണ്ടാകും. കുറച്ചു ദിവസം ഇക്കാര്യം നല്ലതുപോലെ ശ്രദ്ധിക്കണം. കിണർ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച്
നല്ലതുപോലെ ശുദ്ധീകരിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജലം പലരീതിയില്‍ മലിനമാകാന്‍ സാധ്യതയുണ്ട്. ശുചിത്വകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി കള്‍ക്കെതിരായി കരുതിയിരിക്കണം.
ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ ലോകമാകെ നമ്മെ സഹായിക്കുന്നു. മാനവസ്നേഹത്തിന്‍റെ നറുമണം എല്ലായിടത്തുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല കാര്യങ്ങള്‍ക്കായി കരുതിയ സമ്പാദ്യമെല്ലാം സംഭാവന ചെയ്ത കുട്ടികളായ സഹോദരന്മാരും സഹോദരിമാരുമുണ്ട്.
എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക. കളിയും ചിരിയും പാട്ടും കഥയുമൊക്കെയായി എല്ലാവരുടെയും മനസ്സില്‍ സന്തോഷം നിറയ്ക്കുക എന്നതാണ് അതില്‍ പ്രധാനം. വിഷമഘട്ടത്തില്‍ ഒരു പരിധിയിലപ്പുറം പതറാന്‍ പാടില്ല.
പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഇത് സ്വയവും സഹപാഠികളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം. ഇതുവരെയുള്ളതില്‍നിന്ന് പതിന്മടങ്ങ് സ്നേഹത്തോടെ എല്ലാവരുമായി പെരുമാറണം. ആശ്വാസം ആവശ്യമുള്ളവര്‍ക്ക് തങ്ങളാലാകുംവിധം നല്‍കാന്‍ ശ്രമിക്കണം. മനക്കരുത്തുള്ള കുട്ടികളാണ് കേരളത്തിലേതെന്ന് ലോകം അറിയണം. എന്തു പ്രയാസമുണ്ടെങ്കിലും കൂട്ടായി സധൈര്യം നാം നേരിടണം. ഇത് ഉറച്ച സ്വയം തീരുമാനമാകണം.
സ്വന്തം ജീവിതത്തെയും കേരളീയരുടെ ജീവിതത്തെയും ഉയരങ്ങളിലെത്തിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കേണ്ടത്. സഹപാഠികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചും നന്നായി പഠിച്ചും കേരളത്തിന്‍റെയും ലോകത്തിന്‍റെയും അഭിമാനമായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കുമെന്ന് കരുതുന്നു.
നമ്മളാരും ഒറ്റയ്ക്കല്ല. ഒരുമിച്ച് ചേര്‍ന്ന് മുന്നോറാം.
സി.രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി
Shared by Anil Kumar KP