09/07/2019
ജ്ഞാനം ശീലം ഏകത....
....🔥🔥🔥
ABVP - രാഷ്ട്ര നവോത്ഥാന വിദ്യാഭ്യാസത്തിന്റെ ഏഴു പതിറ്റാണ്ട്.
ആയിരങ്ങളുടെ സമർപ്പണമാണ്, ജീവിതമാണ്, പ്രാണ പ്രതിഷ്ഠയാണ് ABVP. ഔപചാരികതകൾക്കും Systematic നും പ്രോട്ടോക്കോളുകൾക്കപ്പുറം സൗഹാർദത്തിന്റെ ഇഴയടുപ്പത്തോടെയാണ് ABVP വളർന്നത്, പൂർവ്വസൂരികൾ വളർത്തിയത്.
ഒരു പ്രസ്ഥാനം എഴുപത്തിയൊന്ന് വർഷമായി സചേതനമായി പ്രവർത്തിക്കുന്നു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. പ്രസ്ഥാനം ഏഴ് തലമുറകളിലൂടെ കടന്നുപ്പോയി. ഏഴ് പതിറ്റാണ്ടായി ലോകത്താകമാനം ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നു. എത്രയോ പേർ ഈ ദേശീയ വീക്ഷണത്തിലേക്ക് വന്നു ചേർന്നു. എല്ലാം ഒന്നിനായിരുന്നു. ദേശത്തിനും ദേശീയതക്കും വേണ്ടി നാം ഉയർത്തിയ തൊക്കെയും എനിക്കായിരുന്നില്ല നമുക്കായിരുന്നു.
ഏഴ് പതിറ്റാണ്ടായി ദേശീയതക്കു വേണ്ടി പോരാടുവാൻ വിദ്യാർത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി മാറിയ എ.ബി.വി.പി യുടെ എഴുപത്തിയൊന്നാം സ്ഥാപക ദിനമാണിന്ന്. എല്ലാവർക്കും ആശംസകൾ..
നാല്പതുകളിലെ സ്വാതന്ത്ര്യ സമര തീഷ്ണതയിൽ നിന്നും സമാരംഭം കുറിച്ച്, ത്യാഗോജ്ജ്വലമായ സാമൂഹിക നവോത്ഥാന ഇതിഹാസങ്ങൾ രചിച്ച് ഭാരതീയ വിദ്യാർത്ഥി സമൂഹത്തിൽ കാലത്തിന്റെ കരുത്തായി തീർന്ന എ.ബി.വി.പി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനം ആണ്. സാംസ്കാരിക ദേശീയതയിലൂടെ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി ജ്ഞാനം, ശീലം, ഏകത എന്നീ മുദ്രാവാക്യങ്ങളിലൂടെ വിദ്യാർത്ഥികളുടെ രാഷ്ട്രബോധമാണ് ഇന്ന് എ.ബി.വി.പി.
ഏഴ് പതിറ്റാണ്ട് കാലം രാഷ്ട്ര വികസനത്തിനും ദേശീയ ബോധത്തിനും വേണ്ടി വിദ്യാർത്ഥി സമൂഹത്തിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന എ.ബി.വി.പിയുടെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾ ദേശീയ സമൂഹത്തിന്റെ ദിശാബോധമായ് തീർന്നു. അടിയന്തരാവസ്ഥക്കെതിരെ, കാശ്മീരിലെ ദേശവിരുദ്ധതക്കെതിരെ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിനെതിരെ, വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്ക്കരണത്തിനായ്, എബിവിപി നടത്തിയ സമരങ്ങൾ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാവി ഭാഗധേയം തന്നെയാണ് നിർവചിച്ചത്. സമരങ്ങൾക്കൊപ്പം എ.ബി.വി.പി നടത്തിയ ക്രിയാത്മക ഇടപെടലുകൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ നേരിലേക്കും ആവശ്യകതയിലേക്കുമാണ് വിരൽ ചൂണ്ടിയത്. മോഡേൺ മെഡിസിൻ വിദ്യാർത്ഥികൾക്കായ് "മെഡിവിഷൻ'', ആയുഷ് വിദ്യാർത്ഥികൾക്കായ് "ജിജ്ഞാസ", IIT, IIM വിദ്യാർത്ഥികൾക്കായ് "തിങ്ക് ഇന്ത്യ", വിദേശ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള വിദ്യാർത്ഥി പ്രസ്ഥാനമായ "WOSY", നോർത്ത് ഈസ്റ്റ് വിദ്യാർത്ഥികളുടെ "SEl L'', കലാ വിദ്യാർത്ഥികളുടെ "രാഷ്ട്രിയ കലാമത്ത്
കലാ മഞ്ച് ", ടെക്നിക്കൽ മേഖലയിലെ "എൻജിനീയേഴ്സ് ", വികസനോന്മുഖ മുന്നേറ്റത്തിനായി "SFD" തുടങ്ങിയ പ്രോജക്ടുകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. വർഷങ്ങളായി കേരളത്തിൽ നടന്നുവരുന്ന എൻജിനിയേഴ്സും ജിജ്ഞാസയും ടെക്നിക്കൽ, ആയൂർവേദ മേഖലയിലെ ശക്തമായ സാന്നിദ്ധ്യമാണ്. സേവനമേഖലയിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സേവാ ട്രസ്റ്റിന്റെയും SFD യുടേയും നേതൃത്വത്തിൽ നടന്നുവരുന്ന നിളാ സംരക്ഷണ പദ്ധതി ''നിളായനം'', ഇഗ്‌നൈറ്റഡ് മൈൻഡ്സ്, അനുമോദനം, വെക്കേഷൻ പ്രോഗ്രാം, മോഡൽ എൻട്രൻസ് ടെസ്റ്റ് തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവർത്തങ്ങൾ ജനസമൂഹത്തിന് സുപരിചിതമായി കഴിഞ്ഞു. വിദ്യാഭ്യാസ പ്രക്ഷോഭങ്ങൾക്കൊപ്പം ആറന്മുള പോലെയുള്ള സമരഭൂമിയിൽ പങ്കെടുത്ത ഏക വിദ്യാർത്ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നിറസാന്നിദ്ധ്യം വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അനിവാര്യമായ ജാഗ്രതയാണ് തെളിയിച്ചത്. ദേശീയതക്കു വേണ്ടി നടത്തുന്ന നിരന്തമായ ഇടപെടലുകൾ എ.ബി.വി.പിയെ കേരളത്തിലെ ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമാക്കി മാറ്റി കഴിഞ്ഞു.
സാമൂഹിക നവോത്ഥാനത്തിന്റെ ആവേശോജ്വലമായ ചരിത്രമുള്ള സമരഭൂമികയാണ് കേരളം. അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ശ്രീ നാരായണ ഗുരുദേവനും വിദ്യാഭ്യാസ മേഖലയിലൂന്നി നടത്തിയ സാമൂഹിക പരിഷ്കാരങ്ങൾ, കേരളത്തിലെ ജനസമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ ദേശീയ ചിന്താഗതികളുടെ തുടർച്ചയാണ്, കഴിഞ്ഞ അൻപത് വർഷക്കാലമായി എ.ബി.വി.പി യുടെ കേരളത്തിലെ ശക്തമായ സാന്നിധ്യം.
അഞ്ച് പതിറ്റാണ്ടായി കേരളത്തിൽ പ്രസ്ഥാനം പ്രവർത്തിക്കുന്നു. തൃശ്ശൂർ, തൃശ്ശൂർ കേരളവർമ്മ, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ... ABVP യുടെ മലയാള ചരിത്രത്തെ കൂടെ നടത്തിച്ച മൂന്ന് "സംഭവങ്ങൾ" ആണിത്. ചങ്ങനാശ്ശേരിയിൽ നിന്നാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചതെങ്കിലും അതിനായ് മുന്നിൽ നിന്നത് തൃശ്ശൂർ സ്വദേശിയായ ഡോ. പുത്തേഴത്ത് രാമചന്ദ്രൻ ആയിരുന്നു. പഠിക്കുമ്പോഴും അദ്ധ്യാപകനായപ്പോഴും ദേശീയത ഉള്ളിലുണ്ടായിരുന്ന അദ്ദേഹവും ചില സുഹൃത്തുക്കളും ചേർന്ന് ചങ്ങനാശ്ശേരിയിൽ ABVP ക്ക് വേണ്ട അടിത്തറയൊരുക്കി.
മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഭൂമിയിൽ നിന്ന് ആയിരുന്നു ദേശീയ ദൗത്യവുമായി ABVP മലയാള മണ്ണിൽ പിറന്നത് എന്നത് ചരിത്ര നിയോഗം തന്നെയായിരുന്നു. അക്കാലത്തെ സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് പഠിക്കുമ്പോഴാണ് ABVP യുടെ ആരംഭത്തിന്റെ പ്രാധാന്യം മനസിലാകുകയുള്ളു. കലാലയങ്ങളിൽ കോൺഗ്രസ്സ് - കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അപ്രമാദിത്വമായിരുന്ന അക്കാലത്താണ് ദേശീയതയുടെ ദൗത്യവുമായി ABVP ആരംഭിച്ചത്. ആദ്യത്തെ യൂണിറ്റ് ചങ്ങനാശ്ശേരി NSS ആയിരുന്നു. ആദ്യത്തെ പൂർണ്ണ സമയ പ്രവർത്തകനും ആദ്യത്തെ സംസ്ഥാന പ്രസിഡന്റും ഡോ. പുത്തേഴത്ത് രാമചന്ദ്രനായിരുന്നു. വ്യവസ്ഥാപിതമായ ആദ്യത്തെ സംസ്ഥാന സമ്മേളനവും തൃശ്ശൂരായിരുന്നു.
ആരംഭത്തിൽ തന്നെ ഏറെ വെല്ലുവിളികൾ. അത് ഇന്നും ഉണ്ട്. പക്ഷെ നാം മുന്നോട്ട് തന്നെ പോയി. കേരളത്തിന്റെ എല്ലാ മേഖലയിലേക്കും സംഘത്തോടൊപ്പം ABVP യും എത്തിച്ചേരാൻ കാലം അധികമെടുത്തില്ല. പ്രവർത്തകരുടെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ് ഇന്ന് എല്ലാ വെല്ലുവിളികളേയും പ്രതിരോധിച്ച് നാം വളർന്നത് എന്ന് കാണാം.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്വാര്‍ത്ഥവും നിസീമവുമായ പ്രവര്‍ത്തനം ഇതിനു പിന്നിലുണ്ട്. കാരണം കേവലം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക എന്ന ചെറിയ ക്യാന്‍വാസിലല്ല എബിവിപി പ്രവര്‍ത്തിക്കുന്നത്.
വിദ്യാര്‍ത്ഥി-അദ്ധ്യാപക-രക്ഷകര്‍ത്താ സമന്വയം എന്നതാണ് എബിവിപി മുന്നോട്ടുവയ്ക്കുന്ന ആശയം. അതിനാലാണ് എബിവിപിയെ നയിക്കുന്നവരുടെ കൂട്ടത്തില്‍ അധ്യാപകരും രക്ഷിതാക്കളുമുണ്ടാകുന്നത്. ഇത് ABVP ക്ക് മാത്രമുള്ള വിശേഷതയാണ്.
കേവലം വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു സമരം ചെയ്യുക എന്നതുമാത്രമല്ല വിദ്യാര്‍ത്ഥിപരിഷത് ഏറ്റെടുത്തിരിക്കുന്ന പ്രധാന പ്രവര്‍ത്തനം. സമൂഹത്തിന്റെ സമഗ്രപുരോഗതിക്കും വികസനത്തിനും പര്യാപ്തമായ പ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്താനുള്ള പദ്ധതിക്കാണ് ഊന്നല്‍.
വിജയകരമായ സമരപോരാട്ട ചരിത്രം കേരളത്തില്‍ എബിവിപിക്കുണ്ട്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയനിറം നോക്കിയല്ല ഒരു കാലത്തും എബിവിപി പ്രക്ഷോഭത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിച്ചിട്ടുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അതാതുകാലത്തെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് പ്രക്ഷോഭത്തിനും മാറ്റങ്ങള്‍ വരുത്തിയ ചരിത്രമാണുള്ളത്. എന്നാല്‍ എബിവിപി, ഭരിക്കുന്നവരുടെ കൊടിനിറം നോക്കിയല്ല പ്രവര്‍ത്തിച്ചത്. സമൂഹത്തിനുവേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയതേയില്ല.
ഇടനെഞ്ചിൽ ഒഴുകി പടർന്ന രക്തത്തിന് കാവി നിറമേയുള്ളൂ എന്ന് ഈ മണ്ണിൽ വരച്ചു ചേർത്തു. ജ്വാല മുഖങ്ങളിൽ ജീവിതം തെളിയിച്ച് ഉറച്ച കാൽവയ്പ്പുകളോടെ ചരിത്രത്തിന്റെ കൂടെ നടന്ന് ചുറ്റിലും നോക്കാതെ മുന്നോട്ട് തന്നെ പായുന്ന ചീറ്റപുലിയുടെ ഉൾക്കരുത്തോട് കുതിക്കുവാനുള്ള ഒരുക്കം ഓരോ ജനഹൃദയങ്ങളിൽ നിന്നും കൊളുത്തി അവിടെ നിന്ന് തുടങ്ങുകയായിരുന്നു. കേരളത്തിലെ യുവജനത ദേശീയതയെ ഇടനെഞ്ചോട് ചേർക്കാൻ തുടങ്ങിയ നാളുകൾ ABVP യുടെ അഗ്നി പന്തങ്ങളിൽ നിന്നും പകർന്നതാണ്.
ദേശീയത നവോത്ഥാനത്തിന്റെ നാന്ദി കുറിച്ച് 1960 കളിൽ നിന്നും ചങ്ങനാശ്ശേരി ഹിന്ദു എൻ.എസ്സ്.എസ്സ് കോളേജിൽ നിന്നും കൊളുത്തിയ ആ ആഗ്നി നാമ്പുകൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആളിപ്പടരാൻ ഏറെ നാളുകൾ എടുത്തില്ല.. രക്തത്തിലും ശ്വാസത്തിലും ABVP യെ ആത്മാവിന്റെ അകത്തളങ്ങളിൽ പ്രതിഷ്ഠിച്ചവർ ജൈവിക തലമുറ പരിണാമങ്ങളിലെ DNA കളിൽ പോലും മാറ്റി വരച്ചു. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ABVP പടർന്നു കയറി. കുതിച്ചു പായുന്ന ദേശീയതയുടെ യാഗാശ്വങ്ങളെ വൈദേശിക പ്രത്യയശാസ്ത്രങ്ങൾ പ്രതിരോധിച്ചു തുടങ്ങുവാനും കാലം അധികം എടുത്തില്ല. ഹിമവത്സൃംഗങ്ങളായ രാഷ്ട്ര വൈര്യങ്ങളെ പൂ പറിക്കുന്ന ലാഘവത്തോടെ ആശയസമര പ്രക്ഷുബ്ദ്ധതയുടെ രംഗ ധൈര്യങ്ങൾ ജീവിതം കൊടുത്ത് നടന്ന് കയറി ഉത്തുംഗങ്ങൾ കീഴടക്കി കാവി പൊൻ നാട്ടി. നവ്യമായ പരിവർത്തനങ്ങൾക്ക് കാതോർത്ത് കിടന്ന നവോത്ഥാന നൗകയെ പുത്തനുണർവ് ലഭിച്ചോർ നേർ വഴിക്ക് തന്നെ വീണ്ടും നയിക്കുവാൻ ആരംഭിച്ചു. നിദ്രോന്മത്തരെ തട്ടിയുണർത്തി കടന്നു പോയ ഭവ്യമായ ദേശീയതയുടെ തെന്നൽ സംഘശക്തിയുടെ കൊടുങ്കാറ്റായി തീരുകയായിരുന്നു. ദേശവിരുദ്ധതയുടെ അപ്പൊസ്തലന്മാരുടെ കോട്ട വാതിലുകൾ തകർന്നു. പാരമ്പര്യങ്ങളുടെ ശ്രീകോവിലിൽ പൈതൃകങ്ങളെ പുന:പ്രതിഷ്ഠിച്ചു. അഭിമാ നോജ്ജ്വലമായ പൂർവ്വികതപസ്ഥലികൾ പുനർജനിച്ചു. നവോത്ഥാനത്തിന്റെ ശംഖൊലി കേട്ട് നാടുണർന്നു. മിഴി തുറന്നവർ ദേശീയതയുടെ നിലവിളക്കിൻ നാളത്തിൽ കോടി സൂര്യ സമപ്രഭയോടെ വിളങ്ങി നിൽക്കുന്ന ഭാരത മാതാവിനെയാണ് കണ്ടത്. കത്തിജ്വലിച്ചു വന്ന ദേശീയതയുടെ ജന പരിസരങ്ങളിൽ കൊടി കുത്തി വാണ കമ്മ്യൂണിസ്റ്റ് രാഷ്ട്ര വിരുദ്ധതകളുടേയും കോൺഗ്രസ് - നെഹ്റുവിയൻ ന്യൂനപക്ഷ മത പ്രീണനത്തിന്റെ വിഷ ദംശനങ്ങളുടേയും ഇരുളകങ്ങളിലേക്ക് ഒരു തീ പന്തം കടന്നു വന്നു. മലയാളത്തിന്റെ കലാലയങ്ങളിൽ നിറഞ്ഞ് നിന്ന നെഹ്രുവും ഇന്ദിരാഗാന്ധിയും ചെഗുവേരയും മാർക്സും ലെനിനും എല്ലാം സ്വാമി വിവേകാനന്ദന്റേയും ഭഗത് സിംഗിന്റേയും അയങ്കാളിയുടേയും ശ്രീ നാരായണ ഗുരുദേവന്റേയും ത്സാൻസി റാണിയുടേയും കടന്നുവരവോടെ മാഞ്ഞു തുടങ്ങി. കലാലയങ്ങൾ ABVP ക്കാരന്റെ രാഖി ചരടുകൾക്കായ് ഹൃദയ കവാടങ്ങൾ തുറന്നിട്ടു. റഷ്യൻ കവിതകൾ പാടി താളമിട്ടിരുന്ന ക്ലാസ്സ് മുറികളിൽ ABVP ക്കാരന്റെ ദേശഭക്തി നിറഞ്ഞ ഗണഗീതങ്ങൾ നിറഞ്ഞു. ഈക്വിലാബ് സിന്ദാബാദ് മുഴങ്ങിയ ഇടനാഴികൾ വന്ദേമാതരത്താൽ കോരിത്തരിച്ചു. ജനുവരി 12 ഉം ഓഗസ്റ്റ് 15 ഉം രക്ഷാബന്ധനവും കലാലയങ്ങളുടെ ദേശീയോത്സവമായി. തണൽമരങ്ങളുടെ നിറുകയിലേക്ക് വലിഞ്ഞുകയറി ഏറ്റവും ഉയരമുള്ള കമ്പിൽ കാവി കൊടികൾ ഉയർത്തി കെട്ടി. നൂറു കണക്കിന് SFI, KSU പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കടന്നു പോകുമ്പോൾ നാലും മൂന്നും ഏഴ് പ്രവർത്തകരെ കൂടി ABVP നടത്തിയ പ്രകടനങ്ങൾ കണ്ട് കലാലയ മുറ്റത്തെ പുല്ലുകൾ പോലും കോരിത്തരിച്ച നാളുകൾ. ദിഗന്തങ്ങളെ കീഴടക്കി ABVP യുടെ ജൈത്രയാത്രയിൽ കടപുഴകിയതൊക്കെ രാഷ്ട്ര വിരുദ്ധതയുടെ വന്മരങ്ങളായിരുന്നു. അതിനിടയിൽ കാലത്തെ കൂടെ നടത്തിയപ്പോൾ ചിലതൊക്കെ.. ഏറെ വേദനയോടെ.. ബിംബി, അനു, കിം, സുജിത്ത്, വിശാൽ കോട്ടയമുൾപ്പെടുന്ന സമീപ പ്രദേശത്ത് നമ്മുക്ക് നഷ്ടപ്പെട്ടു.. കാലവും ചരിത്രവും അതിന് നൽകിയ പ്രതികാരം ദേശീയതയുടെ പാഥേയമായ ആയിരങ്ങളെ സൃഷ്ടിച്ചായിരുന്നു. കമ്മ്യൂണിസവും കോൺഗ്രസ്സും ഇസ്ലാമിക ഭീകരതയും തല്ലിയൊതുക്കിയപ്പൊഴെല്ലാം ഫീനിക്സ് പക്ഷി പോലെ ക്ലാസ്സ് മുറികളിലെ കരുത്തായി നാം മാറി.. നടന്നു മുന്നേറി.. നാട് കൂടെ നിന്നു.. നാം പറഞ്ഞു... അവരോട്.. ഈ മുന്നേറ്റം നാടിന് വേണ്ടിയാണെന്ന്.
ദേശീയ ധാരയില്‍ ആകൃഷ്ടമായ യുവസമൂഹമാണ് കേരളത്തിലും എബിവിപിയുടെ പ്രവര്‍ത്തന മുന്നണിയിലുള്ളത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് അവര്‍ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്. ആ യാത്രയില്‍ ബലിദാനികളായത് നൂറുകണക്കിന് ദേശസേ്നഹികളായ പ്രവര്‍ത്തകരാണ്. ജീവിതവും ജീവനും നൽകിയവർ ഏറെയാണ്. എക്കാലത്തും ദേശവിരുദ്ധ ശക്തികളുടെ പേടി സ്വപ്‌നമായി എബിവിപി പ്രവര്‍ത്തകര്‍ മാറിയപ്പോള്‍ അവരെ ഉന്‍മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയവരില്‍ മതതീവ്രവാദികളും കമ്മ്യൂണിസ്റ്റ് വരട്ടുവാദികളുമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് കേരളത്തിലെ എബിവിപി പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധമായി ആയിരക്കണക്കിനു യുവാക്കള്‍ രംഗത്തിറങ്ങുന്നത്.
ഇടതും വലതും മാറി മാറി ഭരിച്ച് ദേശീയതയെ പ്രതിരോധിച്ച വിദ്യാഭ്യാസ സമൂഹത്തിൽ, രാഷ്ട്ര സ്നേഹത്തിന്റെയും രാഷ്ട്ര വികസനത്തിന്റെയും പുത്തൻകാഴ്ച്ചപ്പാടുകളാണ് എ.ബി.വി.പി മുന്നോട്ട് വെച്ചത്. ഇന്ന് കേരളത്തിലെ വലിയ സംഘടിത മുന്നേറ്റമായി എ.ബി.വി.പി മാറിക്കഴിഞ്ഞു. മതവും ജാതിയും സാമ്പത്തികവും വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ എ ബി വി പി യുടെ ദേശീയത വീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട്. അഴിമതി വിമുക്തവും വർഗീയ വിരുദ്ധവും വികസനോന്മുഖവും തൊഴിലധിഷ്ടിതവും ആയ വിദ്യാഭ്യാസ നയത്തിന്റെ ആവശ്യകത ഇന്ന് ഏറുകയാണ്. എല്ലാവരിലേക്കും വിദ്യാഭ്യാസമെത്തിക്കുവാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ട സമയമായിക്കഴിഞ്ഞു.
രാജ്യമാസകലം ആഭ്യന്തരവും ബാഹ്യവുമായി നിരവധി വെല്ലുവിളികൾ ഇന്ന് ഉയർന്നു കൊണ്ടിരിക്കുകയാണ്. ദേശീയ സങ്കൽപ്പങ്ങളെ തകർത്ത് രാഷ്ട്രത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ശക്തികൾക്ക് ചെറിയ തോതിലെങ്കിലും രാജ്യത്ത് ഇടം കിട്ടുന്നുണ്ട് എന്നത് ജനസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. സാമൂഹിക ചിന്തകൾക്കപ്പുറത്ത് മതവും രാഷ്ട്രീയവും അധികാരവും ലക്ഷ്യമിടുന്ന രാജ്യത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും ദൗർഭാഗ്യവശാൽ രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയോ അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന സമീപനമാണ് ഇന്നുള്ളത്. സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലാകമാനം ഈ ഭീതി നിലനിൽക്കുന്നുണ്ട്. മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായ രാഷ്‌ട്ര വികസനചിന്തകൾ വളർത്തേണ്ടതിന്റെ ആവശ്യകത സമീപകാല സ്ഥിതിഗതികൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രദർശനം കാലഘട്ടത്തിന്റെ അനിവാര്യമായിരിക്കുന്ന സമകാലീക സാമൂഹിക അന്തരീക്ഷത്തിൽ വിദ്യാർത്ഥി സമൂഹത്തിന് ഏറെ പ്രവർത്തിക്കുവാനുണ്ട്. കലാലയങ്ങളിൽ നിന്ന് ദേശീയതയുടെ ജനമുന്നേറ്റത്തിന് തുടക്കം കുറിക്കുവാൻ കഴിയണം. വിദ്യാർത്ഥി ശക്തി രാഷ്ട്രത്തിന്റെ ശക്തിയാണ്. ശക്തമായ ജാഗ്രതയുണർത്തേണ്ട കാലഘട്ടമാണിത്. ഇതാകട്ടെ എ.ബി.വി.പിയുടെ എഴുപത്തിയൊന്നാം സ്ഥാപകദിന സന്ദേശം.
ജ്ഞാനവും ശീലവും സമന്വയിപ്പിച്ച് ഐക്യത്തോടെ മുന്നേറുവാന്‍ യുവതയെ പ്രാപ്തരാക്കുന്ന എബിവിപിയെന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം, ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ്. കാഴ്ചപ്പാടുകൊണ്ടും പ്രവര്‍ത്തന ശൈലികൊണ്ടും ഭാരതീയമായത്. ദേശീയതയില്‍ ഊന്നിപ്രവര്‍ത്തിക്കുന്ന ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനവും എബിവിപിയാണെന്ന് നിസംശ്ശയം പറയാം. ആവേശം ഒട്ടും ചോരാതെ കര്‍മനിരതരായി മുന്നേറുവാനുള്ള പ്രേരണയാല്‍ എത്തിച്ചേരുന്ന പ്രവര്‍ത്തകരാല്‍ ഓരോ വർഷവും കൂടുതല്‍ കൂടുതല്‍ സമ്പന്നമാവുകയാണ്...
ഓർക്കുക... നാം ചരിത്ര നിർമ്മാതാക്കൾ തന്നെയാണ്.
31/05/2019
31/05/2019
24/05/2019
24/05/2019
22/09/2018
15/08/2018
01/06/2018