29/08/2018
ഡോക്ടർ ധർമ്മരാജൻ
നാട്ടിലെ പായച്ചന്തക്കരികിലായി തണൽമരത്തിനു കീഴെയുള്ള പഴയ കെട്ടിടത്തിന്റെ ഒരറ്റത്ത് മരുന്നിന്റെ മണമുള്ള ക്ലിനിക്കുണ്ടായിരുന്നു. ആളുകളവിടെ കയ്യിൽകരുതിയ കുപ്പികളുമായി ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നത് കുട്ടിക്കാലംമുതലുള്ള കാഴ്ചയും.
ഡോക്ടർ തരുന്ന 'മിക്സ്ചർ' എന്ന പ്രത്യേകരുചിയുള്ള മരുന്നും ആവശ്യമെങ്കിൽ മാത്രംലഭിക്കുന്ന ഗുളികകളുംകഴിച്ചാൽ സകലരോഗങ്ങളും മാറുമെന്ന് നാട്ടുകാർക്ക് വിശ്വാസമായിരുന്നു.
ഇത്രയധികമൊന്നും അസുഖങ്ങളില്ലാത്ത കാലമായിരുന്നു അത്.
മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക നാളുകളിൽ ക്ലിനിക്കിനുമുന്നിൽ തിരക്കേറും. തീരെ പതിഞ്ഞശബ്ദത്തിൽ സംസാരിക്കുന്ന, സാധുവായ ഡോക്ടർക്ക് നാട്ടിലെ ഓരോ മനുഷ്യരേയും അടുത്തറിയാമായിരുന്നു. പലരും അവരുടെ വീടുകളിലെ ചടങ്ങുകൾക്ക് അദ്ദേഹത്തെ ക്ഷണിക്കും, ആൾക്കുട്ടത്തിന്റെ പിറകിലായി നിശബ്ദനായി ഡോക്ടർ നിൽകുന്നുണ്ടാകും. യാതൊരു നാട്യങ്ങളുമില്ലാത്ത ഡോക്ടറെക്കുറിച്ച് രണ്ടു തലമുറയിലുള്ളവർക്ക് ഏറെ പറയാനുമുണ്ടാകും.
കൊടുങ്ങല്ലൂർ നഗരപരിസരത്തുള്ള വീട്ടിൽ നിന്നാണ് സൈക്കളിലും ചിലപ്പോൾ സ്കൂട്ടറിലുമായി ഡോക്ടർ എത്തിയിരുന്നത്. ഇരുഭാഗത്തും കൈതകളുള്ള അന്നത്തെ വീതികുറഞ്ഞ റോഡിലൂടെയായിരുന്നു യാത്ര. ഒരുസ്കൂട്ടറിൽ എത്ര പതിയെ പോകാമെന്നതിന് തെളിവായിരുന്നു അദ്ദേഹത്തിന്റെ യാത്രകളോരോന്നും!
പ്രത്യേകതയുള്ള തടിച്ച പേനയായിരുന്നു ഡോക്ടറുടേത്. എഴുതുമ്പോൾ ആവശ്യത്തിലേറെ ഊർനിറങ്ങുന്ന മഷിയെ മറ്റൊരു കടലാസുകൊണ്ട് സാവധാനത്തിൽ
ഒപ്പിമാറ്റുന്നത് കൗതുകമുള്ള കാഴ്ചയും!. 'ധർമ്മരാജന്റെ പേനപോലെ' എന്ന പ്രയോഗംപോലും അന്ന് നാട്ടിലുണ്ടായിരുന്നു. ഇഞ്ചക്ഷനെടുക്കുമ്പോൾ ഒട്ടുംതന്നെ നോവാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു, കുട്ടികളുടെ ദേഹത്ത്
സൂചിവെക്കേണ്ടിവരുമ്പോൾ ഏറേ വേദനിച്ചിരുന്നത് ഡോക്ടർക്കു തന്നെയായിരുന്നു.
അഞ്ചുരൂപയായിരുന്നു പരമാവധി ഫീസ്.! മരുന്ന് കൂടുതൽ തരേണ്ടിവരുമ്പോൾ ഒന്നോരണ്ടോ രൂപ അധികം പറയാനാകാതെ ഡോക്ടർ 'ധർമ്മസങ്കട'ത്തിലാവുന്നതിന് പലപ്പോളും സാക്ഷിയാകേണ്ടി വന്നിട്ടുമുണ്ട്.
കാലം മാറിയപ്പോൾ നാട്ടിലെ പായച്ചന്തയുടെ പ്രതാപവുംകഴിഞ്ഞു. ഗൾഫിലേക്ക് തൊഴിൽ തേടിപ്പോയവരുടെ പണം നാടിനെ മാറ്റിമറിച്ചു. ചന്തക്കരികിലെ തണൽമരവും ഓടുമേഞ്ഞ കെട്ടിടവും ഓർമ്മയായി. കുറച്ചുമാറിയുള്ള സ്കൂളിനു മുന്നിലെ ഒറ്റമുറിക്കെട്ടിടത്തിലേക്ക് ഡോക്ടർ തന്റെ ക്ലിനിക് മാറ്റി. അവിടേയും ഡോക്ടറെ കാണാൻ ആളുകളെത്തി. സ്കൂളിൽ നിന്നുവരുന്ന കുട്ടികളെ അദ്ദേഹം സൗജന്യമായി ചികിത്സിച്ചു.
പിന്നീട്, ആളുകളുടെ ജീവിതരീതികളിൽ വന്ന മാറ്റങ്ങൾ പുതിയ പല രോഗങ്ങൾക്കും കാരണമായി. നാട്ടിൽ പുതിയ ഡോക്ടർമാരും മെഡിക്കൽഷോപ്പുകളും ലാബുകളും വന്നു. നഗരങ്ങളിലെ വലിയ ഹോസ്പിറ്റലുകളുടെ പരസ്യങ്ങൾ പലയിടങ്ങളിലും കണ്ടു. ചില ആധുനിക രോഗങ്ങൾ തനിക്കുണ്ടെന്ന് വീമ്പു പറയുന്നവരെപ്പോലും കണ്ടുമുട്ടി. ഇതിനിടെ എന്നോ ആ നാടിനെ സ്നേഹിച്ച ഡോക്ടർ തന്റെ ക്ലിനിക് തുറക്കാതെയായി. കാലങ്ങൾ പിന്നിട്ടപ്പോൾ ആ മനുഷ്യനെ നാട്ടിലെ പലരും സൗകര്യപൂർവ്വം മറന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നുതന്നെ പലരും വിശ്വസിച്ചു.
ഗ്രാമത്തിലെ ക്ലിനിക് അവസാനിപ്പിച്ചതിനുശേഷം ഡോക്ടർ ഒരിടത്തും ചികിത്സ തുടർന്നില്ല. നഗരപരിസരത്തുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ വല്ലപ്പോളും ചെന്ന് കാണാറുണ്ട്. ഒരിക്കൽ സംസാരത്തിനിടെ പഴയ തടിച്ച പേനയെക്കുറിച്ച് കൗതുകത്തോടെ തിരക്കിയപ്പോൾ അതെന്നോ നഷ്ടമായെന്ന് പറഞ്ഞു. എന്തോ ആലോചിച്ചശേഷം മുറിയിലേക്കു തിരികേപ്പോയുള്ള
തിരച്ചിലിനൊടുവിൽ കാലങ്ങളായി ഉപയോഗിക്കാതെ പൊടിയും തുരുമ്പും കയറിത്തുടങ്ങിയ ചെറിയ ബോക്സുമായി വന്നു. ചെറിയ ചിരിയോടെ, കരുതലോടെ അദ്ദേഹം അത് മെല്ലെ തുറന്നുകാണിച്ചു; ഒരു ഗ്രാമത്തിന്റെ മിടിപ്പുകളെ എത്രയോകാലമറിഞ്ഞ അതേ സ്റ്റെതസ്ക്കോപ്പ് ! കാലങ്ങൾക്കുശേഷം ആ പഴയ മോഡൽ സ്റ്റെതസ്ക്കോപ്പിനെ ഡോക്ടർ ഒരിക്കൽകൂടി ചെവിയോട് ചേർത്തുവെച്ചു.
ഈ കർക്കിടകത്തിൽ ഡോക്ടറെ ഒരിക്കൽക്കൂടി
കാണാൻതോന്നി.
ആ വീട്ടിൽ ഡോക്ടറും ഭാര്യയും മാത്രമാണിപ്പോൾ. പതിവിലേറെ പെയ്ത മഴ പ്രായമായ വീടിനേയും ബാധിച്ചിട്ടുണ്ട്. ചിലയിടത്ത് ചോരുന്നു.
ഭാര്യ ചെന്നു വിളിച്ചപ്പോൾ ഇരുട്ടുനിറഞ്ഞ മുറിയിൽ നിന്ന് ഒരുവിധം നടന്നുവന്ന് ഡോക്ടർ കസേരയിലിരുന്നു. നന്നേ ക്ഷീണിതനാണ്. സംസാരിച്ചതെല്ലാം ഡോക്ടറുടെ ഭാര്യയാണ്.
ജീവിതത്തിലെ നല്ലൊരു ഭാഗവും ഒരു നാടിനുവേണ്ടി മാറ്റിവെച്ച ആ മനുഷ്യൻ തന്റെ ശിഷ്ടജീവിതത്തിനായി ഒന്നും കരുതിയിട്ടില്ലായിരുന്നുവെന്ന് ആ ചുറ്റുപാടുകൾ പറഞ്ഞു.
വലിയൊരുകാലംതന്നെ ഒരു
ഗ്രാമത്തെ തൊട്ടറിഞ്ഞ ഡോക്ടറാണ് ഇവിടെ ജീവിച്ചിരിപ്പുള്ളത്.
സ്നേഹത്തിന്റെ ഒരു സ്പർശമെങ്കിലും പകരംകൊടുക്കാൻ നമ്മൾ ബാധ്യസ്തരാണ്.
KR.Sunil