23/07/2023
ഇവിടെയുണ്ട്, ജഹനാര
നിലാവു പൂക്കുന്ന രാത്രി പുരാതന ഡൽഹിയിലെ ചാന്ദ്നിചൗക്കിലൂടെ നടക്കുമ്പോൾ ചരിത്രത്തിലേക്കൊന്നു ചെവിയോർക്കുക. അവിടെയുണ്ടാവും, പാടിയൊടുങ്ങാത്ത സംഗീതം പോലെ ജഹനാര ബീഗത്തിന്റെ കാലൊച്ച. ഒരർഥത്തിൽ മുഗൾ ചക്രവർത്തിമാരോളം തലയെടുപ്പുള്ള രാജകുമാരി. ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസ് മഹലിന്റെയും മൂത്തപുത്രി.
വാസ്തുഭംഗിയും പഴമയുടെ സമ്പന്നതയുമൊക്കെ ഇഴചേർന്ന ചാന്ദ്നിചൗക്ക് പുരാതനകാലം മുതൽക്കേ ഇന്ത്യയുടെ വാണിജ്യകേന്ദ്രമാണ്. ഇന്നും ലോകമെമ്പാടുനിന്നുമുള്ള വ്യാപാരികൾ ഇവിടെയെത്തുന്നു. പക്ഷേ, സ്വപ്നസാക്ഷാത്കാരമായ ചാന്ദ്നിചൗക്കിലല്ല, സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ദർഗയ്ക്കു സമീപത്താണ് ജഹനാരയുടെ അന്ത്യവിശ്രമം.
മുഗൾഭരണകാലത്ത് സ്ത്രീകൾക്കുണ്ടായിരുന്ന പല വിലക്കുകളെയും പൊട്ടിച്ചെറിഞ്ഞ ജഹനാരയുടെ കബറിടം ഒരു പ്രതീകമാണ്. നിസാമുദ്ദീൻ ഔലിയയുടെ ദർഗയിൽ സ്ത്രീകളെ വിലക്കുമ്പോൾ അവർക്കു ജഹനാരയെ കണ്ട് പ്രാർഥിക്കാം. അവിടെ, മുടിയഴിച്ചിട്ടു ശക്തമായി തലകുലുക്കുകയും വിചിത്രശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന സ്ത്രീകളെ കാണാം. ജഹനാരയുടെ അനുഗ്രഹം മാനസികവിഭ്രാന്തി ഭേദപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഇവിടെ പ്രാർഥനയ്ക്കെത്തുന്നവർ. ഇങ്ങനെ, സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിന്റെയുമൊക്കെ ഒരു സ്മാരകമാണ് ജഹനാര.
ഇടുങ്ങിയ ഗലിയിൽ കടുംനിറമുള്ള ചാദറും റോസ് ദളങ്ങളും അഗർബത്തിയും വിൽക്കുന്നവരുടെ ഇടയിലൂടെ, വായിൽ വെള്ളമൂറുന്ന ഗന്ധമുള്ള മാംസാഹാരങ്ങൾ വിൽക്കുന്ന ചെറിയ ഭക്ഷണശാലകൾ പിന്നിട്ട്, അതിനു ചുറ്റും വിശപ്പിന്റെ വിളിയുമായി കൂടിയവരെ അവഗണിച്ച്, കാലപ്പഴക്കത്തിൽ പേരുകൾ നഷ്ടപ്പെട്ട പല പ്രമുഖരുടെയും ഖബറുകൾ മറികടന്നു ചെല്ലുമ്പോൾ 13-ാം നൂറ്റാണ്ടിലെ സൂഫിവര്യൻ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ ദർഗയ്ക്കു മുന്നിലെത്തും.
അതിനു സമീപത്തുതന്നെ ജഹനാരയും ഉറങ്ങുന്നു. നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനും കവിയുമായ അമീർ ഖുസ്രുവിന്റെ ശവകുടീരവും ഉർദു കവി മിർസാ ഗാലിബിന്റെ ശവകുടീരവുമൊക്കെ ഇവിടെയുണ്ട്.
ഇങ്ങനെ, സർഗസാന്നിധ്യത്തിന്റെ പുണ്യഭൂമിയാണ് നിസാമുദ്ദീൻ ദർഗ.
സന്ധ്യാനമസ്കാരത്തിനു ശേഷമാണ് അവിടെ ചെല്ലുന്നതെങ്കിൽ ഖവാലി സദസ്സിന്റെ ഭാഗമാവാം. മെഹ്ഫിൽ ആസ്വദിക്കാൻ മാത്രം ഇവിടെയെത്തുന്നവരേറെ. വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ നിസാമി സഹോദരങ്ങളുടെ ആലാപനത്തിൽ മിർസ ഗാലിബിന്റെ വരികൾ പെയ്തിറങ്ങും. കൃത്യമായി പറഞ്ഞാൽ മെഹ്ഫിൽ സദസ്സിനു തൊട്ടു പിന്നിലാണ് മേൽക്കൂരയില്ലാത്ത മാർബിൾ കെട്ടിനുള്ളിൽ ജഹനാരയുടെ കബറിടം.
1631-ൽ മുംതാസ് മഹൽ മരിക്കുമ്പോൾ മകൾ ജഹനാരയ്ക്കു പ്രായം 17. മുംതാസിനു തുല്യമായ സൗന്ദര്യം, പാണ്ഡിത്യം, പക്വത, കലാസാഹിത്യപ്രേമം, വാസ്തുശില്പത്തിൽ വൈദഗ്ധ്യം. ഇങ്ങനെ
ജഹനാരയ്ക്കുള്ള സവിശേഷതകൾ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ, തനിക്കു മൂന്നു ഭാര്യമാരുണ്ടെങ്കിലും മുഗൾ ഇന്ത്യയുടെ പ്രഥമവനിത(പാദുഷ ബീഗം)യായി ഷാജഹാൻ ജഹനാരയെ വാഴിച്ചു. മുംതാസിന്റെ സ്വകാര്യസ്വത്തുക്കളിൽ പകുതി ജഹനാരയ്ക്കും ബാക്കി മറ്റുള്ളവർക്കുമായി വീതിച്ചു. പത്തു ലക്ഷം രൂപയും സൂറത്ത് തുറമുഖത്തിന്റെ ആദായവും ജഹനാരയുടെ വാർഷികവേതനമായി നിശ്ചയിക്കപ്പെട്ടു.
സ്ത്രീകൾക്ക്, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾക്കു പുരുഷന്മാരോട് ഇടപഴകുന്നതിൽ ഏറെ നിയന്ത്രണമുള്ള കാലഘട്ടമായിരുന്നു മുഗൾ ഭരണകാലം. കൊട്ടാരത്തിൽ രാജാവിന്റെ മാതാവ്, സഹോദരിമാർ, ഭാര്യമാർ, അവരുടെ തോഴിമാർ, രാജാവിന്റെ അടുപ്പക്കാരികൾ എന്നിവർക്കു വേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന സ്ഥലം 'ഹറം' എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകൾക്കു ഹറത്തിനു പുറത്തുകടക്കാനുള്ള അനുവാദമോ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല.
പ്രഥമവനിതയുടെ ചുമതലയ്ക്കു പുറമേ, ഹറത്തിന്റെയും രാജകീയമുദ്രയുടെയും ചുമതല ജഹനാരയ്ക്കായിരുന്നു. മുഗൾ ഇന്ത്യയിൽ രാജകീയമുദ്രയുടെ സൂക്ഷിപ്പുകാരിയായി നിയമിക്കപ്പെട്ട ആദ്യവനിതയാണ്
ജഹനാര. ഷാജഹാന്റെ മൂത്തപുത്രൻ ധാരാ ഷിഖോവിന്റെ വിവാഹ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് തന്റെ 14-ാമത്തെ കുഞ്ഞിനു ജന്മം നൽകുന്നതിനിടയിൽ മുംതാസ് മരണപ്പെടുന്നത്. മുഗൾ ചരിത്രത്തിലെ ഏറ്റവും വലിയ ആഡംബരച്ചടങ്ങിന്റെ ചുമതല അതോടെ ജഹനാരയ്ക്കായി. അവരുടെ കാര്യനിർവഹണശേഷിയുടെ തെളിവായിരുന്നു ഈ വിവാഹം.
ജാനി എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ട ജഹനാരയുടെ ഉപദേശം ഭരണകാര്യങ്ങളിലും ഷാജഹാൻ തേടിയിരുന്നു. അദ്ദേഹത്തിനു തന്റെ മകൾ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിനു തെളിവാണ് 1644-ൽ ജഹനാരയ്ക്കുണ്ടായ അപകടവേള. ഒരാഘോഷവേളയ്ക്കിടെ പട്ടുടയാടകളിൽ തീപിടിച്ചു. തീയണയ്ക്കാൻ ശ്രമിക്കവേ രണ്ടു തോഴിമാർ പൊള്ളലേറ്റു മരിച്ചു.
അത്യാസന്നനിലയിലായ ജഹനാരയെ ചികിത്സിക്കാൻ ഇംഗ്ലീഷ്, ഫ്രഞ്ച് ഡോക്ടർമാരെക്കൂടാതെ, രാജ്യത്തെ അറിയപ്പെടുന്ന വൈദ്യന്മാരെയെല്ലാം ഷാജഹാൻ കൊട്ടാരത്തിലെത്തിച്ചു. ദീർഘമായ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച ജഹനാരയുടെ തുല്യം തൂക്കമുള്ള സ്വർണം ചക്രവർത്തി ദാനം ചെയ്യുകയുണ്ടായി. സൂറത്ത് തുറമുഖത്തിന്റെ ഉടമസ്ഥത ജഹനാരയ്ക്കു നൽകുന്നതും ഇക്കാലത്തായിരുന്നു. ബ്രിട്ടനു പുറമേ, ഇറ്റലി, പേർഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ച മുഗൾഭരണകാലത്ത്, അനേകം വാണിജ്യനൗകകളുടെ ഉടമ കൂടിയായി ജഹനാര.
1648-ൽ മുഗൾസാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേയ്ക്കു മാറ്റുമ്പോൾ 19 പ്രധാന പദ്ധതികളിൽ ഒമ്പതെണ്ണം ജഹനാരയെ ഏൽപ്പിച്ചു. ഇതിൽ അവരുടെ വാസ്തുശില്പ പ്രാവീണ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ചാന്ദ്നീചൗക്കിന്റെ നിർമിതി. ഇതിന്റെ പ്രശസ്തി ലോകമാകമാനം പരന്നു. പേർഷ്യ, അർമേനിയ, തുർക്കി, ഇറ്റലി, ഹോളണ്ട്, ഇംഗ്ലണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നൊക്കെ കച്ചവടക്കാരെത്തി. അവർക്കു താമസിക്കാൻ 90 മുറികളുള്ള സരായ് (സത്രം) അവർ നിർമിച്ചു. 1863-ൽ ബ്രിട്ടീഷുകാർ അതു പൊളിച്ചു കളഞ്ഞു ടൗൺ ഹാൾ നിർമിച്ചു.
ഡൽഹിയിൽ വെച്ചാണ് ഷാജഹാൻ മൂത്തപുത്രൻ ധാരാ ഷിഖോവിനെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. പണ്ഡിതനും എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തിയ ആളുമായിരുന്ന ധാരാഷിഖോവ് ജഹനാരയുമായി നല്ല അടുപ്പം പുലർത്തി. താൻ ചക്രവർത്തിയായാൽ ജഹനാരയ്ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാൻ അനുവാദം നൽകുമെന്നും ധാരാ ഷിക്കോ വാക്കു നൽകി.
അധികാരത്തിനുവേണ്ടി സഹോദരങ്ങൾ തമ്മിൽ നടന്ന തർക്കത്തിൽ ജഹനാര മധ്യസ്ഥത വഹിച്ചെങ്കിലും ഔറംഗസീബിനെ സ്വധീനിക്കുവാൻ അവർക്കായില്ല. ഔറംഗസീബ് മൂത്ത സഹോദരൻ ധാരയെ വധിക്കുകയും പിതാവ് ഷാജഹാനെ തടവിലാക്കുകയും ചെയ്തു. 1666-ൽ ഷാജഹാൻ മരിക്കുന്നതുവരെയുള്ള എട്ടു വർഷവും ആഗ്രയിലെ ചെങ്കോട്ടയിൽ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ ജഹനാര തടവറയിലുണ്ടായിരുന്നു.
ഷാജഹാന്റെ മരണശേഷം ഔറംഗസീബ് തന്റെ സഹോദരി ജഹനാരയെ വീണ്ടും ഡൽഹിയിൽ മുഗൾസാമ്രാജ്യത്തിന്റെ പ്രഥമ വനിതയാക്കി. അവർക്കു താമസിക്കാൻ ഒരു മണിമാളിക നിർമിച്ചു നൽകി. ഔറംഗസീബിന്റെ ഭരണകാലം മുഗൾ ഇന്ത്യയിൽ ഇസ്ലാം യാഥാസ്ഥിതികത്വത്തിന്റെ തിരിച്ചുവരവുകാലമായിരുന്നു. ജഹനാരയുടെ എതിർപ്പുകളൊന്നും ഔറംഗസീബിനെ പിന്തിരിപ്പിച്ചില്ല.
മുഗൾ ഭരണകാലത്ത് സ്ത്രീകൾക്കുണ്ടായിരുന്ന പല വിലക്കുകളും ജഹനാര പൊട്ടിച്ചെറിഞ്ഞു. ജീവിതസായാഹ്നത്തിൽ അവർ ഫക്കീറ എന്നറിയപ്പെടാൻ ആഗ്രഹിച്ചു.
സൂഫിസം ആത്മീയപാതയായി തിരഞ്ഞെടുത്തു. സൂഫിസാഹിത്യത്തിലെ ക്ലാസിക്കുകളാണ് ജഹനാര എഴുതിയ മൊഹിയുദ്ദീൻ ചിസ്തിയുടെയും മുല്ലാ ഷായുടെയും ജീവചരിത്രങ്ങൾ.
സൂഫി സാഹിത്യത്തിൽ അനേകം പരിഭാഷകളും നിരൂപണങ്ങളും നടത്തി.
തന്റെ ആത്മീയഗുരുവായ മൊഹിയുദ്ദീൻ ചിസ്തിയുടെയും അദ്ദേഹത്തിന്റെ അനുയായി ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെയും അടുത്ത്, ജീവിച്ചിരിക്കേ തന്നെ ജഹനാര തനിക്കായി ആർഭാടമില്ലാത്ത ഒരു ഖബർ നിർമിച്ചു. മൂന്നു കോടിയോളം വിലമതിപ്പുള്ള തന്റെ സ്വകാര്യവസ്തുക്കളൊക്കെ സംഭാവന ചെയ്തു. പച്ചച്ചെടികൾ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഖബറിടം മൂടരുതെന്നും അവർ നിർദേശിച്ചു. ആ വരികൾ ഖബറിടത്തിൽ ജഹനാരയുടെ തന്നെ വരികൾ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു.
"പുൽപരപ്പല്ലാതെ എന്റെ സമാധിക്കു മേൽ മറ്റൊരു ആവരണവും പാടുള്ളതല്ല, ഈ എളിയവളുടെ സമാധിക്കു മേൽവിരി ഹരിത തൃണമായിരിക്കട്ടെ"
14/11/2022
08/05/2022
25/04/2022
22/04/2022
08/04/2022