24/06/2024
കുമ്പളങ്ങി
സെന്‍റ്. പീറ്റേഴ്സ് സ്കൂള്‍ മുറ്റത്തെ മാമരം
≠====================================
( 2011ൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ സ്മരണികയിൽ പ്രസിദ്ധീകരിച്ചത് )
"ഉയര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കൊപ്പം മരം ആഴത്തിലേയ്ക്കുള്ള വേരുകളുമാണ് "
ജി. ശങ്കരപ്പിള്ള
ഓരോ മരങ്ങള്‍ക്കും ഓരോ നിയോഗം ഉണ്ടാകും. സെന്‍റ്. പീറ്റേഴ്സ് സ്കൂള്‍ മുറ്റത്തെ പന്തലിച്ചു നില്‍ക്കുന്ന മാവ് അത്തരമൊരു നിയോഗം സ്വയം ഏറ്റെടുത്തു നില്‍ക്കുകയാണ്. ഈ മാവിനെ ഒഴിവാക്കിക്കൊണ്ട് സെന്‍റ്. പീറ്റേഴ്സ് സ്കൂളിനെ സങ്കല്‍പ്പിക്കുവാന്‍ പതിറ്റാണ്ടുകളായി ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക് സാധിക്കില്ല തന്നെ. ഏതു ഫോട്ടോഗ്രാഫര്‍ക്കായാലും സ്കൂളിന്‍റെ ഒരു ചിത്രം എടുക്കാന്‍ പോലും ....
സ്കൂള്‍ മുറ്റത്തെ മാവിനെപ്പറ്റി ശതാബ്ദി സ്മരണികയിലെഴുതാന്‍ നിയോഗം ലഭിച്ചപ്പോള്‍ മുതല്‍ ഒരു ചിത്രാന്വേഷിയുടെ സകല തയ്യാറെടുപ്പോടും കൂടി ഞാന്‍ മാവിന്‍റെ ഉത്ഭവകാണ്ഡം തേടിയിറങ്ങി. സ്കൂളില്‍ പഠിച്ച് ഇന്നും ജീവിച്ചിരിക്കുന്നവരില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും പ്രായം ചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുവരെ, അന്നും ഈ മരം പച്ചപ്പോടെ സ്കൂള്‍ മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പച്ചയായ ഓര്‍മ്മ മാത്രമാണുള്ളത്.
സ്കൂളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളിലെല്ലാം 'മാവ്' ഒരു അതിപ്രധാന ഘടകം തന്നെയായിരുന്നു, എല്ലായിപ്പോഴും. ഞാന്‍ പഠിച്ചിരുന്ന കാലത്തെ അനൗണ്‍സ്മെന്റുകള്‍ കേള്‍ക്കുക; പലപ്പോഴും ജോണിക്കുട്ടി മാഷാകും, ചിലപ്പോഴൊക്കെ അഗസ്റ്റിന്‍ സൈമണ്‍ സാറും, ചെല്ലാനത്തെ ജോസഫ് സാറും മാറി മാറി വരാം. ആരായാലും കേള്‍ക്കുന്നത് ഒന്നാണ്. ഇങ്ങനെ-
"സ്റ്റേജില്‍ യൂത്ത് ഫെസ്റ്റിവെല്‍ മത്സരങ്ങള്‍ ആരംഭിക്കുകയാണ്. പെണ്‍കുട്ടികള്‍ മാവിന്‍റെ തെക്ക് ഭാഗത്തും ആണ്‍കുട്ടികള്‍ മാവിന്‍റെ വടക്ക് ഭാഗത്തുമായ് ഇരിക്കേണ്ടതാണ്".
പിന്നെ,
രാവിലെ സ്കൂള്‍ അസംബ്ലികളില്‍ ഹെഡ്മാസ്റ്റര്‍ കെ. എഫ്. ജോസഫ് സാറിന്‍റെ ഒരു കല്പന എന്നും കേള്‍ക്കാം -ഇങ്ങനെ-
"യൂണിഫോം ഇടാത്തകുട്ടികളും, കഴിഞ്ഞ ദിവസം ക്ലാസ്സില്‍ വരാതിരുന്നവരും അസംബ്ലി കഴിയുമ്പോള്‍ മാവിന്‍ ചുവട്ടില്‍ത്തന്നെ നില്‍ക്കണം".
അടുത്ത ക്ലാസ്സില്‍ ചില പീരിയഡുകളില്‍ അദ്ധ്യാപകര്‍ ഇല്ലെങ്കില്‍ ബഹളം ഒഴിവാക്കാന്‍ തൊട്ടടുത്ത ക്ലാസ്സിലെ അദ്ധ്യാപകന്‍ വന്നു പറയും. " എല്ലാവരും പുസ്തകം എടുത്തു വരിയായി മാവിന്‍റെ ചുവട്ടില്‍ പോയിരുന്നു വായിച്ചു പഠിക്കുക".
ഏറ്റവും ചൂടുള്ള വേനല്‍ ദിവസങ്ങളില്‍ മാവിന്‍റെ പച്ചപ്പിനു താഴെ ഇരുന്നു പഠിക്കുവാന്‍ കുട്ടികള്‍ക്കും അതിലേറെ പഠിപ്പിക്കുവാന്‍ താല്പര്യം അദ്ധ്യാപകര്‍ക്കും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും.
(ഭൂതകാലം ചികയുകയും വര്‍ത്തമാനകാലം രേഖപ്പെടുത്തുകയും മാത്രമല്ല; ഭാവിയെ അടയാളപ്പെടുത്തുകയും കൂടി ചെയ്യുന്നവനാണ് യാഥാര്‍ത്ഥ ചരിത്രകാരന്‍)
ഒരു കാലത്ത് കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് ഗ്രൗണ്ട് കേരളത്തിലെ നാടക പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. മാവിനു പടിഞ്ഞാറുവശത്തായി താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തുന്ന സ്റ്റേജില്‍ മാസത്തില്‍ രണ്ടു നാടകമെങ്കിലും 1980 കളുടെ അവസാനം വരെ മുടങ്ങാതെ അരങ്ങേറിയിരുന്നു. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ചെറുപുഷ്പമിഷന്‍ ലീഗ്, കെ.സി.വൈ. എം. മുതലായ സംഘടനകളായിരുന്നു സംഘാടകര്‍.
കൊല്ലം ട്യൂണ, കാളിദാസ കലാകേന്ദ്രം, കെ. പി. ഏ.സി., ചങ്ങനാശ്ശേരി ഗീഥ, ഓച്ചിറ നിള, സ്റ്റേജ് ഇന്ത്യ, ആലപ്പി തിയറ്റേഴ്സ്, കൊച്ചിന്‍ നാടകവേദി, ചേര്‍ത്തല ജൂബിലി, പൂഞ്ഞാര്‍ നവധാര തുടങ്ങിയ എണ്ണമറ്റ പ്രശസ്ത ട്രൂപ്പുകള്‍ ഇവിടെ നാടകം അരങ്ങേറിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ രാത്രി 10 നും പിന്നീട് രാത്രി 7 നും നടന്നിരുന്ന നാടകങ്ങള്‍ കാണാന്‍ എത്തുന്ന നാടക പ്രേമികള്‍ മുന്‍നിരയില്‍ ടിക്കറ്റ് എടുത്തവരാണെങ്കില്‍ പോലും മഞ്ഞിനേയും ചാറ്റല്‍ മഴയേയും പ്രേതിരോധിക്കാന്‍ അല്പം പിറകിലാണെങ്കിലും മാവിന്‍ ചുവട്ടിലാണ് സീറ്റിനായി തിക്കിത്തിരക്കിയിരിക്കുന്നത്. 1986 മുതല്‍ പടിഞ്ഞാറെ ഗ്രൗണ്ടില്‍ സ്ഥിരം സ്റ്റേജ് കെട്ടി ഉയര്‍ത്തിയപ്പോള്‍ മുതല്‍ നാടകവേദി അവിടെയായി. ഏതാനും വര്‍ഷങ്ങള്‍ക്കകം നാടകത്തിന്‍റെ ആ നല്ല കാലത്തിന്റെ കഥ കഴിഞ്ഞു. പിന്നീട് സ്റ്റേജും ഇല്ലാതായി. അപ്പോഴും ഇപ്പുറത്തെ നാടകവും ജീവിതവും ഒട്ടേറെക്കണ്ട നമ്മുടെ മാവ് .......
കുട്ടികള്‍ ഓടിക്കളിക്കേണ്ട സ്കൂള്‍ മുറ്റത്ത് ഒരു മരം എന്നത് ഒരു വരം ആയി ആരും കണക്കാക്കുമെന്ന് തോന്നുന്നില്ല. സ്കൂള്‍ മുറ്റത്തെ മരം എന്നത് രക്ഷകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും, സ്കൂള്‍ അധികൃതര്‍ക്കും, സ്കൂള്‍ ജീവനക്കാര്‍ക്കും ഒരുപോലെ ആശങ്ക ഉളവാക്കുന്ന ഒരു കാര്യമാണ്.
കാരണം നമ്പര്‍ 1: മരത്തിന്‍റെ പൊങ്ങിനില്‍ക്കുന്ന വേരുകളില്‍ കുട്ടികള്‍ അറിഞ്ഞും അറിയാതെയും തട്ടാം.
ഭവിഷ്യത്തുകള്‍ : (a ) മറിഞ്ഞുവീഴാം (b) കൈ കാല്‍ ഒടിയാം (c) തല-കൈ-കാല്‍ പൊട്ടാം (d) തല-കൈ-കാല്‍ ചതയാം
ഫലം അനുഭവിക്കുന്നവര്‍ : അദ്ധ്യാപകര്‍- സ്കൂള്‍ കോമ്പവ്ണ്ടിനകത്ത് കടക്കുന്നത് മുതല്‍ പുറത്തുപോകുന്നത് വരെയുള്ള സമയങ്ങളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഇവരാണല്ലോ ഉത്തരം പറയേണ്ടത് !
കാരണം നമ്പര്‍ 2 : മരത്തില്‍ അള്ളിപ്പിടിച്ചു കുട്ടികള്‍ കയറാം, ചാഞ്ഞുകിടക്കുന്ന ശിഖരങ്ങളില്‍ തൂങ്ങാം! കരണം മറിയാം.
ഭവിഷ്യത്തുകള്‍: കാരണം നമ്പര്‍ 1 ന്‍റെ ഭവിഷ്യത്തുകളായ a,b,c,d എന്നിവ തന്നെ! ഫലം അനുഭവിക്കുന്നവര്‍ : രക്ഷകര്‍ത്താക്കള്‍ :- അദ്ധ്യാപകര്‍ സ്കൂളിനു 'പുറത്തും' 'മുകളിലും' കുട്ടികള്‍ക്കുണ്ടാകുന്ന ആപത്തുകള്‍ രക്ഷിതാക്കളുടെ വിധിയും മക്കളുടെ തലവിധിയും ആകുന്നു!
കാരണം നമ്പര്‍ 3 : സ്ഥലത്തെ പ്രധാന പയ്യന്മാര്‍ (ഇവരെ ആക്ഷേപിക്കുവാന്‍ വേണ്ടി റൌഡികള്‍, ഗുണ്ടകള്‍, സാമൂഹ്യ വിരുദ്ധര്‍, തെമ്മാടികള്‍ തുടങ്ങിയ പേരുകളും നാം വിളിക്കും) കായ്ഫലം മോഷ്ടിക്കും, മരത്തിലെറിയും കൂടാതെ മഴയിലോ, കാറ്റിലോ മരച്ചില്ലകള്‍ വീഴാം. ചിലപ്പോള്‍ മരം തന്നെ കടപുഴകാം.
ഭവിഷ്യത്തുകള്‍ : ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കും, സ്കൂള്‍ കെട്ടിടം തകരും. ഫലം അനുഭവിക്കുന്നവര്‍ : സ്കൂള്‍ അധികൃതര്‍ (മാനേജ്മെന്‍റ്) തടികൊടുക്കുന്നതിനുവേണ്ടി വെട്ടികളഞ്ഞെങ്കില്‍ അടിക്കടിയുള്ള സ്കൂള്‍ മെയ്ന്റെന്‍സ്, അദ്ധ്യാപക-രക്ഷകര്‍ത്തൃ സമിതിയുടെ പരാതി എന്നിവ ഒഴിവാക്കാം.
"നല്ല ഫലം നല്‍കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും" മത്തായി 7,19
കാരണം നമ്പര്‍ 4 . ഋതുക്കള്‍ മാറിമറിയുമ്പോള്‍ ഇല,പൂവ്,കായ മുതലായവ മരങ്ങള്‍ എന്നും പൊഴിച്ചുകൊണ്ടിരിക്കും.
ഭവിഷ്യത്തുകള്‍ :(a ) ചപ്പുചവറുകള്‍ ഗ്രൗണ്ടില്‍ നിറയും (b) പറവകള്‍, ഇഴജന്തുക്കള്‍, മരജന്തുക്കള്‍ എന്നിവയുടെ ശല്യം.
ഫലം അനുഭവിക്കുന്നവര്‍ :സ്കൂള്‍ ജീവനക്കാര്‍ :- ഉപ്പുമാവ്, കഞ്ഞി, പയര്‍, മുട്ട-പാല്-പഴം തുടങ്ങി കാലാകാലങ്ങളില്‍ മാറിവരുന്ന ഗവണ്മെന്റിന്റെ സമീകൃതാഹാരം പാകം ചെയ്യല്‍, കഴുകല്‍ -തുടക്കല്‍ - ശവ്ച്യാലയം വൃത്തിയാക്കല്‍, മാറാല നീക്കല്‍ മുതലായവ മാനെജ്മെന്റ് ജോലികള്‍, മണിയടി, മെമ്മോ കൊടുക്കല്‍,ചായ കൊടുക്കല്‍, ഗെയ്റ്റ് അടയ്ക്കല്‍- തുറയ്ക്കല്‍ തുടങ്ങിയ സ്കൂള്‍ ജോലികള്‍ക്കും പുറമെ വിസ്തൃതമായ സ്കൂള്‍ മുറ്റം അടിച്ചുവാരല്‍ നിത്യതൊഴിലാകും.
എന്നാല്‍ നമ്മുടെ മേല്‍പ്പറഞ്ഞ ആശങ്കകള്‍, ഭവിഷ്യത്തുകള്‍, തത്ഫലങ്ങള്‍ എന്നിവ ഒന്നും നമ്മുടെ മാവ് നമ്മുക്ക് തന്നെ അനുഭവഭേദ്യമാക്കിയിട്ടില്ല എന്നതാണ് ചരിത്രം.
പഴയ സയന്‍സ് പുസ്തകത്തിലെ അഭ്യാസം പോലെ ഇതിനു കാരണം "നമുക്ക് കണ്ടുപിടിക്കാം" പരീക്ഷണം 1: അടുത്ത ദിവസം തന്നെ നിങ്ങള്‍ നമ്മുടെ സ്കൂള്‍ മുറ്റത്തെ മരം നിരീക്ഷിക്കുക. പരീക്ഷണം 2 :പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍, പരിസരവാസികള്‍, മാനേജ്മെന്‍റ് മുതലായവരോട് ആശയവിനിമയം നടത്തുക.
തുടര്‍ന്ന് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവ്യങ്ങള്‍ ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുക.
1 . നമ്മുടെ മാവിന്‍റെ വേരുകളില്‍ ഒന്നു പോലും ഭൂമിക്കു മേലെ പൊങ്ങിനില്‍ക്കുന്നില്ല.!
2 . നമ്മുടെ മാവിന്‍റെ ശിഖരങ്ങളൊന്നുപോലും കുട്ടികളുടെ കൈയ്യെത്തും ദൂരത്ത് നിലകൊള്ളുന്നില്ല
3. നമ്മുടെ മാവില്‍ അള്ളിപ്പിടിച്ചു കയറണമെങ്കില്‍ കയറുന്നവന്റെ കൈക്ക് അസാമാന്യ നീളം വേണം
4 . നമ്മുടെ മാവ് അപൂര്‍വ്വമായി മാത്രമേ പുഷ്പ്പിക്കാറുള്ളൂ.
5 . അഥവാ പുഷ്പ്പിച്ചാലും അതിലും അപൂര്‍വ്വമായ് മാത്രമേ നമ്മുടെ മാവില്‍ മാമ്പഴം പലരും കണ്ടിട്ടുള്ളൂ
6 . നമ്മുടെ മാവിന്‍റെ ചില്ലകള്‍ അങ്ങിനെയൊന്നും ഉണങ്ങാറില്ല, വല്ലപ്പോഴും മുകളില്‍ നിന്നും ഉണങ്ങിയാല്‍ താഴത്തെ ശിഖരങ്ങള്‍ ഭേദിച്ച് നിലത്തെത്താറില്ല.
7 . വല്ലപ്പോഴും ഉണങ്ങിയ ശിഖരം വീഴുമെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ നമ്മുടെ മാവിനടിയില്‍ മുകളില്‍ വീഴാന്‍ പാകത്തില്‍ കെട്ടിടങ്ങളൊന്നുമില്ല !
8 . ഇലപൊഴിക്കല്‍ എന്നത് നമ്മുടെ മാവിന്‍റെ സ്ഥിരം പരിപാടിയല്ല.
9 . 'ഫലമില്ലാത്തമരം പാഴ്മരം' എന്ന് കരുതിയാവാം നമ്മുടെ മരത്തില്‍ മരജന്തുക്കളോ, പറവകളോ, സ്ഥിര പാര്‍പ്പുകാരായില്ല !
10 . നമ്മുടെ മാവിലെറിഞ്ഞ വിദ്യാര്‍ത്ഥികളേയോ, മാങ്ങ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെയോ പിടികൂടി ശിക്ഷിച്ച സംഭവങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
മന:പാഠമാക്കുക
"നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപ്പെടുന്നു."
ലൂക്ക : 6 , 43 -44
"മണ്ണിലാഴത്തില്‍ വേരുന്നീ
മഴയില്‍ പൂത്തമാമരം
പിതൃക്കളെപ്പോലെയല്ലോ
നിത്യം കാക്കുന്നു നമ്മളെ"-
പുതുശ്ശേരി രാമചന്ദ്രന്‍
ചുരുക്കത്തില്‍, വൃക്ഷങ്ങളുടെ ഫലം എന്നത് കേവലം കായ്കനികള്‍ മാത്രമല്ല, മറിച്ച് പതിറ്റാണ്ടുകളായി നല്‍കിവരുന്ന സേവനങ്ങളുടെ തണലും പച്ചപ്പും കൂടിയാണ്. നമ്മുടെ മാവിന്‍റെ വരം പോലെ ...
കുമ്പളങ്ങിക്കാരൻ
സി. സി. ജോർജ്
7736687225
18/06/2024
29/06/2013
10/04/2013
22/12/2011