04/09/2025
അഭിമാനം!
ഇവരാണ് മട്ടാഞ്ചേരിയിലെ
സൂപ്പര്‍ ഹീറോസ്!
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഫാത്തിമ ഉള്ളില്‍ കൊണ്ട് നടന്ന സ്വപനമായിരുന്നു, ഒരു ഡോക്ടറാകണം എന്നത്.
സ്‌റ്റെതസ്‌കോപ്പ് കഴുത്തില്‍ തൂക്കി കളിക്കുമ്പോഴും നോട്ട് പുസ്‌തകത്തില്‍ ഡോക്ടര്‍ ഫാത്തിമ എന്ന് എഴിതിയിവെക്കുമ്പോഴും കൗതുകത്തോടെയാണ് ഉമ്മയും വാപ്പയും കണ്ടുനിന്നത്.
വാപ്പ അബു മട്ടാഞ്ചേരി ബസാറില്‍ ചുമട്ടുതൊഴിലാളിയാണ്. ഉമ്മ ഷീബ ഹോം ട്യൂഷന്‍ എടുത്ത് കുടുംബ ചിലവ് കണ്ടെത്താന്‍ സഹായിക്കുന്നു. സണ്‍റൈസ് കൊച്ചി തുരുത്തിയില്‍ സാധാരണക്കാര്‍ക്ക് അഭയമായി നിര്‍മ്മിച്ചു നല്‍കിയ ഫ്‌ളാറ്റ് സമുച്ഛയത്തിലാണ് ഈ ചെറിയ കുടുംബം താമസിച്ചുവരുന്നത്.
ഇവരുടെ മൂന്ന് മക്കളില്‍ മൂത്ത മകളാണ് ഫാത്തിമ.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ചെറുപ്പം മുതലേ മികവ് പുലര്‍ത്തിയിരുന്ന ഫാത്തിമ, എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് നേടിയപ്പോള്‍ മാതാപിതാക്കള്‍ അഭിമാനിച്ചു. പഠനമികവ് കൊണ്ട് കിട്ടിയ ക്യാഷ് പ്രൈസും അവാര്‍ഡുകളും ഡോക്ടര്‍ പഠനത്തിന് വേണ്ടി കുട്ടി മാറ്റിവെക്കുന്നത് കണ്ടപ്പോള്‍ മതാപിതാക്കളുടെ കൗതുകം കരുതലായി വളര്‍ന്നു. വീട്ടുകാര്യങ്ങള്‍ കണ്ടെത്താന്‍ ഞെരുങ്ങുമ്പോള്‍ പോലും മകള്‍ക്ക് കിട്ടിയ ക്യാഷില്‍ നിന്നും ഒരു രൂപപോലും വാപ്പ എടുത്ത് ചെലവഴിച്ചില്ല.
പത്ത് കഴിഞ്ഞ് പ്ലസ് ടു പഠിക്കുമ്പോൾ തന്നെ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ത്തു.
കോവിഡാനന്തര അക്കാദമിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് റാങ്ക് ലിസ്‌റ്റില്‍ കയറിപ്പറ്റുന്നത്. മെറിറ്റില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ എം.ബി.ബി.എസിന് കിട്ടിയപ്പോള്‍ കുടുംബം ആകെ വിഷമത്തിലായി. വലിയ ഫീസ് തുക കണ്ടെത്താന്‍ കഴിയില്ലെന്ന നിരാശയില്‍ ബി.ഡി.എസിനോ മറ്റോ പഠിച്ചാല്‍ പോരേ എന്നായി മാതപിതാക്കള്‍. എം.ബി.ബി.എസ് തന്നെ പഠിക്കണമെന്ന തീരുമാനത്തില്‍ ഫാത്തിമ ഉറച്ചുനിന്നു.
ബി.പി.എല്‍. കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിനാല്‍ മാനേജ്‌മെന്റ് സീറ്റില്‍ കയറിയാലും ഒരു വര്‍ഷം കഴിഞ്ഞ് കോച്ചിംഗ് ഫീസില്‍ സ്‌കോളര്‍ഷിപ്പ് ആനൂകൂല്യം കിട്ടുമെന്ന് കിട്ടിയ വിവരത്തിന്റെ ബലത്തില്‍ മകളുടെ സ്വപ്‌നത്തിന് ചിറക് കൂട്ടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വീടിന് കൂട്ടിവെച്ചിരുന്ന തുകയും ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ ക്യാഷും കൊണ്ട് ആദ്യത്തെ വര്‍ഷത്തെ ഫീസ് കെട്ടി മകളെ എം.ബി.ബി.എസിന് ചേര്‍ത്തു.
പിന്നീടങ്ങോട്ടാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. തീതിന്ന് കഴിയേണ്ടി വന്ന ആ നാലരവര്‍ഷക്കാലം ഒരു ഉള്‍പിടച്ചിലോടെയാണ് മാതപിതാക്കള്‍ പങ്കുവെച്ചത്. ആദ്യവര്‍ഷത്തെ വാര്‍ഷിക പരീക്ഷ അടുക്കാറായപ്പോള്‍ രണ്ടാം വര്‍ഷത്തെ ഫീസ് അടച്ചെങ്കിലേ പരീക്ഷ എഴിതിക്കൂ എന്ന കോളേജന്റെ തിട്ടൂരം ഒരു ഇടിത്തീപോലെയാണ് കടന്നുപിടിച്ചത്. ആദ്യവര്‍ഷത്തെ ഭീമമായ തുക അടച്ചതിന് ശേഷം ഏഴ് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഇതെന്നോര്‍ക്കണം. ഒപ്പം സര്‍ക്കാറിന്റെ നയംമാറ്റം കാരണമായി ബി.പി.എല്‍ സ്‌കോളര്‍ഷിപ്പ് പരഗണന കിട്ടുന്ന കാര്യം അനന്തമായി നീണ്ടു പോയി.
ഇടക്ക് വെച്ച് പിന്തിരിഞ്ഞാല്‍ നഷ്ടപരിഹാരം നല്‍കേണ്ട അമ്പത് ലക്ഷം രൂപ രാത്രിയിലെ ഉറക്കം കെടുത്തിയപ്പോള്‍ വര്‍ഷാവര്‍ഷം കണ്ടെത്തേണ്ട എട്ടര ലക്ഷം രൂപ പകലിനെ അസ്വസ്ഥമാക്കി.
പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.
മകള്‍ക്ക് വേണ്ടി അവര്‍ മുട്ടാത്ത വാതിലുകളില്ല. അപേക്ഷകളെഴുതി കൈ കടഞ്ഞപ്പോഴും ‘ എന്ത് കണ്ടിട്ടാണ് ഈ പണിക്ക് ഇറങ്ങിയത് ’എന്ന മുള്ളുവെച്ചുള്ള ചോദ്യങ്ങള്‍ പിന്നോട്ട് ആഞ്ഞ് തള്ളിയപ്പോഴും അവര്‍ പിന്തിരിഞ്ഞില്ല.
കൊച്ചിയിലും പുറത്തുമുള്ള സുമനസ്സുള്ള വ്യക്തികളുടേയും കൂട്ടായ്‌മകളുടേയും സഹായ ഹസ്‌തങ്ങള്‍ വിചാരിക്കാത്ത വഴികളിലൂടെ നീണ്ടു വന്നു. ആ കരങ്ങള്‍ ഗ്രഹിച്ച് അവര്‍ തളര്‍ന്ന ചിറകുകള്‍ വിരിച്ച് വിശ്രമമില്ലാതെ പറക്കുകയായിരുന്നു.
ഇന്ന് മട്ടാഞ്ചേരിയുടെ അഭിമാനമായി ഡോക്ടര്‍ ഫാത്തിമ ആഘോഷിക്കപ്പെടുമ്പോള്‍ ഈ ആരവങ്ങള്‍ക്കപ്പുറം ഒന്ന് കാതോര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ കണ്ണീരണിഞ്ഞ നെടുവീര്‍പ്പുകളാണിത്.
മട്ടാഞ്ചേരിയിലെ ഒരു ചുമട്ടുതൊഴിലാളിയുടെ മകളെ ഡോക്ടര്‍മാരുടേയും ബിസിനസുകാരുടേയും മക്കളോട് മത്സരിച്ച് പഠിച്ച് ജയിക്കാന്‍ പ്രാപ്‌തരാക്കിയ ഈ മാതാപിതാക്കളല്ലേ ജീവിതത്തിലെ സൂപ്പര്‍ ഹീറോസ്!
ഇത് വേദനിക്കുന്ന ഓര്‍മ്മകളേക്കാള്‍ പ്രചോദനത്തിന്റെ പ്രവാഹമാണ്. കൊച്ചിയുടെ ഇല്ലായ്‌മയുടെ ഇരുളടഞ്ഞ ഇടവഴികളെ ജ്വലിപ്പിക്കുന്ന തീനാളങ്ങളാണ്.
കൊച്ചി മാറുകയാണ്. പുതിയ ചെറുപ്പത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുതലായി വീടും കാവലായി നാടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ തട്ടിപ്പറിച്ചെടുത്തതെല്ലാം തിരിച്ചുപിടിക്കാന്‍ ഈ ജനത പ്രാപ്‌തമാകും.
ഇല്ലാത്ത വീടും ഇല്ലാത്ത ജോലിയും കഴിവും യോഗ്യതയും പരിശ്രമവും കൊണ്ട് നേടിയെടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണിത്.
ഇത് ഒരു കുടുംബത്തിന്റെ മാത്രം വിജയമല്ല. പ്രതിസന്ധികളില്‍ പോലും വിദ്യാഭ്യാസത്തെ ഒന്നാം മുന്‍ഗണനയായി കണ്ട എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണ്.
ഫാത്തിമക്കും മാതാപിതാക്കള്‍ക്കും കൊച്ചിന്‍ അക്കാദമിയുടെ ബിഗ് സല്യൂട്ട്.!
പഠനം തുടരുക;വിജയം തുടരുക.
കൊച്ചിൻ അക്കാദമിയുണ്ട് കൂടെ.
കെ.എ അബ്ദുല്‍ മുഇസ്സ്
ഡയറക്ടര്‍,
കൊച്ചിന്‍ അക്കാദമി