ShafiAmazer

ShafiAmazer

Share

Educational & Religious Researcher

04/09/2023

മഅദിൻ പൂർവ്വ വിദ്യാർഥിയായ പി.എം. സഹ്ൽ അദനി മോങ്ങം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ജെ എൻ യു വിലെ സെന്റർ ഫോർ ജർമ്മൻ സ്റ്റഡീസിൽ ജർമ്മൻ സാഹിത്യത്തിൽ മാസ്റ്റേഴ്‍സിന് അഡ്മിഷൻ കിട്ടിയ സന്തോഷം പങ്കുവെക്കാനാണ് വിളിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത സർവ്വകലാശാലയിൽ അഡ്മിഷൻ ലഭിച്ച സന്തോഷം പങ്കുവെക്കാൻ മഅദിൻ പൂർവ്വ വിദ്യാർഥികൾ ഉൾപ്പടെ ഒട്ടേറെ വിദ്യാർഥികൾ വിളിക്കാറുണ്ട്. മഅദിനിലെ തന്നെ നിരവധി വിദ്യാർഥികളാണ് ഇത്തവണ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടിയത്. എന്നാല്‍ സഹ് ലിന്റെ സന്തോഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സവിശേഷമായ ചില പ്രശനങ്ങളിലേക്ക് കൂടി നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട് എന്നതു കൊണ്ടാണ് ഇവിടെ പ്രത്യേകം എടുത്തു പറയാൻ കാരണം.

കേരളത്തിലെ ഒരു പ്രധാന സർവ്വകലാശാലയുടെ ഡിപ്പാർട്ടമെന്റ് ഓഫ് ജർമനിൽ ജർമൻ ഭാഷാ സാഹിത്യത്തിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് നടന്ന പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്കുകാരനായിരുന്നു സഹ്ൽ. എന്നാൽ പ്രൊഫിഷൻസി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പോരായ്മ പറഞ്ഞ് സർവ്വകലാശാല ആ വിദ്യാർഥിക്കു പ്രവേശനം നിഷേധിച്ചു. രണ്ടാം റാങ്കു ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തതിന്റെ സങ്കടം പറഞ്ഞും അൽപ ദിവസം മുമ്പ് സഹ്ൽ വിളിച്ചിരുന്നു. അതേ സഹ് ലിനാണ് ഇന്ത്യയിലെ മികച്ച സർവകലാശാലകളിലൊന്നിൽ, ഇന്ത്യയിലെ മികച്ച ജർമൻ ഭാഷാ സാഹിത്യ പഠന കേന്ദ്രങ്ങളിലൊന്നിൽ ഇപ്പോൾ അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. മാസ്റ്റേഴ്സ് പ്രോഗ്രാമിനു ചേരാൻ ഏതെങ്കിലും വിഷയത്തിൽ ബിരുദത്തോടൊപ്പം പ്രസ്തുത ഭാഷയിൽ പ്രൊഫിഷൻസി എന്ന ഓപ്‌ഷൻ ജെ എൻ യു വിൽ ലഭ്യമായതു കൊണ്ടാണ് സഹ് ലിനു അഡ്മിഷൻ ലഭിച്ചത്.

ഓരോ സർവ്വകലാശാലക്കും യു ജി സി ചട്ടക്കൂടിലൊതുങ്ങിയ അവരുടേതായ റൂൾസ് ആന്റ് റഗുലേഷൻസ് ഉണ്ടാകും. ചില പ്രത്യേക വിഷയങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ചും സയൻസ് വിഷയങ്ങളുടെ കാര്യത്തിൽ, ഒരേ വിഷയത്തിലുള്ള കൃത്യമായ തുടർ പഠനം ഉണ്ടായിരിക്കുക എന്ന നിബന്ധന ആവശ്യവുമായിരിക്കാം. എന്നാൽ എല്ലാ വിഷയങ്ങൾക്കും, പ്രത്യേകിച്ചും സോഷ്യൽ സയൻസിലെയും ഹ്യുമാനിറ്റിസിലെയും വിഷയങ്ങളിൽ ഈ നിബന്ധന ആവശ്യമുണ്ടോ എന്ന കാര്യത്തിൽ നമ്മുടെ സർവ്വകലാശകൾ പുനരാലോചിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

പ്രത്യേകിച്ചും പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കോഴ്‌സുകളിൽ, ആ വിഷയത്തിൽ ആവശ്യമായ മുൻ ഉപാധികളിൽ പ്രാവീണ്യം തെളിയിച്ച കുട്ടികളെ പോലും അവർക്കിഷ്ടപ്പെട്ട പഠന മേഖലകളിൽ നിന്നും അനാവശ്യ കടുംപിടിത്തത്തിലൂടെ ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല. കൂടാതെ ഓരോ പഠന മേഖലകളും കൂടുതൽ ഇന്റെർ ഡിസിപ്ലിനറിയും മൾട്ടി ഡിസിപ്ലിനറിയും ആയിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം കടുംപിടുത്തങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ ശോഷിപ്പിക്കാനേ സഹായിക്കുകയുള്ളൂ.

പഠന തത്‌പരരായ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായുള്ള പഠന സൗകര്യങ്ങൾ നമ്മുടെ സർവകലാശാലകളിൽ ഇപ്പോഴും ലഭ്യമല്ല എന്നത് കൊണ്ടു കൂടിയാണ് വിദ്യാർഥികൾ ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത്. കേരളത്തിലെ വലിയൊരു ശതമാനം വിദ്യാർഥികൾ വ്യാപകമായി ഡിസ്റ്റൻസ്/ ഓപൺ സർവകലാശാല സംവിധാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം നിലനിൽക്കുന്നത് അതുകൊണ്ടാണ്.

മറ്റു പല കാരണങ്ങൾ കൊണ്ടും റെഗുലർ ആയി പഠനം തുടരാൻ കഴിയാത്ത വിദ്യാർഥികളും ഇത്തരം ബദൽ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. റഗുലർ മോഡിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിന്റെ പതിന്മടങ്ങ് വിദ്യാർഥികൾ ആണ് ഡിസ്റ്റൻസ്/ ഓപൺ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിക്കുന്നത്. റഗുലർ വിദ്യാർഥികളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ അക്കാദമിക് എക്സ്പോഷറും സൗകര്യങ്ങളുമേ ഡിസ്റ്റൻസ്/ ഓപ്പൺ വിദ്യാർഥികൾക്ക് ലഭിക്കുന്നുള്ളൂ. എന്നിട്ടും അത്തരം വിദ്യാർഥികൾ അവരുടെ പഠന മേഖലക്കകത്തും പുറത്തും വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഡിസ്റ്റൻസ്/ ഓപൺ സർവകലാശാല സംവിധാനങ്ങളെ ആശ്രയിച്ചു പഠനം നടത്തിയ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഭിവൃദ്ധിയെ കുറിച്ചുള്ള പഠനം നടത്തിയാൽ ഇക്കാര്യം വ്യക്തമാകും. നേരത്തെ സൂചിപ്പിച്ച ഇന്ത്യക്കകത്തും പുറത്തുമുള്ള സർവ്വകലാശാലകളിൽ പ്രവേശനം നേടിയ മഅദിനിലെ ഒട്ടുമിക്ക വിദ്യാർഥികളും ഡിസ്റ്റൻസ്/ ഓപൺ സർവകലാശാല സംവിധാനങ്ങളെ ആശ്രയിച്ചു ബിരുദ പഠനം പൂർത്തിയാക്കവരാണ്. സഹ് ലും ഇത്തരത്തിൽ ബിരുദ പഠനം പൂര്‍ത്തീകരിച്ച വിദ്യാർത്ഥിയാണ്. ഇവരിൽ പലരും മികച്ച സ്കോളർഷിപ്പുകളോടെയാണ് പുറം നാടുകളിൽ ബിരുദാനന്തര - ഗവേഷണ പഠനങ്ങൾക്ക് ചേർന്നിരിക്കുന്നത്.

എന്നാൽ അത്തരം വിദ്യാർഥികളോട് ഇവിടുത്തെ സർവ്വകലാശാലകൾക്കുള്ള സമീപനം പലപ്പോഴും ഖേദകരമാണ്. തുടർ പഠനത്തിനും സ്കോളർഷിപ്പുകൾക്കും ആവശ്യമായ റഫറൻസ് ലെറ്ററുകൾക്കും മറ്റു സർട്ടിഫിക്കറ്റുകൾക്കും ഈ വിദ്യാർഥികൾ പഠിച്ച സർവ്വകലാശാലകളെ സമീപിച്ചാൽ അതു കൊടുക്കാൻ പലരും തയ്യാറല്ല. ഡിസ്റ്റൻസ് മോഡിൽ പഠിച്ച വിദ്യാർഥികളുടെ നേട്ടങ്ങൾ അതാതു സർവ്വകലാശാലകളുടെ കൂടി മുതൽക്കൂട്ടാണ്.

ഓൺലൈൻ പഠനം വ്യാപകമായി കൊണ്ടിരിക്കുന്ന കാലത്ത്, പ്രത്യേകിച്ചും ലോകത്തെ ഒന്നാം നിര യൂനിവേഴ്സിറ്റികൾ പോലും അവരുടെ കോഴ്സുകൾക്ക് ഓൺലൈൻ മോഡ് അനുവദിക്കുമ്പോള്‍, റെഗുലർ-ഡിസ്റ്റൻസ്-ഓപ്പൺ തുടങ്ങിയ വർഗീകരണങ്ങൾ തന്നെ ആവശ്യമുണ്ടോ എന്നതിനെ കുറിച്ചും നാം പുനരാലോചിക്കണം. ഇക്കാര്യങ്ങളിൽ കുറേക്കൂടി വിദ്യാർത്ഥി സൗഹൃദമായ സമീപനം നമ്മുടെ സർവകലാശാലകൾക്ക് ഉണ്ടാവണം. അതു നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കുകയേ ഉള്ളൂ.

Sayyid Ibraheemul Khaleel Al Bukhari

23/08/2023
21/08/2023

Nice Quran Recitation

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Website

Address


Swuffa Garden
Kochi