01/08/2024
കരിയർ മാഗസിന് നാൽപ്പത് ...
നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു ഓഗസ്റ്റ് ഒന്നിന് ഞങ്ങൾ കൊല്ലം പബ്ലിക് ലൈബ്രറിയുടെ പടിയിലിരുന്ന് ചിന്തിച്ചതും വിഷമിച്ചതും മുഖ്യമന്ത്രി എത്തുമോ എന്നോർത്തായിരുന്നു. കരിയർ മാഗസിൻറെ പ്രകാശനം നടക്കുമോ ?
ഓഡിറ്റോറിയത്തിൽ ആളുകൾ എത്തിക്കഴിഞ്ഞു. ഉത്ഘാടകനായ മുഖ്യമന്ത്രി , തിരുവനന്തപുരത്തു നിയമസഭ സമ്മേളനത്തിലാണ്.
'മലയാളത്തിലെ ആദ്യ തൊഴിൽ-വിദ്യാഭ്യാസ പ്രസിദ്ധീകരണം , കരിയർ മാഗസിൻ - പ്രകാശനം. കേരള മുഖ്യമന്ത്രി കെ കരുണാകരൻ' എന്ന പോസ്റ്റർ കഴിഞ്ഞ രാത്രി മുഴുവൻ കൊല്ലം നഗരത്തിൽ ഒട്ടിച്ചു നടന്നതിൻ റെ ഉറക്ക ക്ഷീണത്തിലാണ് പത്രാധിപരും ( രഘു കെ തഴവ ) മുഖ്യ പത്രാധിപരും ( രാജൻ പി തൊടിയൂർ ) സഹപത്രാധിപരും ( സുരേഷ് കുമാർ ) മാനേജരും ( രാധാകൃഷ്ണൻ) സർക്കുലേഷൻ മാനേജരും ( എസ് രാജ്‌മോഹൻ ) ഡിസൈനറും ( രാജീവ് പെരുമ്പുഴ ) ആർക്കും പറയാനൊന്നുമില്ല. എല്ലാവരും മുഖത്തെ മ്ലാനത മറച്ചുവെച്ചു പബ്ലിക് ലൈബ്രറിയുടെ പടിയിൽ കാത്തിരുന്നു.
മുഖ്യമന്ത്രി വന്നില്ലെങ്കിൽ എന്ത് ചെയ്യും?
മുഖ്യ മന്ത്രിയെ എന്തുതന്നെയായാലും എത്തിക്കും എന്നുറപ്പ് നൽകിയ സുഹൃത്ത് പന്തളം സുധാകരൻ എം എൽ എ യുടെ വാക്കുകൾ മാത്രമാണ് ഒരാശ്വാസം.
മുഖ്യമന്ത്രിയെ , കാത്തിരിക്കുന്നത് പ്രഗത്ഭരാണ്.
ഡോ. എൻ വി കൃഷ്ണവാരിയർ , ഡോ. എൻ. ശ്രീനിവാസൻ , തെങ്ങമം ബാലകൃഷ്ണൻ , കെ രവീന്ദ്രനാഥൻ നായർ, നൂറനാട് ഹനീഫ് …പ്രമുഖ വ്യക്തികൾ സദസിലുമുണ്ട്.
” വരുമോ? നമുക്കങ്ങു തുടങ്ങിയാലോ? നിയമസഭ നടക്കുകയാണ്. വരാതിരിക്കാനാ സാദ്ധ്യത. ”
കൊല്ലം എസ് എൻ കോളേജിൻറെ അന്നത്തെ ശക്തനായ പ്രിൻസിപ്പാൾ ശ്രീനിവാസൻ സാർ മറ്റുള്ളവർ കേൾക്കെ പറഞ്ഞു.
” വരും സർ , പന്തളം സുധാകരൻ എം എൽ എയാണ് ഏറ്റിരിക്കുന്നത്. തീർച്ചയായും വരും.”
എന്തു തന്നെയായാലും മുഖ്യമന്ത്രിയെ കൊണ്ടുവരുമെന്ന പന്തളത്തിൻറെ ഉറപ്പ് മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.
വൈകിയാണെങ്കിലും മുഖ്യമന്ത്രി എത്തി.
പബ്ലിക് ലൈബ്രറിയുടെ ഓഡിറ്റോറിയത്തിലേക്കുള്ള പടികൾ ഓടിക്കയറുന്നതിനിടയിൽ ഉറക്കെചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു, “ഞാൻ വൈകിയില്ലല്ലോ ?”
അദ്ദേഹത്തിൻറെ പൊട്ടിച്ചിരിയും ഊർജ്ജസ്വലതയും മറ്റുള്ളവരുടെ, കാത്തിരിപ്പിൻറെ മുഷിച്ചിൽ ഇല്ലാതാക്കി.
നൂറനാട് ഹനീഫ സാറിൻറെ സ്വാഗതപ്രസംഗം നീണ്ടു നീണ്ടു പോയപ്പോൾ ലീഡർ വീണ്ടുമൊരു തമാശ പൊട്ടിച്ചു.
‘കരിയർ മാഗസിൻ’ പോലൊരു പ്രസിദ്ധീകരണത്തിൻറെ പ്രസക്തിയെക്കുറിച്ചും അതിൻറെ പത്രാധിപരുടെ ഗുണഗങ്ങളെക്കുറിച്ചുമായിയിരുന്നു നൂറനാട് ഹനീഫ സാറിൻറെ വാക്കുകളിലേറെയും. സ്വാഗത പ്രസംഗം അദ്ദേഹം നിർത്തിയെങ്കിലും പിന്നീട് ഉത്‌ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രിയിൽ നിന്നും ഏറെ പ്രോത്സാഹജനകമായ ഉറപ്പുകൾ ലഭിക്കാൻ അത് കാരണമായി.
ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തുന്നതിനിടയിൽ , ‘ഇത്തരമൊരു സംരംഭത്തിന് എല്ലാ സഹായങ്ങളും എൻറെ പക്കൽ നിന്നുണ്ടാകുമെന്ന്’ മാത്രമല്ല , ‘ഏതവസരത്തിലും എന്നെ വന്നു കാണാൻ പത്രാധിപർക്ക് ഞാൻ പ്രത്യേക അനുമതിയും നൽകുകയാണ് ‘ എന്നദ്ദേഹം പറഞ്ഞത് പലരെയും അമ്പരപ്പിച്ചു. കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രി അത്തരമൊരനുവാദം നൽകിയത് മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഇന്ന് കരിയർ മാഗസിൻ നാൽപ്പത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ , അത് കാലത്തിനൊത്തു മാറിയിരിക്കുന്നു. അതിന്ന് ഡിജിറ്റൽ ആണ്. www.careermagazine.in
ഒരുപാട് പ്രതിസന്ധികൾ , കഴുത്തറപ്പൻ മത്സരങ്ങൾ....
എന്നാൽ ഇന്നും കരിയർ മാഗസിൻ , മലയാളി മനസ്സിൽ ഉണ്ട് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ , എൻറെ മുന്നിലെത്തി പറഞ്ഞ വാക്കുകളാണ് ഉദാഹരണം.
” എൻറെ അച്ഛൻ കരിയർ മാഗസിൻറെ വരിക്കാരനായിരുന്നു. ആദ്യ ലക്കം മുതൽ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് പഠിച്ചാണ് എനിക്ക് ജോലികിട്ടിയത്. കെ എ എസ് എഴുതി ജയിച്ചു. ഇപ്പോൾ സിവിൽ സപ്ലൈസിൽ ജോലി. വളരെ നന്ദിയുണ്ട്”.
ചെറുപ്പക്കാരനെ അഭിനന്ദിച്ചു.
” പത്തു വർഷം കഴിയുമ്പോൾ സിവിൽ സർവീസ് ലഭിക്കുമല്ലോ !”
അയാൾ ചിരിച്ചു. ” നമ്മുടെ കുട്ടികൾക്ക് ഇപ്പോഴും ശരിയായ കരിയർ ഗൈഡൻസ് ലഭിക്കുന്നില്ല. കരിയർ മാഗസിൻ നൽകിയത് വലിയ സംഭാവനയാണ്.”
ഫ്രീഡം ഫെസ്റ്റ് നടത്തിയ വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായുള്ള പ്രൊഫഷണൽസ് മീറ്റിൽ പങ്കെടുക്കുമ്പോൾ ഡോ. ശങ്കർ ആണ് രണ്ട് വാക്ക് പറയാൻ നിർബ്ബന്ധിച്ചത്. കരിയർ മാഗസിൻറെ സ്ഥാപകൻ എന്ന നിലയിലാണ് കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് സംസ്ഥാന പ്രസിഡൻറ് പദ്മശ്രീ ജേതാവ് കൂടിയായ ഡോ. ജി ശങ്കർ പരിചയപ്പെടുത്തിയത്.
ഇപ്പോൾ അച്ചടിച്ച കരിയർ മാഗസിൻ ഇല്ലെങ്കിലും മലയാളി മനസ്സിൽ കരിയർ മാഗസിൻ ഉണ്ട് എന്നതിൻറെ തെളിവാണ് എൻറെ മുന്നിലെത്തിയ ചെറുപ്പക്കാരനും ഡോ . ശങ്കറും.
കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ധാരാളം ആളുകൾ കാണുന്നുണ്ട്. അതിൻറെ വികസനവും കരിയർ മാഗസിൻ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ സജീവമാക്കുക എന്നതും വരും തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യമാണ്. വിദ്യാഭ്യാസത്തെ ക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആർക്കും എഴുതാമെന്ന, ആശയങ്ങൾ പങ്കുവെക്കാവുന്ന ഒരു വേദിയായിട്ടാണ് കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ഒരുക്കിയിരിക്കുന്നത്.
മലയാളി സമൂഹം ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു, വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായി….
ഇത്തരം ഒരാശയത്തോട് സഹകരിക്കാൻ താല്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാം.
എൻറെ അമ്മക്ക്....
അമ്മയെക്കുറിച്ചുള്ള ചിന്തകൾ, എപ്പോഴും മനസ്സിലുണർത്തുന്നത് നൊമ്പരങ്ങളാണ്.
വളരെ ചെറുപ്പത്തിൽ വിധവയായ, മക്കൾക്ക് വേണ്ടി എപ്പോഴും ചിന്തിക്കുകയും പ്രയത്നിക്കുകയും ദുഖിക്കുകയും ചെയ്ത ഒരമ്മ.
അമ്മ പകർന്നു തന്ന ഊർജ്ജം ; ആത്മധൈര്യം. അത് തന്നെയാണ് ജന്മം തന്നതിനോപ്പം കൈമുതലായി ലഭിച്ചതെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും.
പകരം നൽകുവാൻ ഒന്നുമില്ലാത്ത സ്നേഹവായ്പ്പ്.
മറ്റെങ്ങുനിന്നും ലഭിക്കാത്ത, ലാഭം കൊതിക്കാത്ത മാർഗനിർദ്ദേശങ്ങൾ.
വളരെ വൈകി മാത്രം തിരിച്ചറിയാൻ കഴിഞ്ഞ മൂല്യങ്ങൾ.
അതായിരുന്നു അമ്മ.
ഒരിക്കലും എതിര് നിലക്കാത്ത പ്രകൃതം.
പഠിക്കണം, പഠിപ്പിക്കണം എന്ന കാര്യത്തിൽ അമ്മക്ക് നിർബന്ധമുണ്ടായിരുന്നു.
കലയോടും സാഹിത്യത്തോടും അടുക്കാൻ ശ്രമിച്ചപ്പോൾ, ഒരാഗ്രഹം പോലെ പറഞ്ഞു:
"ഒരു ജഡ്ജി ആയി കാണണമെന്നാണ് ഞാൻ ആഗ്രഹിച്ചതു".
പത്രം തുടങ്ങണോ സിനിമ എടുക്കണോ എന്ന ചോദ്യത്തിനും തീർത്തു മറുപടി നല്കാഞ്ഞത് എൻറെ ഇഷ്ടത്തിന് എതിരാകുമോ എന്ന് സംശയിച്ചിട്ടാകണം.
"നിൻറെ മാമൻ സിനിമ യിൽ പോയി ഒരുപാട് പേരുദോഷം കേൾപ്പിച്ചിരുന്നു. അത് കൊണ്ടാണ് വിവാഹം വൈകിയത്."
വിവാഹത്തിന് മുൻപ് സിനിമയിൽ പോയാൽ അത് ജീവിതത്തെ ബാധിക്കുമെന്ന് അമ്മ മുന്നറിയിപ്പ് നല്കി.
പത്രം തുടങ്ങുന്നതിനെക്കാൾ ജുവലറി നടത്തുന്നതാണെന്ന് നല്ലതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴും, നിൻറെ ഇഷ്ടം എന്ന് മാത്രമാണ് അമ്മ പറഞ്ഞത്.
കരിയർ മാഗസിൻ (മലയാളം ) മധുരം വാരിക ,കരിയർ മാഗസിൻ ( ഇംഗ്ലീഷ് ) സ്വയംവരം , കരിയർ മാഗസിൻ ( ദുബായ് എഡിഷൻ) കരിയർ മാഗസിൻ ( സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ ) ......
പത്രം നടത്തി ഭീമമായ നഷ്ടം വന്നപ്പോഴും 'തളരരുത്' എന്നാണ് അമ്മ ഉപദേശിച്ചത്.
ചെറുപ്പത്തിലെ പോലെ, പ്രതിസന്ധികളിൽ തളരാതെ നിന്നവരുടെ കഥകൾ പറഞ്ഞുതന്നു.
പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് ഉയർന്നുവന്നവരുടെ ചരിത്രം.
സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥ.
ഒരുപാട് വായിക്കുമായിരുന്നു , അമ്മ.
അതുകൊണ്ടുതന്നെ പുസ്തകങ്ങളോടും വായനയോടും കൂടുതൽ അടുത്തു.
പ്രസിദ്ധീകരണം തുടങ്ങി. പതിനെട്ടു വർഷം ഇന്ത്യയിലും ഏഴു വർഷം ദുബൈയിലും 'കരിയർ മാഗസിൻ' നടത്തി കൈപൊള്ളി വന്നിരുന്നപ്പോൾ അമ്മ പറഞ്ഞു.
"ജീവിതം ഒരു പരീക്ഷണമാണ്. എത്ര പേർക്ക് കരിയർ മാഗസീനിലൂടെ ജോലി കൊടുക്കാൻ കഴിഞ്ഞു. എത്ര ജന്മങ്ങൾ രക്ഷപ്പെട്ടു. കേരളത്തിൻറെ പ്രസിദ്ധീകരണ ചരിത്രത്തിൽ നിനക്കൊരിടം. അത് നിസ്സാര കാര്യമല്ല.
കോടികൾ ചെലവഴിച്ചാലും എല്ലാവർക്കും കിട്ടില്ല. ഇനിയുമുണ്ട് സമയം. പ്രവർത്തിക്കാനും പരീക്ഷിക്കാനും.എഡിസണ്‍ എത്രയോ തവണ പരാജിതനായി!"
വർഷങ്ങൾക്കുമുൻപ് വിട്ടുപോയെങ്കിലും അമ്മ നൽകിയ ഊർജ്ജം എപ്പോഴും ശക്തിയാകുന്നു.
അമ്മയാണ് പറഞ്ഞത്, മുതിർന്നവരെ ബഹുമാനിക്കണമെന്ന്. ചെറുപ്പത്തിൽ തിക്കുറുശ്ശിയുടെ കൈ പിടിച്ചത് കടന്നകൈ ആയിപ്പോയെന്ന്.
പക്ഷെ, പിന്നീട് എത്രയോ മഹാരഥന്മാരുടെ, ഭരണാധികാരികളുടെ കരംപിടിക്കാൻ അത് നിമിത്തമായി !
ധൈര്യമായി!
ഗ്ലോബൽ ബിസിനസ് പഠിക്കുവാൻ, പരീക്ഷിക്കുവാൻ...
എം ആർ കോപ് മേയർ, റോബർട്ട് ബ്രൗണിങ്, നിഡോ ക്യുബിൻ , ജോൺ കോൾസെൻ , ഐറിസ് , അലോയ്, നീൽ സ്റ്റീഫൻസൺ , ഡാരൻ ഹോളണ്ട് , ബിജാൻ സമാദി തുടങ്ങി എത്രയെത്ര മഹാരഥന്മാർ ഇപ്പോഴും ഊർജ്ജം പകരുന്നു.
പുതിയ മേഖലകൾ പരീക്ഷിക്കുവാൻ.
നാൽപ്പത് വർഷങ്ങൾ കഴിയുമ്പോഴും 'കരിയർ മാഗസി'ന് പ്രസക്തിയേറുന്നു. പുതിയ തലമുറക്ക് പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ പിൻബലത്തോടെ കരിയർ ഗൈഡൻസ് ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇൻറ ലിജൻസ് ഒരുക്കുന്ന പുത്തൻ സാധ്യതകൾ ...
രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് (www.rarirem.com ) അതിനായാണ് ശ്രമിക്കുന്നത്.
ഞങ്ങൾ പുതിയ തലമുറയോടൊപ്പമുണ്ട്.
കൊല്ലം പബ്ലിക് ലൈബ്രറിയുടെ പടിയിൽ ( 01 / 08 / 1984 ) : രഘു കെ തഴവ , രാജൻ പി തൊടിയൂർ, സുരേഷ് കുമാർ രാധാകൃഷ്ണൻ, എസ് രാജ്‌മോഹൻ , രാജീവ് പെരുമ്പുഴ