Visruth Machathi

Visruth Machathi

Share

Reserch based learning

11/08/2025
Photos from Visruth Machathi's post 16/03/2024

എന്റെ യാത്രവിവരണം ആദ്യമായി പുസ്തകത്തിൽ

08/11/2022

ചെടികൾക്ക് ബുദ്ധിയുണ്ടോ?
ചിന്തയോ?

ഒരു ദിവസം അമ്മയും ഞാനും ഇറയത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് സംശയത്തിന്റെ ആദ്യ ചോദ്യം വന്നത്. ഞാനും അമ്മയും കൂടി ഒരു ചെടിയുടെ തണ്ട് വേര് മുളക്കാൻ കുപ്പിയിൽ ഇട്ടു വെച്ചിരുന്നു.അതിന്റെ ഇല കൊഴിയുന്നുണ്ടായിരുന്നു.എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ചെടിയുടെ തണ്ടിലെ വെള്ളം തീരാതിരിക്കാൻ ഇല കൊഴിക്കുന്നതാണെന്ന്.
അത് ചിന്തിക്കുന്നുണ്ടോ?
ചെടി ചിന്തിച്ചിട്ടാണോ ഇലകൊഴിക്കുന്നുന്നത്?
യൂട്യുബിലും മറ്റും കണ്ടിട്ടുണ്ട്
ചില ചെടികൾ പാട്ടുകേട്ടാൽ വളരുമെന്ന്. ചിലചെടികൾ ജീവികളെ ഭക്ഷിക്കുമെന്നും.

ഒരു ദിവസം ഞാൻ നീന്താൻ പോയി ബൈക്കിൽ മടങ്ങി വരുമ്പോൾ അച്ഛനോട് ഈ കാര്യം ഞാൻ ചോദിച്ചു.അപ്പോൾ അച്ഛൻ പറഞ്ഞു ചെടി ചിന്തിക്കുകയില്ല.ഞാൻ വീണ്ടും ചോദിച്ചു. യൂട്യൂബിലും മറ്റും കേട്ടിട്ടുണ്ടല്ലോ ചെടി ശബ്ദം കേൾക്കും, പാട്ടുകേൾക്കും. അതിന് തെളിവില്ലെങ്കിലും റോഡ് സൈഡിലുള്ള അഥവാ വാഹനം കൂടുതൽ സഞ്ചരിക്കുന്ന വഴികൾക്ക് അടുത്തുള്ള ചെടികൾ നല്ല ഉഷാറിൽ വളരുന്നു. ശബ്ദം കേട്ടാണോ ഇത് വളരുന്നത്?
അച്ഛൻ പറഞ്ഞു അല്ല.
വാഹനങ്ങൾ പോകുമ്പോൾ, ശബ്ദ തരംഗങ്ങൾ ഉണ്ടാകുന്നു, ഭൂമിക്ക് കുലുക്കം ഉണ്ടാകുന്നു, കാർബൺ വാതകങ്ങൾ ധാരാളം ഉണ്ടാകുന്നു. അതുകൊണ്ടായിരിക്കാം ചെടികൾക്ക് ഉഷാർ ഉണ്ടാകുന്നത്.
പക്ഷേ ഇതൊന്നുമല്ല എന്റെ ചോദ്യം.
പറഞ്ഞുപറഞ്ഞ് അച്ഛൻ ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ചെടികൾക്ക് മോതിരവളയം ചെയ്യുമ്പോൾ ആ ചെടി മരിക്കാറായെന്ന് തോന്നിയിട്ട് പുതിയ തലമുറയെ ഉണ്ടാക്കാൻ പൂക്കുകയും കായ്ക്കുകയും ചെയ്യാറുണ്ട്.ഇത് കായ്ക്കാത്ത മരത്തിനെ കായ്പ്പിക്കുന്ന സൂത്രമാണ്.

ഇതാണ് എന്റെ ചോദ്യം. എങ്ങനെയാണ് ചെടിക്ക് താൻ മരിക്കാറായെന്ന് തോന്നിയിട്ട് പൂക്കുന്നത്? അത് ചിന്തിക്കുന്നുണ്ടോ?

വീട്ടിൽ വന്നശേഷം ഒരു സസ്യ രസതന്ത്രജ്ഞനെ വിളിച്ചു.ചെടിക്ക് ചെടിയുടേതായ ബുദ്ധിയുണ്ട്.അതിന് സെമിസെൻസ് എന്നുപറയുന്നു.ഒരു വിത്ത് എപ്പോൾ മുളക്കണമെന്ന ബുദ്ധി വിത്തിനും ചെടിക്കുമുണ്ട്. ജൂൺ മാസത്തിൽ മണ്ണിൽ വീണ വിത്ത് മഴ കൊണ്ടാലും മുളക്കാതെ അടുത്ത ജൂണിലെ മഴയിൽ മുളച്ചു വരുന്നു. ലേറ്റ് എംബ്രിയോ ജനിക് അബണ്ടന്റ് എന്ന ഒരു പ്രോട്ടീനുണ്ട്. അതിനെ ലിയ പ്രോട്ടീൻ എന്ന് പറയും. വിത്ത് എപ്പോൾ മുളക്കണമെന്ന് നിശ്ചയിക്കുന്നത് ഈ പ്രോട്ടീനാണ്. അതിനെയാണ് ഇതിന്റെ ബുദ്ധി എന്ന് പറയുന്നത്. മനുഷ്യന്റെ തലച്ചോർ പോലെയല്ല.എങ്കിലും അതിനൊരു ബുദ്ധിയുണ്ട്.ഒരു ചെടിയുടെ വയബിലിറ്റി ടൈം നിശ്ചയിക്കുന്നത് ഇതാണ്. അവർ ശാസ്ത്രീയമായ കാര്യമാണ് പറഞ്ഞ് തന്നത്. മോതിര വളയവുമായി ബന്ധപ്പെട്ട എന്റെ സംശയവും ചോദിച്ചു. അവർ പറഞ്ഞു ശാസ്ത്രീയമായി പറഞ്ഞാൽ സൂര്യപ്രകാശം കൂടുതൽ കിട്ടുമ്പോഴാണ് ചെടികൾ പൂക്കാനുള്ള സാധ്യത ഉള്ളത്. മോതിര വളയം ശാസ്ത്രീയമായ രീതിയല്ല.

അച്ഛൻ പറഞ്ഞു ഇങ്ങനെ ചെയ്തു ചെടികൾ പൂവിടാറുണ്ട്.

ചെടി ചിന്തിച്ചിട്ടല്ലേ പുതിയ സസ്യത്തെ നിർമ്മിക്കുന്നത്?അതെങ്ങനെയാണ് ചിന്തിക്കുന്നത്?
എന്റെ സംശയം തീർന്നില്ല.ഇതറിയാൻ ഒരു കൃഷി ഓഫീസറെ വിളിച്ചു. ചെടിയുടെ സൈലം വെസ്സൽസ് വളവും വെള്ളവും വലിച്ച് മുകളിലേക്ക് എത്തിക്കുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നു. തയ്യാറാക്കിയ ഫുഡ് തൊലിയോട് ചേർന്ന് കിടക്കുന്ന ഫ്ലോയം വെസലിലൂടെ ചെടി മുഴുവനായി എത്തിക്കുന്നു. മോതിര വളയം ഇട്ടതിനാൽ പാകം ചെയ്ത ഫുഡ് താഴോട്ടേക്ക് വരാതെ അവിടെ കെട്ടി നിൽക്കും. അപ്പോൾ ചെടി ഉണങ്ങാറായി എന്ന് തോന്നിക്കൊണ്ട് ഈ ഫുഡ് ഉപയോഗിച്ച് ചെടി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ അടുത്ത തലമുറയെ ഉണ്ടാക്കുന്നു.

അത് എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതാണ് എന്റെ സംശയം.കുറേ കാര്യങ്ങൾ മനസ്സിലായി. എന്നാലും എല്ലാ കാര്യങ്ങളും മനസ്സിലായില്ല അതിനാൽ എന്റെ അന്വേഷണം തുടരും. എനിക്ക് തോന്നുന്നത് ചെടികൾക്ക് ചിന്തിക്കാൻ കഴിയും എന്ന് തന്നെയാണ്.

Photos from Visruth Machathi's post 30/10/2022

ഞാൻ ഫേസ്ബുക്കിൽ ഇട്ട കഥ വായിച്ച് അച്ഛന്റെ ഫ്രണ്ട് ആയ നിത്യ ആന്റി വിളിച്ചുപറഞ്ഞ കഥയാണിത്. അത് ഞാൻ എന്റെ ഭാഷയിൽ എഴുതുന്നു.
അവരുടെ വീട്ടിൽ ചെമ്പരത്തിച്ചില്ലയുടെ ഇടയിൽ ഒരു പക്ഷി കൂടുകെട്ടി. ഒരു ദിവസം അത് തറയിൽ വീണു കിടക്കുന്നു. എന്തോ കൂടിന് ഉറപ്പില്ലാത്തത്കൊണ്ടായിരിക്കാം അത് വീണത്. അതിൽനിന്ന് കുഞ്ഞ് അടക്കാ കുരുവിയെ അവർക്ക് കിട്ടി. നിറം വന്നു തുടങ്ങിയ പക്ഷി. എന്നാൽ പറക്കേണ്ട പ്രായമായിട്ടില്ല. ആ കുഞ്ഞു പക്ഷിക്ക്. അതായത് സുഗതകുമാരി ടീച്ചറുടെ ഭാഷയിൽ പറഞ്ഞാൽ ആ കുഞ്ഞു മാലാഖമാർക്ക് നിത്യാന്റിയും മക്കളും കൂടുണ്ടാക്കി കൊടുത്തു. അമ്മ പക്ഷിക്ക് തീറ്റ കൊടുക്കാൻ പാകത്തിലുള്ള കൂടായിരുന്നു അത്. അതിനൊരു വാതിലും ഉണ്ടായിരുന്നു. എന്നും രാവിലെ അമ്മ പക്ഷി വന്ന് അതിന് തീറ്റ കൊടുക്കും. ആദ്യമൊക്കെ ചെറിയ പേടി ഉണ്ടായിരുന്നുവെങ്കിലും പിന്നെ പിന്നെ പേടി മാറി. രാത്രിയിൽ കുഞ്ഞു പക്ഷിയെ അവർ വീട്ടിനകത്ത് വെക്കും. അല്ലെങ്കിൽ പൂച്ചയോ പാമ്പോ വന്ന് അതിനെ ശല്യം ചെയ്തേക്കാം. രാവിലെ പുറത്തെടുത്ത് വെക്കാൻ മറന്നു പോയാൽ അമ്മ പക്ഷിയും അച്ഛൻ പക്ഷിയും വന്ന് ജനലിനു മുട്ടും.
നിത്യാന്റി പറഞ്ഞു, മോൻ പറഞ്ഞത് ശരിയാണ് മനുഷ്യർക്ക് മാത്രമല്ല ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക. പക്ഷികൾക്കും മനസ്സിലാകും. അതിനാലാണ് അമ്മ പക്ഷി അതിനെയും കൊണ്ട് പറക്കാത്തത്. പിന്നെ അതിന് പറക്കേണ്ട പ്രായമായപ്പോൾ അത് പറന്ന് പോയി. അത്രയും ദിവസം ആ ഏട്ടനും ഏച്ചിക്കും നല്ല സന്തോഷമായിരുന്നു. ഇതുപോലുള്ള ആൾക്കാർ ഉള്ളതിനാലാണ് ഇന്നുമാ പക്ഷി ജീവനോടെ ഇരിക്കുന്നത്.

Photos from Visruth Machathi's post 29/10/2022

ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വന്നപ്പോഴാണ് ആ കാഴ്ച കാണുന്നത് . അതാ അമ്പഴ മരത്തിൽ ഒരു ചെറിയ പക്ഷിക്കൂട്. കുറച്ചു ദിവസം ഞാൻ പക്ഷിക്കൂട് നിരീക്ഷിച്ചു. അതിൽ പക്ഷികളൊന്നും ഉണ്ടായിരുന്നില്ല കുറച്ച് ദിവസം കഴിഞ്ഞ് അച്ചാച്ചൻ നെല്ലുണക്കുന്നിടത്ത് വെയില് കിട്ടാൻ അമ്പഴമരത്തിന്റെ ചില്ലകൾ വെട്ടി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്പഴ മരത്തിൽ നിന്ന് ചെറിയ ശബ്ദങ്ങൾ കേട്ടു. അതിൽ ചെറിയ കുഞ്ഞു പക്ഷികൾ ഉണ്ടായിരുന്നു. ചില്ലകൾ വെട്ടിയതിനാൽ മഴയും വെയിലും കൊള്ളും. മാത്രമല്ല കാക്കയോ പരുന്തോ ശല്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി മഴയും വെയിലും കൊള്ളാതിരിക്കാൻ വീട്ടിൽ കാല് പൊട്ടിയ ഒരു കുടയെടുത്ത് വലിയൊരു വടിയിൽ കെട്ടി മരത്തിന് ചാരി കെട്ടി വച്ചു. അത് പക്ഷികൾക്ക് സന്തോഷം നൽകിക്കാണും. അച്ഛനോട് ചോദിച്ചപ്പോഴാണ് മനസ്സിലായത് അതിന്റെ പേര് ചവലാച്ചി എന്നാണ്. പൂത്താങ്കിരി എന്നും പേരുണ്ട്.അതിന്റെ പ്രധാന ഭക്ഷണം ചിതലും പുഴുവുമാണെന്നും പറഞ്ഞു. ഞാൻ കുഞ്ഞുപക്ഷികളെ എല്ലാ ദിവസവും നിരീക്ഷിക്കും. ആ കുഞ്ഞു മാലാഖകൾക്ക് ഓറഞ്ച് നിറമായിരുന്നു. അതിന്റെ തള്ള പക്ഷികൾ എന്റെ വീട്ടിലെ പല ചെടികളിൽ നിന്നും പുഴുക്കളെ ശേഖരിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് ഞാൻ ആസ്വദിച്ചു. വീടിന് മുകളിലെ എന്റെ മുറിയിൽ നിന്ന് ജനാല തുറന്നു നോക്കിയാൽ അത് വ്യക്തമായി കാണാം. അവയുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഞാനും കുറച്ച് പുഴുക്കളെ പിടിച്ച് ഇലയിൽ ആക്കി ഓടിനു മുകളിൽ വെച്ചുകൊടുത്തു.ഞാൻ സ്കൂളിൽ പോയപ്പോൾ പക്ഷികൾ അത് വന്ന് തിന്നിട്ടുണ്ടാകാം.
എന്നും രാവിലെ അവയുടെ കലപില ശബ്ദങ്ങൾ കേൾക്കുന്നതിനാൽ അവയുടെ ശബ്ദവും ശൈലിയും എനിക്ക് മനസ്സിലായി തുടങ്ങി. ഇര കണ്ടെത്തിക്കഴിഞ്ഞാൽ അഞ്ചു തവണ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുത്തു കഴിഞ്ഞാൽ അമ്മ പക്ഷി ഉറപ്പായും കൂട്ടിലിരിക്കും. മറ്റ് പക്ഷികൾ അവിടെ വരുന്നതുവരെ അത് അവിടെ ഇരിക്കും. വരുമ്പോൾ പക്ഷികൾ തീറ്റയും കൊണ്ടായിരിക്കും വരിക.നാലു പക്ഷികളെയാണ് സാധാരണ കാണാറുള്ളത്.
ഒരു ദിവസം കഥയിലെ വില്ലൻ വന്നു. അതൊരു ചേരയായിരുന്നു. ഇത് നടന്നപ്പോൾ ഞാൻ സ്കൂളിൽ ആയിരുന്നു. അമ്മയാണ് അമ്മപ്പക്ഷിയുടെ വേവലാതിയെക്കുറിച്ച് എന്നോട് പറഞ്ഞത്. പാമ്പ് വന്നപ്പോൾ അമ്മപ്പക്ഷിയും കൂടെയുള്ള മറ്റു പക്ഷികളും ചിറകടിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയാണ് അമ്മ ഇക്കാര്യം അറിഞ്ഞത് . അമ്മ പാമ്പിനെ കല്ലെറിഞ്ഞു ഓടിച്ചു. പാമ്പ് വീണ്ടും വരുമോ എന്ന് സംശയമായി. രാത്രിയിലോ മറ്റോ വരുമോ എന്ന് പേടിയുമായി. പാമ്പ് വരാതിരിക്കാനായി അമ്മമ്മ മരത്തിന് ചുറ്റും മണ്ണെണ്ണ ഒഴിച്ചു. രാത്രി അച്ഛനോട് പറഞ്ഞു പാമ്പ് വിദഗ്ധനെ വിളിച്ചു. ചേര ആയതിനാൽ രാത്രി വരില്ല എന്ന് അവർ പറഞ്ഞു. പക്ഷേ പകൽ വരാൻ സാധ്യതയുണ്ട്. പാമ്പ് നാവ് നീട്ടുമ്പോൾ ഇരയുള്ള ഭാഗത്ത് നീളം കൂടുതലും മറുവശത്ത് നീളം കുറവുമായിരിക്കും. അങ്ങനെയാണ് പാമ്പ് പിടിക്കുന്നത് എന്നും അവർ പറഞ്ഞുതന്നു. അമ്മമ്മ മണ്ണെണ്ണ ഒഴിച്ചത് വെറുതെയായി. പാമ്പ് മണം പിടിച്ച് വരില്ല. പിറ്റേദിവസം പാമ്പ് വിദഗ്ധൻ പറഞ്ഞു തന്നത് പ്രകാരം മരത്തിന് ചുറ്റും വല കെട്ടി. അടുത്ത ദിവസം ഒരു പൂച്ച അതുവഴി പോയപ്പോൾ പക്ഷികൾ അതിന്റെ പിറകെ പോയി ശബ്ദം ഉണ്ടാക്കി. ശബ്ദം കേട്ടപ്പോൾ എനിക്ക് തോന്നി പക്ഷിക്കുഞ്ഞുങ്ങളെ പൂച്ച പിടിച്ചു എന്ന്. അതുകണ്ട് അച്ഛൻ പൂച്ചയെ ഓടിച്ചുവിട്ടു. നമ്മൾ നല്ലവരാണോ എന്ന് നോക്കാൻ വേണ്ടി പക്ഷികൾ ചെയ്ത സൂത്രമാണോ അത് എന്ന് എനിക്ക് തോന്നി. അവർക്ക് നമ്മളെ വിശ്വാസമായി എന്ന് തോന്നുന്നു. നമ്മൾ അതിന്റെ അടുത്ത് പോകുമ്പോഴൊന്നും അവ പേടിക്കാറില്ല.

ഇപ്പോൾ കുഞ്ഞു പക്ഷികൾക്ക് ചാരനിറം വന്നു തുടങ്ങിയിട്ടുണ്ട്. തലയിലാണ് ആദ്യം തൂവൽ വന്നത്.അതിന്റെ അമ്മപ്പക്ഷി അതിനെ പറക്കാൻ പഠിപ്പിക്കുമ്പോൾ അത് നോക്കി എനിക്കും പറക്കാൻ പഠിക്കണമെന്ന് ആഗ്രഹം തോന്നി.എന്റെ പാഠപുസ്തകത്തിലെ സുഗതകുമാരി ടീച്ചറുടെ കിളിനോട്ടം എന്ന കഥയിലെപ്പോലെ ഒരു ദിവസം ഈ പക്ഷിയും പറന്നു പോകുമായിരിക്കും. എന്നാലും അത് കഥയിലെ പോലെ പോയാലും തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ.

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Website

Address


Kannapuram
Kannur