20/03/2026
ഇരുപത് വയസ്സുള്ളപ്പോഴാണ്
പൊന്നാട് മുസ്ലിം പള്ളിയ്ക്ക് എതിർവശത്തുള്ള കെട്ടിടത്തിൽ ഞാൻ ആദ്യമായി തയ്യൽക്കട തുടങ്ങുന്നത്....
അന്നൊക്കെ ഏറ്റവും കൂടുതൽ ജോലിയുണ്ടായിരുന്നത് ചെറിയ പെരുന്നാൾ സീസണിലായിരുന്നു.
നോമ്പുതുടങ്ങുന്നതിനും മുമ്പേ തന്നെ പെരുന്നാളു പണി വന്നു തുടങ്ങും,
പിന്നെയങ്ങോട്ട് രാപകലില്ലാത്ത തയ്യലാണ്.,
പഠിച്ചു നടക്കുന്ന അനിയൻമാർ രണ്ടു പേരും ക്ലാസ്സുകഴിഞ്ഞ് നേരേ കടയിടേക്ക് പോരും
ബട്ടൻ പിടിപ്പിക്കലു പോലുള്ള ഫിനിഷിംങ് വർക്കുകൾക്ക് എന്നെ സഹായിക്കും.
ആ സമയത്ത്
പന്ത്രണ്ട് മണി, ഒരു മണി വരെ ജോലി ചെയ്തിട്ട് ഞാൻ കടയിൽ തന്നെയാണ് കിടന്നുറങ്ങാറ്...
പുലർച്ചെ ,നാലു മണിയ്ക്ക് ഉണർന്ന് പിന്നെയും ജോലി.
പ്രഭാതകർമ്മങ്ങൾക്കും ഭക്ഷണത്തിനും വേണ്ടി മാത്രം ഏതാനും മിനിറ്റുകൾ വീട്ടിൽ ചെലവഴിച്ചെങ്കിലായി....!
പതിനഞ്ചാം നോമ്പു കഴിഞ്ഞാൽ പിന്നെ തുണിയുമായി കസ്റ്റമേഴ്സിൻ്റെ കുത്തൊഴുക്കാണ്
ചെയ്തു തീർക്കാൻ കഴിയാത്തതുകൊണ്ട് ഹൗസ് ഫുൾ പ്രഖ്യാപിയ്ക്കുമെങ്കിലും സ്ഥിരമായി തൈപ്പിക്കുന്ന സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ തുണികൊണ്ടു വന്ന് കെട്ടിയേൽപ്പിക്കും.
വൈകുന്നേരങ്ങളിൽ ആരെങ്കിലുമൊക്കെ നോമ്പു കഞ്ഞിയും നോമ്പുതുറ വിഭവങ്ങളുമൊക്കെ കൊണ്ടുവരും..
തയ്യൽ ജോലിയുമായി പുലബന്ധം പോലുമില്ലാത്ത സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറായി വരും...
കൂട്ടിരിപ്പുകാർ കൂടും...
ലോകത്ത് ഏറ്റവുമധികം ഡിമാന്റുള്ള വിഭാഗമായി തയ്യൽ ജോലിയും,
ഞാനും മാറും....!
ഇരുപത്തിയേഴാം രാവു മുതൽ ഉറക്കം ഒരു സ്വപ്നമായവശേഷിപ്പിച്ച്
ഞാൻ ജോലി സമയം പിന്നെയും നീട്ടും......!
കണ്ണിലും മനസ്സിലും ചിന്തകളിലും സൂചിയും നൂലും തുണിത്തരങ്ങളും മാത്രമായ് ഒതുങ്ങും.
പ്രതീക്ഷിച്ചതിലും വേഗം തുന്നിത്തീർക്കുമെങ്കിലും ഒന്നിന് ഇരട്ടിയായി പിന്നെയും ആരെങ്കിലുമൊക്കെയായി
തൈക്കാൻ കൊണ്ടുവന്ന്
ജോലി ഭാരം കൂടും
പെരുന്നാളിൻ്റെ തലേ ദിവസം നിലാവ് കാണുന്ന രാവ് കടയിൽ ഒരു ഉത്സവത്തിൻ്റെ പ്രതീതിയാണ്..,
തുന്നിയത് വാങ്ങാൻ വന്നവരും രാവിലെ പള്ളിയിൽ പോകുന്നതിന് മുൻപ് ഒരു ഷർട്ടെങ്കിലും തൈച്ചു തരുമോയെന്നറിയാൻ ചുറ്റി തിരിയുന്നവരും
പെരുന്നാളിന് എന്നെ ക്ഷണിക്കാൻ വരുന്നവരും
കൂട്ടിരിപ്പുകാരായ സുഹൃത്തുക്കളും ഒക്കെയായി ആകെ ബഹളം,...
ക്ഷീണം മറന്ന് ജോലി തുടരാൻ പോന്നഒരു എനർജി അവിടെ ഉരുത്തിരിയും,,,
ആ രാത്രിയും പിന്നെയും നീളും,...
അവസാന നിമിഷം കൊണ്ടുവന്നു തൈയ്ക്കാൻതന്നവർക്ക് തുന്നിക്കൊടുക്കാമെന്ന് ഉറപ്പു പറയാറില്ല.,
സ്നേഹനിർബ്ബന്ധങ്ങൾക്ക് വഴങ്ങി ഞാൻ അറിയാതെ വാങ്ങി വച്ചു പോയ ആ പെരുന്നാൾ കോടികൾതേടി പ്രതീക്ഷയുടെ നാമ്പുമായി രാവിലെ അവർ വരും...!
ആരാത്രി അവർക്കുള്ളതാണ്...
രാത്രി മുഴുവൻ ജോലി ചെയ്ത് രാവിലെ പള്ളിൽ പോകും മുൻപ് അവർ വരുമ്പോൾ
അവരെഞെട്ടിച്ചു കൊണ്ട് ഞാൻ രാത്രി തുന്നി വച്ച, അവരുടെ പെരുന്നാൾ കൊടികൾ എടുത്തു നൽകുമ്പോൾ അവർക്കും സന്തോഷമാകും..
രാവിലെ പള്ളിയിൽ പോകാനുള്ള അവസാന കസ്റ്റമറും വന്ന് പോയി കഴിയുമ്പോൾ
ഞാൻ കടയടക്കുംഅപ്പോൾ തൊട്ടടുത്ത പള്ളിയിൽ നിന്ന് തക്ക് ബീർ മുഴങ്ങുന്നുണ്ടാവും.
പഴയതു പോലെ തിക്കും തെരക്കും
ഇല്ലെങ്കിലും
മറ്റ് വിശേഷ ദിവസങ്ങളെ പോലെ ഇന്നും
തയ്യൽക്കടകളിലെ
പെരുന്നാൾ ദിനങ്ങൾ ഓർമ്മകളിലെ ഉത്സവദിനങ്ങൾ തന്നെയാണ്...
നല്ലവരായഎൻ്റെ എല്ലാ സുഹൃത്തുക്കൾക്കും ചെറിയ പെരുന്നാൾ ആശംസകൾ......!
sabu ponnad.....