28/08/2023
ഓർമ്മയിൽ നിറയുന്ന
പൊന്നോണം....
ഓർമ്മകളിലെന്നും കുട്ടിക്കാലത്തെ ഓണ ദിനങ്ങളാണ് പച്ച പിടിച്ചു നിൽക്കുന്നത്.
തൃശൂർ ജില്ലയിലെ അന്തിക്കാടിനടുത്ത് പഴുവിൽ എന്ന ഗ്രാമത്തിലാണ് എൻ്റെ വീട്. പാടശേഖരങ്ങളും തെങ്ങിൻ തോപ്പുകളും തിങ്ങിനിറഞ്ഞ പ്രദേശം.
കുഞ്ഞായിരുന്നപ്പോൾ വീട്ടുമുറ്റത്ത് ഉമ്മ ഇട്ടു തരുന്ന പൂക്കളം, കുറച്ചു വലുതായപ്പോൾ അയൽപക്കത്തെ ചേച്ചിമാരുടെ ഒപ്പം പൂക്കൾ പറിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളം, കുറച്ച് കൂടി മുതിർന്നപ്പോൾ അനിയത്തിമാരുടേയും
കൂട്ടുകാരുടേയും ഒപ്പം പൂക്കൾ കിറ്റിൽ വാങ്ങിക്കൊണ്ടു വന്നും അരിഞ്ഞും
ഇടുന്ന പൂക്കളം.....
എങ്ങിനെ ആയിരുന്നാലും പണ്ട് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഉണ്ടാകും.
രാവിലെ തന്നെ കുളിച്ചൊരുങ്ങി പട്ടുപാവാട ഇട്ട് കണ്ണെഴുതി പൂക്കളം ഇടുന്ന ഞങ്ങളെ കാണാൻ നല്ല ഇഷ്ടമായിരുന്നു മുത്തശ്ശീ എന്ന് ഞങ്ങൾ വിളിക്കുന്ന വടക്കേവീട്ടിലെ കുഞ്ഞിക്കാവമ്മയ്ക്ക്. കാണാൻ നല്ല ഐശ്വര്യമാണ് ഈ മുത്തശ്ശി...
തിരുവോണ ദിവസം രാവിലെ തന്നെ "സൗദ" എന്ന് ഉമ്മാടെ പേര് വിളിച്ചു കൊണ്ട് മുത്തശ്ശി എത്തും, തേങ്ങയിട്ട് ഉണ്ടാക്കിയ അപ്പവുമായി. പിന്നീട് ഉച്ച ആകുമ്പോഴേക്കും ഉമ്മ സെറ്റ് സാരിയൊക്കെ ഉടുത്ത് ഇലയും ചോറും ഒക്കെ റെഡിയാക്കും. കറികളും പായസവും ഒക്കെയായി മുത്തശ്ശിയുടെ മകൾ ഗിരിജ ആൻ്റിയും വരും. വെല്ലിപ്പയും വെല്ലിമ്മയും ഞങ്ങൾ എല്ലാ വരും കൂടി ഓണസദ്യ കഴിക്കും.
ഓർമ്മകൾ ബാക്കിയാക്കി വെല്ലിപ്പയും വെല്ലിമ്മയും മുത്തശ്ശിയും ഒക്കെ പോയ് മറഞ്ഞു. ഓണ വിഭവങ്ങൾ മുത്തശ്ശിയുടെ മരുമകൾ മുടക്കം കൂടാതെ ഇപ്പോഴും എത്തിക്കും. രുചികരമായ ശർക്കര വരട്ടിയുമായി ലതിക ചേച്ചിയും എത്തും.
വൈകീട്ട് തൃശൂർ മുണ്ടൂരിലുള്ള ഉമ്മാടെ ഇത്താടെ വീട്ടിൽ പോകും. ഉമ്മാടെ വീട്ടിൽ 12 മക്കളാണ്. തുടർന്ന് ഉമ്മാടെ തറവാട്ടിൽ കളിയും ചിരിയും ആട്ടും പാട്ടുമായി ഞങ്ങളെല്ലാവരും കൂടും. ഓണാവധിക്കാലം ശരിക്കും ആസ്വദിക്കും.
കല്യാണം കഴിഞ്ഞ് ബഹ്റൈനിൽ എത്തിയതിനു ശേഷം ഇവിടെയും കൂട്ടുകാരുമൊത്ത് ഓണം ആഘോഷിക്കാറുണ്ട്.
എന്നാലും സമൃദ്ധമായ ആ കുട്ടിക്കാലത്തെ ഓണാഘോഷത്തിൻ്റെ ഓർമ്മകളാണ് എന്നും സന്തോഷം പകരുന്നത്.
...ഷെറീൻ ഷൗക്കത്ത് അലി...
08/11/2021
23/04/2018
23/04/2018
23/04/2018