10/04/2018
മധുരമാം ബാല്യം നമ്മുടെ സ്കൂളിലെ ഓർമ്മകൾ.
ജൂണിലെ പെരുമഴയത്തു ഓടി വന്നു കേറിയിരുന്ന സ്കൂൾദിനങ്ങളാൽ തുടങ്ങുന്ന അധ്യയനവർഷം. സ്ളേറ്റും വെറ്റിലമഷിയും മറ്റു പുസ്തകങ്ങളും അലുമിനിയം പെട്ടിയിലാക്കി നമ്മൾ ഈ സ്കൂളിലേക്ക് വന്നിരുന്ന ദിനങ്ങൾ. ഒരു കുടയിൽ രണ്ടും മൂന്നും പേരുമായി പകുതിയിലധികവും നനഞ്ഞും കഥകൾ പറഞ്ഞും മഴ ആസ്വദിച്ചും സ്കൂളിലേക്കുള്ള യാത്ര എത്ര സുന്ദരമായിരുന്നു. ഇപ്പോഴും തെക്കേക്കര സ്കൂളെന്നാൽ ഒരു കൂട്ടം ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. സരസ്വതി 'അമ്മ വെക്കുന്ന ഉച്ചക്കഞ്ഞിയും പയറും , കടലയും, ആനന്ദൻ കൊച്ചാട്ടന്റെ കടയിൽ നിന്നും വാങ്ങുന്ന അച്ചാറും, മുടിക്കുളത്തിലെ (ആറാട്ടുകുളത്തിലെ ) പത്രം കഴുകലും, ഓട്ടവും ചാട്ടവും, അസ്സബ്‌ളിയും, നന്മ പകർന്നു നല്കുന്ന സാറുമ്മാരും അങ്ങനെയങ്ങനെ എത്രയേറെ ഓർമകളാണ്. അനിരുദ്ധൻ സാർ, പീതാംബരൻ സാർ, ശശി സാർ, സരസ്വതി ടീച്ചർ തുടങ്ങി എത്രയോ മികച്ച അധ്യാപക സമ്പത്താണ് നമുക്കുണ്ടായിരുന്നത്. അറിവിൻറെയും വിജ്ഞാനത്തിന്റെയും പ്രകാശ രേണുക്കൾ കൊണ്ടു നമ്മുടെ അഞ്ജതയുടെ അന്ധകാരം തുടച്ചുമാറ്റാൻ നമ്മെ സഹയിച്ച നമ്മുടെ പ്രിയ ഗുരുക്കളെ എങ്ങനെ വിസ്മരിക്കാനാകും
വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആന്മാര്‍ത്ഥമായി പരിശ്രമിച്ച നമ്മുടെ അധ്യാപകര്‍ ഉണ്ടെന്ന് ഓര്‍ക്കുക. വളരെ വലിയൊരു സേവനമാണ് അവര്‍ ചെയ്യുന്നത്. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.
നമ്മളോരോരുത്തർക്കും ആ ഇടനാഴികളിൽ ക്ലാസ്സ്മുറികളിൽ അവിടുത്തെ മരത്തണലുകളിൽ ചിലവഴിച്ച നിമിഷങ്ങളുടെ മധുരസ്മരണകളുണ്ടാവും. ഇവയെല്ലാം തുടർന്നും എക്കാലവും നിലനിൽക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്. ആയതിനു വേണ്ടി ഇപ്പോൾ നടന്നു വരുന്ന സ്കൂൾ പുനരുദ്ധാരണകർമങ്ങളിൽ നമ്മളുടെ സാന്നിധ്യം ഒരു ആവിശ്യഘടകമാണ്. അതിനാൽ ഏവരും ഈ വരുന്ന ഞായറാഴ്ച ഏപ്രിൽ 15 നു സ്കൂൾ അങ്കണത്തിൽ നടക്കുന്ന എന്റെ മാതൃ വിദ്യാലയത്തിന് ഒരു വിഷു കൈനീട്ടം ' എന്ന പരിപാടിയിൽ പങ്കു കൊള്ളണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.
നമുക്ക് വഴികാട്ടിയ മാതൃസ്‌കൂളിന് നാം ഒന്ന് ചേർന്ന് വഴികാട്ടാം. നമ്മുടെ വരും തലമുറക്കായി ഈ ദീപം അണയാതെ കാത്തു സംരക്ഷിക്കാം. 🙏🙏🙏