14/02/2019
പ്രണയം, വര്‍ണിക്കാനോ വശദീകരിക്കാനോ കഴിയാത്ത ഒരു മഹാലോകമാണ്. അനുഭവം കൊണ്ട് മാത്രം രുചിക്കാവുന്ന ഒരു ആത്മീയ രസം. വാക്കും വരയും തോറ്റു പോകുന്ന അനന്തവിസ്മയം. പ്രണയമില്ലാത്തതായി ഒന്നുമില്ല ലോകത്ത്. കാറ്റും മഴയും കുന്നും കുയിലും പഴയും പൂവും പുഴുവും എല്ലാം പ്രണയിക്കുന്നുണ്ട്. തിരയും കരയും കല്ലും പ്രണയിക്കുന്നുണ്ട്. ഞാനും നീയും അവനും പ്രണയിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടത് പ്രണയത്തെ കുറിച്ചാണ്. പറഞ്ഞതും കരഞ്ഞതും പ്രണയത്തെകുറിച്ചാണ്. പ്രണയം മാറ്റി നിര്‍ത്തിയാല്‍ അരുമില്ല, ഒന്നുമില്ല. ഞാനും പ്രണയത്തിലാണ്. ഇസ്ലാം പ്രണയാണ് ലോകത്തെ പഠിപ്പിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
എന്താണ് യഥാര്‍ത്ഥ പ്രണയം?, ആരെയാണ് പ്രണയിക്കേണ്ടത്?, എങ്ങനെ പ്രണയിക്കണം?.
പഞ്ചാര വാക്കുകളും ശൃംഗാര ഭാവങ്ങളും പുന്നാര ചിരികളുമാണ് ഇന്ന് പ്രണയം. വിദ്യാലയമുറ്റത്തെ തണല്‍ മരച്ചുവട്ടില്‍ വെച്ച് കണ്ണിറുക്കി കാണിക്കലാണ് പ്രണയം. നൊന്തു പെറ്റ അമ്മയെ, വിയര്‍പൊഴുക്കിയ അഛനെ വേണ്ടെന്ന് വെച്ച് ഇന്നലെ കണ്ട കാമുകനെ പുല്‍കലാണ് പ്രണയം. വൃതികെട്ട പാശ്ചാത്യന്‍ സംസ്കാരതെതിന്റെ ഈ മാതൃകകള്‍ക്ക് നാം 'പ്രണയം' എന്ന മഹത്തായ ത്രെയാക്ഷരങ്ങളെ ചാര്‍ത്തി കൊടുത്തു. ഇങ്ങനെ അല്ല പ്രണയം, പിന്നെ എങ്ങനെയാണത്.
പ്രണയം നിസ്വാര്‍ത്ഥതയില്‍ നിന്നണ് മുളയെടുക്കുന്നത്. അപ്പോഴാണ് അത് യഥാര്‍ത്ഥവും സത്തയുള്ളതുമാകുന്നത്. പ്രണയം സമര്‍പ്പണമാണ്. ഞാന്‍ ഇല്ലാതെയായി നീ മാത്രം ശേഷിക്കുന്ന മായാലോകം. റാബിഅതുല്‍ അദവിയ്യയുടെ ഒരു കവിതയുണ്ട്.
'അവന്‍ വന്നു വാതിലില്‍ മുട്ടി
ഞാന്‍ ആരാണെന്നു ചോദിച്ചു
ഞാനാണെന്നു പറഞ്ഞു, വാതില്‍ തുറന്നില്ല
വീണ്ടും വന്നു, ആരാണെന്നു ചോദിച്ചു
ഞാനാണെന്നു പറഞ്ഞു, വാതില്‍ തുറന്നില്ല.
പിന്നെയും വന്നു
വാതിലില്‍ മുട്ടി, ആരാണെന്നു ചോദിച്ചു,
''നീ തന്നെയാണെന് പറഞ്ഞു''
വാതിലില്‍ തുറന്നു കൊടുത്തു.'
പ്രണയം അങ്ങനെയാണ്. കാട്ടിക്കൂട്ടലുകളുടെ കപടമുഖങ്ങളില്‍ നിന്ന് അനുരാഗത്തിന്റെ മട്ടുപാവിലേക്ക് യാത്ര തിരിക്കണം. പ്രണയം പഠിക്കണം.
ലോകത്തെ പ്രണയം പഠിപ്പിച്ചതാരോ, അവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രണയിക്കപ്പെട്ടത്. അവിടുത്തെ ഓരോ പഅധ്യാപനങ്ങളും സ്നേഹാര്‍ദ്രമാണ്.
ലോകത്തുള്ള മറ്റെല്ലാത്തിനെക്കാളുമുപരി നിങ്ങളെന്നെ സ്‌നേഹിക്കണം’ എന്ന് പറയാൻ അർഹതയുള്ള ഒരു വ്യക്തിയേ ലോകത്തുണ്ടാവൂ. അവിടുത്തേക്ക് അങ്ങനെ ആവശ്യപ്പെടാനർഹതയുണ്ട്. കാരണം ലോകത്തുള്ള സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെടാനുള്ള നിദാനം തിരുദൂതരാണ്. അവിടുന്നുണ്ടായിരുന്നില്ലെങ്കിൽ ഈ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല. സമുദായത്തെ ഏറെ സ്‌നേഹിച്ച റസൂൽ(സ്വ) അവരുടെ അന്തിമ വിജയം ലക്ഷ്യം വെച്ചാണ് നമ്മളോടാവശ്യപ്പെട്ടത്; ‘നിങ്ങളെന്നെ സ്‌നേഹിക്കണം.’ പ്രവാചകർക്ക് വേണ്ടിയല്ല അങ്ങനെ ആവശ്യപ്പെട്ടത്. അവിടുന്ന് അല്ലാഹുവിന്റെ ഹബീബാണ്. ഹബീബിനെ സ്‌നേഹിച്ചവരെ മഹ്ബൂബ് തള്ളുകയില്ല.
പ്രണയം മരണം വരെ നില നില്‍കുന്ന പ്രതിഭാസമാണ്. എന്നാല്‍ പ്രവാചകര്‍ (സ്വ) കാലങ്ങളും ദേശങ്ങളും കടന്ന് പ്രേമികളുടെ കണ്‍പീലികളെ നനച്ചു കൊണ്ടിരിക്കുന്നു. സ്വപ്നത്തിലെങ്കിലും ഒരു നോക്കു കാണാന്‍ വേണ്ടി മാത്രം ഉറങ്ങുന്നവര്‍, അണുമണി വ്യത്യാസമില്ലാതെ അവരുടെ ജീവിതം എടുത്ത് ധരിച്ചവര്‍, ചിന്ത നിറയെ അവരെ മാത്രം കുടിയിരുത്തുന്നവര്‍. ആരുണ്ട് ഇങ്ങനെ പ്രണയിക്കപ്പെട്ടവര്‍?. സ്വര്‍ഗത്തില്‍ പ്രേമഭാചനത്തെ കാണാന്‍ ഈ ജീവിതം ഒന്ന് തീര്‍ന്ന് കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍.
ഇമാം ബൂസ്വീരി(റ) ഖസീദത്തുൽ ബുർദയിലൂടെ തന്നെ ആക്ഷേപിക്കുന്നരോട് പറഞ്ഞത് കാണാം, പ്രണയത്തിൽ എന്നെ ആക്ഷേപിക്കുന്നവരേ, എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കൂ. നിങ്ങൾ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നുവെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല. വഫാത്തായ റസൂൽ(സ്വ)യുടെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ജീവിച്ച് തീർത്തവരുടെ ചരിതം ഇതിനോട് ചേർത്തുവായിക്കുക.
തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.
‘എന്തേ നിങ്ങൾ കരഞ്ഞത്?’
മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിക്കുന്പോള്‍ ഞാന്‍ എങ്ങനെ കരയാതിരിക്കും.
മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്‌നു മസ്ഊദ് പറയുന്നത് കാണാം,
മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’
ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി.
തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. തിരുനബി(സ്വ)യുടെ പേരമക്കൾ ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അദ്ദേഹത്തോടപേക്ഷിച്ചു.
ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.
പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്
ഹൃദയത്തിനുള്ളില്‍ സ്നേഹം നിറഞ്ഞൊഴുകുമ്പോള്‍ മദീന എന്ന പ്രവാചകനഗരം വിശ്വാസിയുടെ നയനങ്ങള്‍ ഈറനണിയിക്കുന്നു. ഇത്രമേല്‍ സ്നേഹധന്യമായ ഒരിടം വേറെ എവിടെയാണുള്ളത്? യസ്രിബ് എന്ന പേരാണു ചരിത്രം മദീനയ്ക്ക് നല്‍കിയത്. പ്രവാചകന്റെ വിശുദ്ധജന്മത്തിനു മുന്‍പേ, അറബികള്‍ക്ക് യസ്രിബ് ഒരു ആശ്വാസകേന്ദ്രമായിരുന്നു. വിവിധ അറബ് ഗോത്രങ്ങളിലെ വേദനിക്കുന്നവര്‍ക്കു തണല്‍ നല്‍കിപ്പോന്നു ഈ നഗരം. പരസ്പരം പങ്കുവെക്കുന്ന, സ്നേഹിക്കുന്ന, സഹായിക്കുന്ന പ്രദേശമായി മദീന ഇന്നും നിലകൊള്ളുന്നു.
നിറഞ്ഞൊഴുകുന്ന ആത്മീയ അനുഭൂതിയാണ് പ്രവിചക പ്രണയം. ആ ജീവിതം പരിഹാരങ്ങളുടെ ലോകമാണ്. സമാധാനവും അനുഭൂതിയും നിറഞ്ഞ ജീവിതം ആ മഹത്തായ മാതൃകയിലൂടെ പുല്‍കാനാകും. അല്ലാഹു അനുഗ്രഹിക്കട്ടെ....
ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് മര്‍ജാനി ഓമശ്ശേരി