11/01/2024
https://www.facebook.com/share/EHjK9qEDDs5VcD4o/?mibextid=WC7FNe
ജിന്ന് മനുഷ്യശരീരത്തില്‍ അധിനിവേശം നടത്തുമോ?
ഖുര്‍ആനും നബിചര്യയുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിനു ഊടുംപാവും ലഭിച്ചത് ഈജിപ്‌തിലെ തൌഹീദ് പണ്ഡിതരുടെ പ്രബോധനങ്ങളില്‍ നിന്നായിരുന്നു. അന്ധവിശ്വാസങ്ങളെ സമുദായതലങ്ങളില്‍ പുനപ്രതിഷ്‌ഠിക്കാന്‍ കേരളത്തില്‍ നീക്കംനടക്കുന്ന സമകാലിക സാഹചര്യത്തില്‍ പുരോഗമന ചിന്താഗതിക്കാരായ ഈജിപ്‌തിലെ പണ്ഡിതരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും.
പണ്ഡിതരുടെ ദേശവും ചേരിയും പരിഗണിക്കാതെ പ്രമാണങ്ങളുമായി യോജിക്കുന്ന അഭിപ്രായങ്ങളെ സ്വീകരിക്കുകയും യോജിക്കാത്തവ തിരസ്‌കരിക്കുകയും ചെയ്യുന്ന സമീപനമാണ് ഇസ്വ്‌ലാഹി പ്രസ്ഥാനം കാലങ്ങളായി സ്വീകരിച്ചുവരുന്നത്. മനുഷ്യശരീരത്തില്‍ ജിന്നു പ്രവേശിക്കുമെന്ന മൂഢവിശ്വാസത്തെ ബുദ്ധിയും മതപ്രമാണങ്ങളും (നഖ്‌ലും അഖ്‌ലും) ഒരുപോലെ നിരാകരിക്കുന്നു. ഈജിപ്‌തിലെ മുന്‍ മുഫ്‌തിയും ചിന്തകനുമായ ഡോ. ഫരീദ് നസര്‍ വാസ്വില്‍, കയ്‌റോ അസ്‌ഹര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പണ്ഡിതനുമായ ഡോ. മബ്‌റൂക് അത്വിയ്യ എന്നിവര്‍ അല്‍ഖലീജ് പത്രത്തിലെഴുതിയ ലേഖനത്തിന്റെ സംക്ഷിപ്‌തമാണ് ചുവടെ:
അദൃശ്യസൃഷ്‌ടികളായ ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് അവരുടെ ബുദ്ധിയെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന കാലഘട്ടമാണിത്. മാധ്യമങ്ങളിലൂടെയും ചില വെബ്‌സൈറ്റുകളിലൂടെയും ഈ അന്ധവിശ്വാസം ജനകീയവല്‌കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജിന്നും മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നതില്‍ ഊഹാപോഹങ്ങളും കെട്ടുകഥകളും മുസ്ലിംകളിലെ ചിലരുടെ ബുദ്ധിയെ പിടിച്ചുലച്ചിരിക്കുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയും ചിന്തയെയും കര്‍മശേഷിയെയും ജിന്ന് അവതാളത്തിലേക്കുമെന്ന് ഇവര്‍ ജല്‌പിക്കുന്നു. ജിന്ന് മനുഷ്യരെ വിവാഹം കഴിക്കുമെന്നു പ്രചരിപ്പിക്കുന്നു!
ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതരും ഈ ഊഹാപോഹങ്ങളെ അവജ്ഞയോടെ തള്ളുന്നു. പ്രമുഖ പണ്ഡിതനായ മുഹമ്മദുല്‍ ഗസ്സാലിയുടെ വീക്ഷണം നോക്കൂ: പിശാചിന് ആദം സന്തതികളോടുള്ള ശത്രുത, ദുര്‍ബോധനത്തിന്റെയും വഞ്ചനയുടെയും അപ്പുറത്തേക്കു കടക്കുന്നില്ല എന്നതാണ് ഖുര്‍ആന്റെ വിശദീകരണം. ഈ വചനം അതിലേക്കു വിരല്‍ ചൂണ്ടുന്നു: അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്‌ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്‌തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്‌ദാനങ്ങള്‍ നല്‌കുകയും ചെയ്‌തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്‌ദാനം വഞ്ചന മാത്രമാകുന്നു. (ഇസ്‌റാഅ് 64)
പ്രത്യക്ഷത്തില്‍ പിശാച് മനുഷ്യനോടു അക്രമം ചെയ്യുമെന്നല്ല ഈ വചനം വ്യക്തമാക്കുന്നത്. അശ്രദ്ധരായി ജീവിക്കുന്നവരുടെ ചിന്തയെ കീഴ്‌പ്പെടുത്താന്‍ പിശാചിനു കഴിയുമെന്നാണ് ഇതിന്റെ ധ്വനി. മനുഷ്യനെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ പിശാചിനാകില്ലെന്ന സത്യം മറ്റു ചില വചനങ്ങളില്‍ വ്യക്തമാണ്: ``കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്‌ദത്തം ചെയ്‌തു. സത്യവാഗ്‌ദാനം. ഞാനും നിങ്ങളോട് വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്‌ത വാഗ്‌ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‌കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (ഇബ്‌റാഹീം 22)
``തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. (സബഅ് 20,21)
പിശാചിന്റെ അധികാരം മനുഷ്യഹൃദയത്തിലെ ദുര്‍ബോധനത്തിലും വഞ്ചനയിലും പരിമിതമാണെന്നു ഈ വചനങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നു. പള്ളിയിലേക്കു പടികയറുന്നവന്റെ പിറകില്‍ പിടിച്ചുവലിക്കാന്‍ പിശാചിനാവില്ല. ലഹരി ബാധിതനെ ഏതെങ്കിലും മദ്യഷോപ്പില്‍ കൊണ്ടുപോയി മദ്യപിപ്പിക്കാനും പിശാച് അശക്തനാണ്. തന്ത്രവും അതിലൂടെ വഞ്ചനയുമാണ് മനുഷ്യനെ വശീകരിക്കാനുള്ള പിശാചിന്റെ ആയുധം. അതിലപ്പുറം ജിന്നുവര്‍ഗത്തില്‍ പെട്ട പിശാചിന് യാതൊരു കഴിവുമില്ല.
മുഹമ്മദുല്‍ ഗസ്സാലി(റ) ചോദിക്കുന്നു: മുസ്ലിംകളുടെ ശരീരങ്ങളില്‍ പ്രവേശിക്കാന്‍ മാത്രമായി ജിന്നുകള്‍ ഭൂമുഖത്ത് നിലവിലുണ്ടോ? ജപ്പാന്‍–ജര്‍മന്‍ പൌരന്മാര്‍ ജിന്ന് ശരീരത്തില്‍ കയറുന്നതിനെക്കുറിച്ചു സംശയം കൂടി പ്രകടിപ്പിക്കാത്തത് എന്തുകൊണ്ടാണ്? പിശാച് മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന ചിന്ത മതവിശ്വാസികളില്‍ മാത്രമല്ല അപകീര്‍ത്തിയുണ്ടാക്കുക. ഭൌതികശാസ്‌ത്രം അതിപുരോഗതി കൈവരിച്ച ഇക്കാലത്ത് മതത്തെക്കുറിച്ചു അവമതിപ്പുണ്ടാക്കാനും വിശ്വാസികളുടെ ഈമാന്‍ അപായപ്പെടുത്താനും ഇത്തരം കെട്ടുകഥകള്‍ ഇടവരുത്തും.
പിശാച് ബാധ
വികാര വിചാരങ്ങളെയും മനുഷ്യപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ജിന്നുബാധയ്ക്കു ഞങ്ങള്‍ സാക്ഷ്യംവഹിച്ചിട്ടുണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ അവലംബിക്കുന്ന ഖുര്‍ആന്‍ വചനവും പ്രവാചകമൊഴിയും ശ്രദ്ധിക്കുക: ``പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‌ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‌ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അല്‍ബഖറ 275)
നബി(സ) പറഞ്ഞു: ``മനുഷ്യനില്‍ രക്തപ്രവാഹം ഉള്ള കാലത്തോളം പിശാചുണ്ടായിരിക്കും.
മുകളിലുദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ പരലോകത്തെ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. പലിശ തിന്നുന്നവര്‍ നിരത്തുകളില്‍ അടിതെറ്റി ബോധരഹിതനായി വീഴുന്നത് നാം ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ പലിശപ്പണം ഭുജിച്ചവരുടെ അക്രമത്തെ അന്ത്യനാളില്‍ വിചാരണക്കു വിധേയമാക്കും. ഇവിടെ പിശാച് ബാധയെന്നു വിശേഷിപ്പിച്ചത് ഉപമയായിട്ടാണെന്നു അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറാണ് ബോധക്ഷയത്തിലെത്തിക്കുന്നതെന്ന് വൈദ്യശാസ്‌ത്രം സ്ഥിരപ്പെടുത്തുന്നു. ഔഷധം കൊണ്ടു ചികിത്സിക്കേണ്ട ഈ രോഗത്തെ ഊഹത്തില്‍ പൊതിയുകയാണു ചിലര്‍ ചെയ്യുന്നത്.
രക്തസഞ്ചാരം ഉള്ളിടത്തെല്ലാം പിശാചുണ്ടെന്ന പ്രവാചക വചനവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് പിശാചുബാധയ്ക്കു തെളിവായി ഉദ്ധരിക്കുന്നത്. ഹദീസിന്റെ പൂര്‍ണരൂപം ശ്രദ്ധിക്കുക. നബി(സ)യുടെ പത്‌നി സ്വഫിയ പറഞ്ഞു: ``പ്രവാചകന്‍ പള്ളിയില്‍ ഭജനമിരിക്കെ ഒരു രാത്രി ഞാന്‍ പ്രവാചകരെ സന്ദര്‍ശിച്ചു. നബിയുമായി സംസാരിച്ചിരുന്ന ഞാന്‍ വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങി. (ഉസാമ ബ്‌ന്‍ സൈദിന്റെ വീടിനു സമീപമായിരുന്നു സ്വഫിയ്യയുടെ വീട്). എന്നെ യാത്രയാക്കാനായി പ്രവാചകന്‍ കൂടെ നടന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ടുപേര്‍ ഞങ്ങള്‍ക്കരികിലൂടെ നടന്നുപോയി. അവരെ കണ്ടപ്പോള്‍ നബി അവരെ പിന്‍തുടര്‍ന്നുകൊണ്ട് പറഞ്ഞു: അത് എന്റെ ഭാര്യ സ്വഫിയ ബിന്‍ത് ഹുയയ്യ് ആണ്. പ്രവാചകന്റെ വിശദീകരണം കേട്ട അവര്‍ ആശ്ചര്യത്തോടെ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍, അല്ലാഹുവിന്റെ പ്രവാചകരേ. നബി(സ) പ്രതിവചിച്ചു: നിശ്ചയം പിശാച് മനുഷ്യന്റെ രക്തത്തിലൂടെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ മോശമായ ചിന്തയിടുമെന്നു ഞാന്‍ ഭയപ്പെടുന്നു. അല്ലെങ്കില്‍ എന്തെങ്കിലും തിന്മ.
ഈ സംഭവത്തില്‍ പരാമര്‍ശിക്കുന്ന പോലെ പൈശാചിക ദുര്‍ബോധനം തടയുകയാണു നബി(സ). പാപരഹിതനായ പ്രവാചകരെക്കുറിച്ച് അപവാദം പറയുകയോ എന്ന ഭയപ്പാട് ഇരു സ്വഹാബികളുടെ വാക്കുകളും പ്രതിഫലിപ്പിക്കുന്നു. പ്രവാചകന്‍ ദുര്‍മന്ത്രണത്തിന്റെ തുടക്കം തന്നെ കൊട്ടിയടയ്ക്കുകയാണു ചെയ്‌തത്. മനുഷ്യനില്‍ പിശാച് ആവാഹിക്കുമെന്നതിന് ഈ ഹദീസ് ഒരിക്കലും തെളിവല്ല.
സാക്ഷ്യം സ്വീകരിക്കരുത്
ജിന്നിനെ ആരെങ്കിലും കണ്ടുവെന്ന് അവകാശപ്പെട്ടാല്‍ അവന്റെ സാക്ഷ്യം സ്വീകരിക്കരുതെന്നാണ് ഇമാം ശാഫിഈ(റ) നിരീക്ഷിക്കുന്നതെന്ന് ഡോ. മബ്‌റൂക് അടിവരയിടുന്നു. കാരണം അത്തരം അവകാശവാദം ഖുര്‍ആനിനു വിരുദ്ധമാണ്. അല്ലാഹു പറയുന്നു: ``ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാപനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്‌ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (അഅ്‌റാഫ് 27)
പിശാച് ദുര്‍ബോധനം നടത്തുന്നുണ്ടെന്ന വസ്‌തുത ഖുര്‍ആന്‍ നിഷേധിക്കുന്നില്ല. ``അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‌കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കു ചേര്‍ക്കുന്നവരായിപ്പോകും.
പിശാചിന്റെ ബോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവന്റെ അനുയായികളുടെ ഹൃദയങ്ങളില്‍ മോശമായ വികാരങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ പരിമിതമാണെന്നാണ് അംഗീകരിക്കാവുന്ന മുഴുവന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും ഭാഷ്യം.
രക്തത്തിലെ പിശാചിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ഹദീസ് ഭാഷയിലെ ആലങ്കാരിക പ്രയോഗമാണ്. അടുത്ത കൂട്ടുകാരനോട് `നീ എന്റെ ഹൃദയത്തിലുണ്ട്, നീ എന്റെ കണ്ണിലുണ്ട് എന്നു പറയുന്നതുപോലെയുള്ള ഉപമാലങ്കാരം മാത്രമാണിത്.
ഡോ. മബ്‌റൂക് പറയുന്നു: ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമെന്ന് വിശ്വസിക്കുന്നവര്‍ അവലംബിക്കുന്ന മറ്റൊരു വചനം അല്‍ബഖറയിലെ 102–ാം സൂക്തത്തിലെ `അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു എന്ന വചനമാണ്. എന്നാല്‍ തുടര്‍ന്നു വരുന്ന, അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല എന്ന വചനത്തിലെ ഉള്ളടക്കം ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറാകില്ല. ഈ വചനം തുടങ്ങുന്നത് ഇപ്രകാരമാണ്: ``സുലൈമാന്‍ നബിയുടെ രാജവാഴ്‌ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഈല്യര്‍) പിന്‍പറ്റുകയും ചെയ്‌തു.
മുന്‍കഴിഞ്ഞുപോയ ഒരു പ്രവാചകന്റെ ചരിത്രമാണ് ഖുര്‍ആന്‍ ഈ വചനത്തിലൂടെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ശ്രേഷ്‌ഠമായ കാലഘട്ടത്തില്‍ പിശാചിനെക്കുറിച്ചുള്ള പ്രതിപാദനം സൂറതു ഫുസ്വിലത്തില്‍ സ്‌പഷ്‌ടമാക്കുന്നതു ശ്രദ്ധിക്കുക. ഈ വചനത്തില്‍ പിശാചുബാധയ്ക്കുള്ള പൂര്‍ണ പ്രതിവിധിയുണ്ട്. `പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. ദൃഢവിശ്വാസത്തോടെ പിശാചില്‍ നിന്നു അല്ലാഹുവിനോടു രക്ഷതേടുന്നതോടെ മുഴുവന്‍ പൈശാചിക തിന്മകളും നീങ്ങും.
ജിന്ന് മനുഷ്യരില്‍ പ്രവേശിച്ച് അവരെ ഉപദ്രവിക്കുമെന്ന് പൂര്‍വകാലഘട്ടങ്ങളിലെ മുസ്ലിം പണ്ഡിതരൊന്നും വാദിച്ചിരുന്നില്ല. ഈ അവകാശവാദം ന്യായീകരിക്കാന്‍ ആയത്തുകളും അവര്‍ നിരത്തിയില്ല. പിശാച് ബാധിച്ചതായി അവകാശപ്പെടുന്നവര്‍ ചികിത്സക്കായി ദജ്ജാലുകളെ സമീപിക്കുന്നതിനു പകരം ഭിഷഗ്വരന്മാരെ സന്ദര്‍ശിക്കുകയാണു വേണ്ടതെന്നു ഡോ. മബ്‌റൂക് പറയുന്നു.
ദുര്‍മന്ത്രണം അതിജീവിക്കല്‍
പരമപ്രധാനമായ ഒരു ചോദ്യം അവശേഷിക്കുന്നു. ഒരു മുസ്ലിമിന്റെ ശരീരത്തില്‍ ജിന്നു പ്രവേശിക്കുകയോ അധികാരം ചെലുത്തുകയോ ചെയ്യുന്നില്ല. അവന്റെ അധീശത്വം ദുര്‍മന്ത്രണത്തിലും വഴികേടിലാക്കലിലും മാത്രമാണ്. അപ്പോള്‍ പൈശാചിക മന്ത്രണത്തില്‍ നിന്നും നമ്മുടെ മനസ്സിനെ എപ്രകാരമാണു സംരക്ഷിക്കുക?
ഈജിപ്‌തിലെ മുന്‍ മുഫ്‌തി ഡോ. ഫരീദ് ഇതിനു മറുപടി നല്‌കുന്നു. മതത്തിന്റെ നിര്‍ബന്ധ കാര്യങ്ങള്‍ ഇഖ്‌ലാസോടെ നിര്‍വഹിക്കുന്നവരില്‍ പിശാചിനു യാതൊരു ഭ്രംശവും ഉണ്ടാക്കാന്‍ സാധ്യമല്ല. അല്ലാഹുവിലുള്ള വിശ്വാസം സുദൃഢവും യാഥാര്‍ഥ്യവുമായിരിക്കണം. ചിലര്‍ ഇറക്കുമതി ചെയ്യുന്ന കെട്ടുകഥകള്‍ സ്‌പര്‍ശിക്കാത്ത സ്വതന്ത്രചിന്ത വേണം എന്നുമാത്രം. അല്ലാഹുവിന്റെ ഔദാര്യത്തിലും അപാരമായ അനുഗ്രഹങ്ങളിലും പെട്ടതാണ് ആരാധനയിലും അനുസരണത്തിലും ആത്മാര്‍ഥത പുലര്‍ത്തുക എന്നത്. ഭക്തിയോടും സദാചാരത്തോടും കൂടി ബാധ്യതകള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ പൈശാചികത പിറവിയെടുക്കില്ല. ഒട്ടേറെ ഖുര്‍ആന്‍ വചനങ്ങളില്‍ ഇത് അര്‍ഥശങ്കക്കിടയില്ലാത്തവിധം സുവിദിതമാണ്. സൂറതു ഹിജ്‌റിലെ 39 മുതല്‍ 42 വചനങ്ങള്‍ ഇക്കാര്യം തെര്യപ്പെടുന്നു. ``അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്‌പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസന്മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്. തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
പാപങ്ങളെ അലങ്കാരമാക്കി പ്രലോഭിപ്പിച്ചു മനുഷ്യനെ കുടുക്കാനുള്ള പിശാചിന്റെ നിതാന്ത ശ്രമം ആത്മാര്‍ഥതയോടെ ആരാധനകള്‍ നിര്‍വഹിക്കുന്ന വിശ്വാസികളില്‍ വിലപ്പോകില്ല. എന്റെ നീതി, ആധിപത്യം, കാരുണ്യം എന്നിവ നിറഞ്ഞുനില്‌ക്കുന്ന നേരായ പന്ഥാവ് പിന്‍തുടരുകയാണ് അഭികാമ്യമെന്ന് അല്ലാഹു പിശാചിനുള്ള മറുപടിയിലൂടെ സ്ഥിരപ്പെടുത്തുന്നു. പിശാചിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ് വഴികേടും അതിലൂടെ നരകവും ലഭിക്കുക.
മനുഷ്യനില്‍ മാര്‍ഗഭ്രംശം വരുത്താനും ആശയക്കുഴപ്പമുണ്ടാക്കാനും ജിന്നുകളിലും മനുഷ്യരിലും ഉള്‍പ്പെട്ട പിശാചുക്കള്‍ എല്ലാ സ്ഥലങ്ങളിലും വിഹരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണു പ്രഥമ പടി. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ ഉരുവിട്ടു രക്ഷതേടുകയാണ് വിശ്വാസികള്‍ക്ക് അഭികാമ്യം. യാതൊരു അടിസ്ഥാനവുമില്ലാത്ത കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും അഭിരമിക്കുന്നതിനു പകരം സുരിക്ഷിതത്വം നല്‌കുന്ന സിറാത്വുല്‍ മുസ്‌തഖീം അനുധാവനം ചെയ്യുകയാണ് വേണ്ടത്.
30/12/2023
03/01/2022
02/07/2021
01/10/2020